ADVERTISEMENT

കൊച്ചി ∙ കേരളത്തിലെ കസ്റ്റംസ്, ജിഎസ്‌ടി, സെൻട്രൽ ടാക്സ്, സെൻട്രൽ എക്സൈസ് പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ പുല്ലേല നാഗേശ്വര റാവു ജനുവരി 31ന് വിരമിക്കും. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സോണിൽ ജിഎസ്ടി, സെൻട്രൽ എക്സൈസ്, കസ്റ്റംസ് വകുപ്പുകളുടെ തലവനായി പ്രവർത്തിച്ചുവരികയായിരുന്നു. നാലു രാജ്യാന്തര വിമാനത്താവളങ്ങളിലെയും കസ്റ്റംസ് വകുപ്പുകളും ഇദ്ദേഹത്തിനു കീഴിലായിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ്. 2013ൽ വേൾഡ് കസ്റ്റംസ് ഓർഗനൈസേഷന്റെ പ്രശസ്തിപുരസ്കാരം ലഭിച്ചു.

കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള കള്ളക്കടത്ത് തടയാൻ പുല്ലേല നാഗേശ്വര റാവു ചുമതലയേറ്റശേഷം നൂതനവും കർശനവുമായ നടപടികൾ സ്വീകരിച്ചു. 2019ൽ മാത്രം 1236 കേസുകൾ റജിസ്റ്റർ ചെയ്തു. 2018–19 കാലയളവിൽ 252 കിലോഗ്രാം കള്ളക്കടത്തു സ്വർണം കണ്ടുകെട്ടി. ഇതുവഴി 80 കോടിയോളം രൂപ സർക്കാരിലേക്കു മുതൽക്കൂട്ടി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളെക്കാളും ഉയർന്ന തുകയാണിത്.

കേരള സോണിലെ 2018–19ലെ കസ്റ്റംസ് വരുമാനം 5098 കോടി രൂപയായി വർധിച്ചു. കസ്റ്റംസ് ക്ലിയറൻസ് നടപടികൾ വേഗത്തിലാക്കാൻ ‘ഡ്രൈവ് ത്രൂ കണ്ടെയ്‌നൽ സ്കാനിങ്’, ‘ഏകജാലക സംവിധാനം’, ലെസ് പേപ്പർ ക്ലിയറൻസ് പദ്ധതി’ തുടങ്ങിയവയും റാവുവിന്റെ നേതൃത്വത്തിൽ നടപ്പാക്കി.

കാസർകോട്, ആലപ്പുഴ, കൊല്ലം എന്നിവടങ്ങളിൽ കസ്റ്റംസ് ഉടമസ്ഥതയിലുണ്ടായിരുന്നതും അന്യാധീനപ്പെട്ടു പോയതുമായ വസ്തുവകകൾ വീണ്ടെടുക്കുന്നതിനു നേതൃത്വം നൽകി. വേൾഡ് കസ്റ്റംസ് ഓർഗനൈസേഷൻ (ഡബ്ല്യുസിഒ) രാജ്യാന്തര സമ്മേളനം 2019ൽ കൊച്ചിയിൽ വിജയകരമായി നടത്താൻ നേതൃത്വം നൽകി. പുല്ലേല നാഗേശ്വരറാവുവിനുള്ള യാത്രയയപ്പ് സമ്മേളനം ജനുവരി 31ന് വൈകിട്ട് 3 മണിക്ക് കൊച്ചി ജിഎസ്‌ടി കാര്യാലയത്തിൽ നടക്കും.

English Summary: Principal Chief Commissioner Pullela Nageswara Rao to retire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com