ADVERTISEMENT

കോഴിക്കോട്∙ സംസ്ഥാനത്ത് കൊപ്രസംഭരണത്തിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഓഫ് കേരള (വിഎഫ്പിസികെ) നാളികേര വികസന കോർപറേഷനുമായി സഹകരിക്കാൻ ധാരണ. കൃഷിമന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതദ്യോഗസ്ഥ യോഗത്തിൽ ഇതുസംബന്ധിച്ച പ്രാഥമികതീരുമാനമായി. നാളികേര വികസന കോർപറേഷനിൽ നിന്ന് അന്തിമ തീരുമാനമുണ്ടായശേഷം നടപടികളിലേക്ക് കടക്കും.

വിഎഫ്പിസി ഇപ്പോൾ സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കി മാറ്റാനാണ് നാളികേര വികസന കോർപറേഷന്റെ സഹകരണം ഉണ്ടാകുക. കൊപ്രയാക്കി നാഫെഡിനു കൈമാറും. സംഭരിക്കുന്ന തേങ്ങ കേരഫെഡ് വഴി കൊപ്രയാക്കി നാഫെഡിനു കൊടുക്കാൻ പറ്റാത്ത സാഹചര്യമുണ്ടായിരുന്നത് ഇതോടെ മാറും. വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്നവരിൽനിന്ന് കൊപ്ര സംഭരിക്കാൻ നാഫെഡിന് അനുവാദമില്ലാത്തതാണ് ഈ തടസ്സം. കേരഫെഡ് വെളിച്ചെണ്ണ ഉൽപാദകരാണ്. നാളികേര വികസന കോർപറേഷന്റെ വരവ് സംഭരിക്കുന്ന തേങ്ങയുടെ നീക്കം വേഗത്തിലാക്കുമെന്നു കരുതുന്നു.

വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ സംസ്ഥാനത്തെ 77 കേന്ദ്രങ്ങളിലൂടെ കിലോയ്ക്ക് 34 രൂപ നിരക്കിൽ ഇപ്പോൾ പച്ചത്തേങ്ങ സംഭരിക്കുന്നുണ്ട്. എന്നാൽ ഇതു കേരളത്തിലെ കേരകർഷകർക്ക് കാര്യമായ ഗുണം ചെയ്യുന്നില്ലെന്ന പരാതി നിലനിൽക്കുന്നു. ഓരോ സംഭരണകേന്ദ്രത്തിലും ഒരാഴ്ച 10 ടൺ മാത്രമേ സംഭരിക്കാവൂ എന്ന നിബന്ധന കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. അതും ആഴ്ചയിൽ 2 ദിവസം മാത്രമാണ് സംഭരിക്കുക. ഇതു കാരണം സംഭരണകേന്ദ്രങ്ങളിൽ പേരും റജിസ്റ്റർ ചെയ്ത് മൂന്നും നാലും മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com