ADVERTISEMENT

ആശ്രമത്തിലെ അന്തേവാസികളായ മദാമ്മമാർ അതുവഴി നടക്കുമ്പോൾ പെട്ടെന്നു നിൽക്കും. പിന്നെ കാല് മുന്നോട്ടു പോകില്ല. മെഷീനിൽ ഉണ്ടാക്കുന്ന കോഫിയുടെ മണം. കോഫി കുടിക്കുന്നതിനിടെ  പരദേശികൾ പറഞ്ഞു– ഇവിടെ ജീവിക്കുന്നതിന്റെ വലിയ വിഷമം നല്ല കോഫി കിട്ടാനില്ലെന്നതായിരുന്നു. മെഷീൻ കാപ്പി കിട്ടിയെങ്കിൽ എന്നൊരുപാട് കൊതിച്ചിട്ടുണ്ട്...

വിദേശികളുള്ള സ്ഥലങ്ങളിൽ മെഷീൻ കോഫി പുതിയ ബിസിനസാണ്. സ്റ്റാർബക്ക്സും കഫെ കോഫി ഡേയും മറ്റും ചെയ്യുന്ന പോലെ മെഷീൻ വച്ച് കോഫിയുണ്ടാക്കണം. അതിന് റോസ്റ്റഡ് കോഫി ബീൻസ് ബെംഗളൂരുവിൽ നിന്നും മറ്റും വരുത്തണം. കാപ്പിക്കുരു ഗ്രൈൻഡറിൽ പൊടിക്കുന്ന മണം വേണം. ഫ്രഷ് കാപ്പിപ്പൊടി മെഷീനിലിട്ട് തിളച്ച വെള്ളമൊഴിച്ച് എസ്പ്രസോ റെഡിയാക്കണം. എന്നിട്ടതു വച്ച് കാപ്പുച്ചിനോ, അമേരിക്കാനോ, കഫെ ലാറ്റെ, കഫെ മോക്കാ, കുന്തം, കൊടച്ചക്രം തുടങ്ങി പാലുള്ളത്തും പതയുള്ളതും ഇല്ലാത്തതുമായ കാപ്പികളുണ്ടാക്കി കൊടുക്കണം. 

അല്ലാതെ തട്ടുകടയിൽ ചെന്നിട്ട് സ്റ്റാൻഡേഡ് വാചകമായി ‘ചേട്ടാ രണ്ട് കട്ടൻ’ എന്നു പറഞ്ഞാലുടൻ നാടൻ കാപ്പിപ്പൊടിയിൽ കലക്കവെള്ളം പോലെ കിട്ടുന്ന കാപ്പി പോരാ പരദേശികൾക്ക്. പെട്ടിക്കടയിൽ ബ്രൂവിന്റെ സാഷെ പൊട്ടിച്ച് പാലൊഴിച്ച് 15 രൂപയ്ക്കു വിൽക്കുന്ന കാപ്പിയും പോരാ. പാശ്ചാത്യ നാടുകളിൽ കൊടുംതണുപ്പത്ത് സകലമാന സായിപ്പ്–മദാമ്മമാരുടേയും ഒരു ദിവസം കാലത്തേ തുടങ്ങുന്നതു തന്നെ ഏതെങ്കിലും കോഫി ഷോപ്പിൽ പോയി കാപ്പി കുടിച്ചിട്ടാണ്. കാപ്പിയുമായി എത്ര നേരം വേണേലും ചുമ്മാതിരിക്കാം. ഇറക്കി വിടില്ല. 

അങ്ങനെ ഇരിക്കുന്ന സമയത്തിനും ചേർത്താണ് കാപ്പിക്ക് വില. ലോകമാകെയുള്ള പ്രശസ്ത കോഫിഷോപ്പുകളിൽ പോയാൽ കാപ്പിക്ക് 200 രൂപയ്ക്കടുത്തു കൊടുക്കണം. ചില ഫ്ളേവറും കൂടി ഇട്ടാൽ 250 രൂപയായി. വിദേശികളുള്ളിടത്ത് ഇമ്മാതിരി കോഫി ഷോപ്പുകൾ നടത്തുന്ന നാട്ടുകാർ 120–140 രൂപയാണ് ഈടാക്കുന്നത്. 9 ഗ്രാം കാപ്പിപ്പൊടി മെഷീനിലിട്ട് കിട്ടുന്ന 30 മില്ലി എസ്പ്രസോ ഉപയോഗിച്ച് കാപ്പിയുണ്ടാക്കുമ്പോൾ ചെലവ് 25–30 രൂപ. 

ദിവസം എത്ര കാപ്പി വിൽക്കാം? കൂടെ ‘ടച്ചിങ്സും’ കൊടുക്കാം.  കോഫി മെഷീനിനും ഗ്രൈൻഡറിനും കൂടി ഏകദേശം 2.5 ലക്ഷം രൂപ മുടക്കുണ്ട്. കച്ചവടം പൊടിക്കുന്നെങ്കിൽ മൂന്നാലു മാസം കൊണ്ടു മുതലാക്കാം. മെഷീൻ കോഫിയുടെ  ബിസിനസ് പഠിച്ചെടുക്കാൻ കുറച്ചു മിനക്കേടുണ്ട്. പറ്റാത്തവർ അറിയാത്ത പണിക്കു പോകാതെ വല്ല കട്ടനും ‘അനത്തി’ കുടിച്ചിട്ട് അടങ്ങിയിരിക്കുക.

ഒടുവിലാൻ∙നാട്ടുകാരെ മാത്രം ഉദ്ദേശിച്ച് തുടങ്ങിയാൽ സീൻ ഡാർക്ക്! നാടൻ പരിഷ്കാരികൾ പോലും ഇമ്മാതിരി കാപ്പി ശീലിച്ചു വരുന്നതേയുള്ളു. 130 രൂപയുടെ കാപ്പി അവർക്കു കയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com