ADVERTISEMENT

ന്യൂഡൽഹി ∙ ഗോതമ്പിനു പിന്നാലെ അരിയുടെ കയറ്റുമതിക്കും കേന്ദ്രത്തിന്റെ നിയന്ത്രണം. പൊടിയരിയുടെ (നുറുക്കരി) കയറ്റുമതി നിരോധിച്ചു. രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാനും ആഭ്യന്തര ലഭ്യത ഉറപ്പാക്കാനുമാണ് സർക്കാരിന്റെ നടപടി. ജീരകശാല (കൈമ), പച്ചരി എന്നിവയ്ക്കു 20% ഡ്യൂട്ടിയും നുറുക്കരിയുടെ കയറ്റുമതി പൂർണമായും നിരോധിച്ചു കൊണ്ടുമാണ് ഉത്തരവ്. നിയന്ത്രണം ഇന്നലെ പ്രാബല്യത്തിൽ വന്നു. കുത്തരിക്കും, ബസ്മതി അരിക്കും നിയന്ത്രണം ബാധകമല്ല. മേയിലാണ് ആഭ്യന്തര വിപണിയിലെ വിലക്കയറ്റം രൂക്ഷമായതോടെ ഗോതമ്പ് കയറ്റുമതി നിരോധിക്കുകയും പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തത്. ഓഗസ്റ്റിൽ ആട്ട,മൈദ,റവ എന്നിവയ്ക്കും നിയന്ത്രണം കൊണ്ടുവന്നിരുന്നു.

എന്തുകൊണ്ട്?

2018–19നെ അപേക്ഷിച്ച് നുറുക്കരിയുടെ കയറ്റുമതിയിൽ 319% വർധനയാണുണ്ടായത്. 2019ൽ മൊത്തമുള്ള അരി കയറ്റുമതിയിൽ 1.34% മാത്രമായിരുന്നു നുറുക്കരിയെങ്കിൽ 2022ൽ ഇത് 22.78% ആയി. ജനുവരിയിൽ നുറുക്കരി കിലോഗ്രാമിന് 16 രൂപ ആയിരുന്നത് 22 രൂപയായി. രാജ്യത്ത് എഥനോൾ, കാലിത്തീറ്റ എന്നിവ ഉൽപാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുവാണ് നുറുക്കരി. ആഭ്യന്തര ലഭ്യതയുടെ കുറവുമൂലം കാലിത്തീറ്റയ്ക്കും വില കൂടുകയാണ്. 

20% കയറ്റുമതി തീരുവ ഏർപ്പെടുത്തിയ പച്ചരിക്കും മറ്റും രാജ്യാന്തര വിപണിയിൽ വില കൂടുതലാണ്. ഇന്ത്യയിൽ വില കുറവായതിനാൽ കയറ്റുമതി കുത്തനെ വർധിക്കുമെന്നാണ് അനുമാനം. ഇതുവഴി ആഭ്യന്തര വിപണിയിലും വില കൂടാമെന്നതിനാലാണ് തീരുവ ഏർപ്പെടുത്തിയത്.

ഉൽപാദനത്തിലും കുറവ്വ

രൾച്ച മൂലം 4 സംസ്ഥാനങ്ങളിലായി ഉൽപാദനത്തിൽ ഏകദേശം 80 ലക്ഷം ടൺ അരിയുടെ കുറവുണ്ടാകും. വിള വൈവിധ്യവൽകരണം അടക്കമുള്ള മറ്റ് കാരണങ്ങൾ കൂടി പരിഗണിച്ചാൽ ആകെ 1.2 കോടി ടൺ അരിയുടെ വരെ കുറവാണ് കേന്ദ്രം കണക്കാക്കിയിരിക്കുന്നത്. 

കേരളത്തിൽ നിന്ന് പോകുന്നത് പ്രതിമാസം 40 കണ്ടെയ്നർ

കേരളത്തിൽ നിന്നു പ്രതിമാസം ശരാശരി 40 കണ്ടെയ്നർ നുറുക്കരി ചൈന, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു കയറ്റുമതിയുണ്ടായിരുന്നു. കേന്ദ്ര സർക്കാർ  നിരോധനം മൂലം കയറ്റുമതിക്കാർക്കു പ്രതിമാസം 3.5 കോടി രൂപയുടെ നഷ്ടമുണ്ടാകും. കുറഞ്ഞ നിലവാരമുള്ള അരിയാണു പൊതുവെ പൊടിയരിയാക്കുന്നത്. ചൈനയിൽ ഇതു വീണ്ടും പൊടിച്ചു ഭക്ഷ്യോൽപന്നങ്ങൾ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലക്കുള്ള കയറ്റുമതി ഭക്ഷ്യാവശ്യത്തിന് എന്ന പേരിലാണെങ്കിലും കാലിത്തീറ്റയ്ക്കായാണു പ്രധാനമായും ഉപയോഗിക്കുന്നത്. ജീരകശാല, അരി പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണു കേരളത്തിൽ നിന്നു കയറ്റുമതി. 20 % ഡ്യൂട്ടി ഏർപ്പെടുത്തിയതോടെ 100 രൂപയ്ക്കു ലഭിച്ചിരുന്ന ഇന്ത്യൻ അരിക്ക് ഇനി 120 രൂപ നൽകേണ്ടിവരും. ഇന്ത്യൻ അരിയുടെ മാർക്കറ്റ് ഇല്ലാതാകുമോ എന്ന ആശങ്കയിലാണു കയറ്റുമതിക്കാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com