ADVERTISEMENT

സ്വാതന്ത്ര്യത്തിന്റെ സാംസ്കാരികവിവക്ഷകൾ സ്വാഭാവികമായിത്തന്നെ ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ എത്ര ഭാഷകളുണ്ടോ അത്രയും ലോകവീക്ഷണങ്ങളും ഉണ്ടെന്നാണർഥം; കാരണം, ഒരു ഭാഷ എന്നാൽ കുറെ വാക്കുകളുടെ ഒരു കൂട്ടം മാത്രമല്ല, ഒരു ജനസമുദായം ലോകത്തെയും തങ്ങളെത്തന്നെയും നോക്കിക്കാണുന്ന, മറ്റുള്ളവരുമായി ബന്ധപ്പെടുകയും സ്വയം ആവിഷ്കരിക്കുകയും ചെയ്യുന്ന സവിശേഷരീതിയാണ്. അതുകൊണ്ടാണ് ഭാഷ ‘സത്തയുടെ വീട്’ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.

ഒരു രാജ്യത്ത് എത്ര ഭാഷകളുണ്ടോ അത്ര തന്നെ വീക്ഷണരീതികളും ഉണ്ട്. ചില വസ്തുക്കൾക്കോ അവസ്ഥകൾക്കോ ഒരു ഭാഷയിൽ വാക്കുകൾ ഇല്ലെങ്കിൽ, ഭാഷക്കാർ അവയെ കാണുന്നില്ല അഥവാ അനുഭവിക്കുന്നില്ല എന്നു തന്നെയാണ് അർഥം. പേരിടുന്നതിലൂടെയാണ് മനുഷ്യർക്കു വസ്തുക്കളെ സ്വന്തം ലോകത്തിന്റെ ഭാഗമാക്കാൻ കഴിയുന്നത്‌.

കാട്ടിൽ കഴിയുന്നവർക്ക് ഒരു പച്ചയ്ക്കു പകരം ആയിരം പച്ചകൾ ഉണ്ടാവാം; കടലിൽ മീൻ പിടിക്കുന്നവർക്ക് ഓരോ തിരമാലയ്ക്കും ഓരോ പേരുണ്ടാകാം. പ്രകൃതി, തൊഴിൽ, ജീവിതരീതി ഇവയൊക്കെ സംസ്കാരത്തെ സ്വാധീനിക്കുന്നതു ഭാഷയിലൂടെയാണ്‌. സാമൂഹികവ്യവസ്ഥകൾ ഭാഷയിൽ സൃഷ്ടിക്കുന്ന ശ്രേണീക്രമങ്ങൾ അറിയാൻ നാടുവാഴിത്തകാലത്തു മേലാളരും കീഴാളരും വീടുകൾക്കും ഭക്ഷണത്തിനും മറ്റും ഉപയോഗിച്ചിരുന്ന വാക്കുകൾ മാത്രം നോക്കിയാൽ മതി. ഫാഷിസം പോലുള്ള ഭരണക്രമങ്ങളും ആദ്യം പ്രതിഫലിക്കുക ഭാഷയിലാണെന്ന് അവ നിലനിന്ന നാടുകളിലെ അനുഭവം തെളിയിക്കുന്നു. അത്തരം സമൂഹങ്ങളിൽ വാക്കുകൾക്കു നേരെ തിരിച്ചുള്ള അർഥം പ്രചാരത്തിൽ വരുന്നു. മനുഷ്യാവകാശ പ്രവർത്തകർ ‘ഭീകരവാദി’കളും ഭരണഘടനയ്ക്കായി വാദിക്കുന്നവർ ‘ദേശദ്രോഹി’കളും ചില മതങ്ങളിൽ പെട്ടവർ ‘വിദേശി’കളും ആകുന്നതുപോലെ.

language

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെ സമ്പന്നതയും ഭാഷകളിലൂടെയും സാഹിത്യം ഉൾപ്പെട്ട കലകളിലൂടെയുമാണ് നമുക്കു പെട്ടെന്ന് അനുഭവിക്കാൻ കഴിയുക. കൃത്യമായും ഇന്ത്യയിൽ എത്ര ഭാഷകൾ ഉണ്ടെന്നും എത്രയെണ്ണം അപ്രത്യക്ഷമായെന്നും ഇന്നും നമുക്കു അറിയാത്തതിന്റെ ശരിയായ കാരണം ‘ഭാഷ’യും ‘മൊഴി’യും തമ്മിൽ കൃത്യമായ വിഭജനം സാധ്യമല്ലാത്തതിനാലാണ്. ഒരു വാമൊഴിക്കു ഒരു സൈന്യവും രാഷ്ട്രീയ കക്ഷിയും ഉണ്ടായാൽ അതു ഭാഷയായി അംഗീകരിക്കപ്പെടും എന്നൊരു ചൊല്ലു തന്നെയുണ്ട്‌. അതു ശരിയെന്ന് ഇന്ത്യയിലെതന്നെ ചില അനുഭവങ്ങൾ തെളിയിച്ചിട്ടുമുണ്ട്- ബോഡോ ഭാഷ എട്ടാം ഷെഡ്യൂളിൽപെടുകയും ഭോജ്പുരി ഇന്നും അതിനുപുറത്തു നിൽക്കുകയും ചെയ്യുന്നതുപോലെ.

എന്റെ സുഹൃത്ത്‌ ഗണേഷ് ഡേവിയുടെ നേതൃത്വത്തിൽ സമീപകാലത്തു നടന്ന ഇന്ത്യയിലെ ജനകീയഭാഷാസർവേ (പിഎൽഎസ്ഐ) പ്രകാരം ഇന്ന് ഇന്ത്യയിൽ 780 ഭാഷകൾ ഉണ്ട്. അവയിൽ 480 എണ്ണം ആദിവാസിഭാഷകളാണ്. ഇന്ത്യയിൽ എട്ടു ഭാഷാകുടുംബങ്ങളും 25 ലിപിവ്യവസ്ഥകളുമുണ്ട്. ഭാഷാസംസ്ഥാനങ്ങളാണ് ഇന്നുള്ളതെന്നു നാം ധരിക്കുന്നുവെങ്കിലും ഓരോ സംസ്ഥാനത്തും ഒന്നിലേറെ ഭാഷകളുണ്ട്. കേരളത്തിൽതന്നെ മലയാളവും ഗോത്രഭാഷകളും കൊങ്കണിയും തുളുവും കന്നഡയും തമിഴും പലതരം വാമൊഴികളും ഉപയോഗിക്കുന്നവരുണ്ടല്ലോ- അതിഥിത്തൊഴിലാളികൾ ഈ ചിത്രത്തെ കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. ഒരിടത്തേക്കു മലയാളത്തിൽ വഴി ചോദിച്ചപ്പോൾ ഹിന്ദിയിൽ മറുപടി കിട്ടിയ അനുഭവം കേരളത്തിൽ എനിക്കു തന്നെയുണ്ട്‌; ഉത്തരം ശരിയായിരുന്നു താനും.
അവരിൽ പലർക്കും മലയാളം മനസ്സിലാകും, പക്ഷേ, പറയാൻ കഴിയില്ല. അരുണാചൽ പ്രദേശിൽ മാത്രം 66 ഭാഷകളുണ്ടെന്നും ബംഗാളിൽ 38 ഭാഷകളുണ്ടെന്നും ഒരു കോടി ഇന്ത്യക്കാർക്ക് ആദ്യഭാഷ ഇംഗ്ലിഷാണെന്നും ആ സർവേ പറയുന്നു.

ഈ ഭാഷാവൈവിധ്യത്തെ ഒരു വലിയ പ്രതിബന്ധമായാണ് ഇന്ത്യയുടെ ബ്രിട്ടിഷ് അധിനിവേശകർ കരുതിയിരുന്നത്. എന്നാൽ, അതിനെ നമ്മുടെ സാംസ്കാരിക സമൃദ്ധിയുടെ അടയാളമായിക്കാണാനാണ് നമ്മുടെ ദേശീയ നേതാക്കൾ നമ്മെ പഠിപ്പിച്ചത്, ഒപ്പം ഹിന്ദുസ്ഥാനിയെയും ഇംഗ്ലിഷിനെയും ദേശത്തെ ഔദ്യോഗികഭാഷകളായി (പലരും പറയും പോലെ ഹിന്ദി ‘രാഷ്ട്രഭാഷ’ അല്ല, ‘രാജ്’ ഭാഷകളിൽ, അതായതു ഭരണഭാഷകളിൽ ഒന്നു മാത്രമാണ് )- ലോക്സഭ അംഗീകരിക്കുകയും ചെയ്തു. ഈ വൈവിധ്യത്തെ പ്രതിബന്ധമായിക്കാണുന്ന ബ്രിട്ടിഷ് സമീപനം ഭരണാധിപരിലൂടെ ഒളിഞ്ഞും തെളിഞ്ഞും തിരിച്ചുവരുന്ന കാലമാണിത്. ഒരു ഭാഷയോടും വിദ്വേഷം പുലർത്താതെ, അതേസമയം ഒരു ഭാഷയോടും വിധേയത്വം പുലർത്താതെ, എല്ലാ ഭാഷകളെയും ബഹുമാനിക്കുന്ന സമീപനമാണു ജനാധിപത്യപരമായ സമീപനം.

ഇത് ഇന്ത്യൻ സാഹിത്യത്തെ സംബന്ധിച്ചും ശരിയാണ്. നമുക്കു സമ്പന്നമായ വാമൊഴി പാരമ്പര്യമുണ്ട്, അഭിനയ സാഹിത്യ പാരമ്പര്യമുണ്ട്, വരമൊഴി സാഹിത്യവുമുണ്ട്. ഇവ മൂന്നും കണക്കിലെടുക്കാത്ത സാഹിത്യചരിത്രങ്ങൾ അപൂർണമാണ്. ഇന്ത്യൻ സാഹിത്യത്തിന്റെ അപൂർവസമൃദ്ധി ഈ ഭാഷകളുടെയും പാരമ്പര്യങ്ങളുടെയും നാനാത്വത്തിൽ നിന്നുളവാകുന്നതാണ്. ഇന്ത്യൻ സാഹിത്യം എന്നല്ല, സാഹിത്യങ്ങൾ എന്നാണു പറയേണ്ടതെന്ന എ.കെ.രാമാനുജന്റെ നിരീക്ഷണം ഇവയുടെ വ്യത്യാസങ്ങളിലാണ് ഊന്നുന്നത്. ഈ സാഹിത്യങ്ങൾ പലപ്പോഴും അന്യോന്യം പ്രതിപ്രവർത്തിച്ചിട്ടുണ്ട്; അധികമായിട്ടല്ലെങ്കിലും പരിഭാഷകൾ ഒന്നിൽനിന്നു മറ്റൊന്നിലേക്ക് ഉണ്ടായിട്ടുണ്ട്; ചില പ്രവണതകളും പ്രസ്ഥാനങ്ങളും പല ഭാഷകളും പങ്കുവച്ചിട്ടുണ്ട്.

എങ്കിലും ഓരോന്നിനും സ്വന്തം വ്യക്തിത്വമുണ്ട്. പ്രസ്ഥാനങ്ങൾ പോലും ഒരേ നിലയിലല്ല ഭാഷാസാഹിത്യങ്ങളെ സ്വാധീനിച്ചിട്ടുള്ളത്. കവിത, കഥ, നോവൽ മുതലായ പൊതുസാഹിത്യഗണങ്ങൾ ഉള്ളപ്പോൾതന്നെ ഓരോ ഭാഷയ്ക്കും തനതായ സാഹിത്യരൂപങ്ങളും ഉണ്ട്, മലയാളത്തിനു ആട്ടക്കഥയോ ഓട്ടൻതുള്ളലോ പട്ടാളക്കഥയോ പോലെ. അഥവാ, തമിഴിനു കണ്ണി, അകവൽ, വെൺപാ, കളിപ്പാ, വഞ്ചിപ്പാ എന്നിവയും, ഉറുദുവിനു മസ്നവിയും റൂബായിയും കിത്തയും ഖവ്വാലിയും പോലെ. എന്തിന്, പ്രസ്ഥാനങ്ങൾക്കകത്തു തന്നെയും ഈ വ്യത്യാസങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഭക്തിപ്രസ്ഥാനത്തിൽ കാശ്മീരിയിൽ ‘വാഖും’, കന്നഡയിൽ ‘വചന’വും ബ്രജ് ഭാഷയിൽ ‘ബീജ’ക്കും മറാഠിയിൽ ‘അഭംഗും’ ഗുജറാത്തിയിൽ ‘ധുനും’ പോലെ. ആരാധനാമൂർത്തികളുടെ അന്തരം വേറെ. ദലിത്‌ സാഹിത്യവും ലിഖിത ആദിവാസി സാഹിത്യവും ഫെമിനിസ്റ്റ് സാഹിത്യവും ഇനിയും പ്രബലമായിട്ടില്ലാത്ത ഭാഷകളുണ്ട്. സാഹിത്യങ്ങൾ പലതും വികാസത്തിന്റെ പല ഘട്ടങ്ങളിൽ ആണെന്നും പറയാം. ഭാഷകളുടെ ഉൽപത്തിയുടെ കാലത്തിലുള്ള വ്യത്യാസവും ഇതിനു കാരണമാണ്.

പ്രാദേശിക ചരിത്രങ്ങളും സംസ്കാരഭേദങ്ങളും സാഹിത്യത്തെയും സ്വാധീനിക്കുന്നുണ്ട്. സംസ്കൃത കാവ്യമീമാംസയിൽനിന്നു ഭിന്നമാണ്‌ തമിഴിലെ ‘തിണ’കളിൽ ഉറപ്പിച്ച കാവ്യസമീപനം. പാശ്ചാത്യ വിമർശനംപോലും പല രീതികളിലാണ് ഇന്ത്യൻ വിമർശനത്തെ സ്വാധീനിച്ചിട്ടുള്ളത്. ആധുനിക സാഹിത്യവും പിറവിയെടുത്തതു പല പതിറ്റാണ്ടുകളിലാണ്. പാരമ്പര്യങ്ങൾക്കകത്തു തന്നെ ഉപപാരമ്പര്യങ്ങളും നിലനിൽക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയുടെ സാഹിത്യം ഇതര ഇന്ത്യൻ സാഹിത്യങ്ങളിൽനിന്നു പലപ്പോഴും മാറി നിൽക്കുന്നു. രാമായണവും മഹാഭാരതവും പോലുള്ള ഇതിഹാസങ്ങൾ അസമിനും മണിപ്പുരിനും അപ്പുറം പ്രചാരമുള്ളവയല്ല. പല ഭാഷകൾക്കും സ്വന്തം ഇതിഹാസങ്ങളുണ്ട്. പലതും വാമൊഴിയിൽ. രാജസ്ഥാനിയിലെ ‘പാബുജി’ അഥവാ കന്നഡയിലെ ‘മല്ലെ മാടേശ്വര’ പോലെ.

ഇതെല്ലാം കാണിക്കുന്നതു ഭാഷാചരിത്രത്തെയും സാഹിത്യചരിത്രത്തെയും ദേശചരിത്രത്തിന്റെ കേവലമായ അനുബന്ധങ്ങളായി കണ്ടുകൂടാ എന്നാണ്. അവയെ മനസ്സിലാക്കാൻ നമുക്കു പല കഥകൾ പറയണം, കൂട്ടിയും അകറ്റിയും വായിക്കണം. ഇതിനു കഴിയണമെങ്കിൽ ഏകശിലാരൂപമായ ഒരു ഇന്ത്യൻ സംസ്കാരത്തെയും സാഹിത്യത്തെയും മതത്തെയും ദർശനത്തെയും ചരിത്രത്തെയും കുറിച്ചുള്ള അപകടകരമായ സങ്കൽപം നാം ഉപേക്ഷിക്കണം.

നമ്മുടെ വൈവിധ്യത്തിന്റെ അംഗീകാരമാണ് നമ്മെ ഒന്നിപ്പിച്ചു നിർത്തുന്നത്. ആ അന്യോന്യ സഹിഷ്ണുതയും ബഹുമാനവും ഇല്ലാതാകുന്ന നിമിഷം ഇന്ത്യ എന്ന ആശയം തന്നെ ഇല്ലാതാകും.

(എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ചെയർമാനുമാണ് ലേഖകൻ)

English Summary: Sachidanandan on 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com