ADVERTISEMENT

 

കുറച്ചുകാലമായി കേരളത്തിന്റെ സമാധാനം പേപ്പട്ടിപ്പല്ലിന്റെ ഭീഷണിയിലാണ്. പേവിഷബാധയേറ്റുള്ള മരണങ്ങൾ, കേരളം കെ‍ാട്ടിഘോഷിക്കുന്ന ആരോഗ്യമാതൃകയിൽത്തന്നെ വിള്ളലേൽപിക്കുമ്പോൾ ആന്റി റാബീസ് വാക്സീന്റെ നിലവാരംപോലും ചോദ്യം ചെയ്യപ്പെടുന്നു. വാക്സീൻ ഒരു ഡോസ് മാത്രം എടുക്കാൻ ശേഷിക്കെ, കോഴിക്കോട് പേരാമ്പ്രയിലെ വീട്ടമ്മ പേവിഷബാധ ലക്ഷണങ്ങളോടെ കഴിഞ്ഞദിവസം മരിച്ചത് കേരളത്തെ വീണ്ടും ആശങ്കയിലാക്കുന്നു. നായയുടെ കടിയേറ്റ പാലക്കാട് സ്വദേശിയായ പെൺകുട്ടി വാക്സീൻ എടുത്തിട്ടും മരിച്ച സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുൻപാണു പേരാമ്പ്ര സംഭവം. 

പേരാമ്പ്രയിലെ വീട്ടമ്മയ്ക്കു ജൂലൈ 21ന് ആണു മുഖത്തു തെരുവുനായയുടെ കടിയേറ്റത്. അന്നുതന്നെ പേരാമ്പ്ര ആശുപത്രിയിൽനിന്ന് ഇൻട്രാഡെർമൽ റാബീസ് വാക്സീൻ ആദ്യഡോസ് എടുത്തു. തുടർന്ന്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് 21, 24, 28 തീയതികളിലായി ഇക്വീൻ ആന്റീ റാബീസ് വാക്സീന്റെ മൂന്നു ഡോസ് കൂടി എടുത്തിരുന്നു. കഴിഞ്ഞ 18ന് എടുക്കേണ്ടിയിരുന്ന അവസാന ഡോസ് എടുത്തിട്ടില്ല. കടുത്ത ശ്വാസംമുട്ടലും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് അതിനുമുൻപ് ഓഗസ്റ്റ് ഏഴിനു മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ഐസിയുവിൽ ചികിൽസയിലിരിക്കെയാണു സ്ഥിതി വഷളായി മരിച്ചത്. 

അയൽവീട്ടിലെ നായ കടിച്ച് ഒരു മാസത്തിനുശേഷമാണ്, പാലക്കാട് സ്വദേശിയായ പെൺകുട്ടിക്കു പേവിഷബാധയുണ്ടാകുന്നതും ജൂൺ മുപ്പതിനു മരിക്കുന്നതും. പേവിഷ ബാധയ്ക്കെതിരെയുള്ള ആന്റി റാബീസ് സീറവും 4 ഡോസ് ആന്റി റാബീസ് വാക്സീനും ഈ പെൺകുട്ടിക്കു കുത്തിവച്ചിരുന്നു. ഇവ എടുത്തിട്ടുണ്ടെങ്കിൽ ഒരാൾക്കു പേവിഷ ബാധയുണ്ടാകില്ലെന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അപ്പോൾ എങ്ങനെയാണു നായ കടിച്ച് ഒരു മാസത്തിനുശേഷം പേവിഷ ബാധയുണ്ടായത് ? നൽകിയതു യഥാർഥ വാക്സീൻ തന്നെയായിരുന്നോ, പേവിഷ ബാധയ്ക്കെതിരെ നൽകിയ വാക്സീൻ നിലവാരമുള്ളതായിരുന്നോ, വാക്സീൻ സൂക്ഷിച്ചിരുന്നതും വാക്സീൻ കുത്തിവയ്പു നൽകിയതും ശരിയായ രീതിയിലാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ ആ വേളയിൽ ഉയരുകയുണ്ടായി.

പാലക്കാട് സംഭവത്തെത്തുടർന്നാണ്, കേരളത്തെ ഞെട്ടിച്ചെ‍ാരു റിപ്പോർട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ചത്. പേവിഷബാധയ്ക്കെതിരായ ഇക്വിൻ ആന്റി റാബീസ് ഇമ്യുണോഗ്ലോബുലിൻ വാക്സീന്റെ ആദ്യപകുതി കേരളത്തിൽ എത്തിക്കുന്നതു കേന്ദ്ര മരുന്നുപരിശോധനാ ലബോറട്ടറിയുടെ (സിഡിഎൽ) അന്തിമ റിപ്പോർട്ടുകൾ ഇല്ലാതെയാണെന്നായിരുന്നു ആ വാർത്ത.  ഫലപ്രാപ്തി പൂർണമായും പരിശോധിച്ചു ബോധ്യപ്പെടാത്ത വാക്സീന്റെ വിതരണം ദോഷഫലങ്ങൾ സൃഷ്ടിച്ചേക്കുമെന്ന സംശയങ്ങൾക്കിടയിലും ടെൻഡർ വ്യവസ്ഥകളിൽപോലും ഇളവു നൽകിയായിരുന്നു കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) അസാധാരണ നടപടി. 

കിട്ടിയമുറയ്ക്കു തന്നെ വാക്സീൻ വിതരണം തുടങ്ങുകയും ചെയ്തു. മനോരമ റിപ്പോർട്ടിനെത്തുടർന്ന്, വാക്സീൻ വാങ്ങിയതിലെ പിഴവ് പൂർണമായും ശരിവച്ച്, അതിന്റെ വിതരണം നിർത്തിവയ്ക്കാൻ രണ്ടു ദിവസത്തിനുള്ളിൽ കെഎംഎസ്‌സിഎൽ തീരുമാനിച്ചു. തമിഴ്നാട്ടിൽനിന്ന് 5000 വയ്‌ൽ വാക്സീൻ കടം വാങ്ങിയാണു ക്ഷാമം താൽക്കാലികമായി പരിഹരിച്ചത്. 

സംസ്ഥാനത്തു നായയും പൂച്ചയും കടിച്ചതുമൂലം ചികിത്സ തേടുന്നവരുടെ കേസുകൾ ഒന്നര ലക്ഷമായി ഉയർന്നതായാണു സർക്കാർകണക്ക്. ഇതനുസരിച്ച് ആന്റി റാബീസ് വാക്സീൻ ലഭ്യതയും വർധിപ്പിക്കണം. ഇതിനിടെ, വാക്സീന്റെ നിലവാരത്തെച്ചെ‍ാല്ലി ആശങ്കയുണ്ടാകുന്നതു നിർഭാഗ്യകരവും നടുക്കമുണ്ടാക്കുന്നതുമാണ്. രണ്ടായിരത്തി മുപ്പതോടെ പേവിഷബാധ കൊണ്ടുള്ള മരണം ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നു പറയുന്ന ആരോഗ്യ വകുപ്പ്, വാക്സീന്റെ കാര്യത്തിൽ നിതാന്തജാഗ്രത പുലർത്തേണ്ടതല്ലേ ?

കടുത്ത സാമൂഹികവിപത്തായിത്തന്നെ കണ്ട്, പേപ്പട്ടിഭീഷണിയിൽനിന്നു നാടിനെ മോചിപ്പിക്കാൻ യുദ്ധകാലാടിസ്‌ഥാനത്തിൽ തദ്ദേശ–ആരോഗ്യ വകുപ്പുകളുടെ ഒത്തുചേർന്നുള്ള നടപടികളാണു വേണ്ടത്. തെരുവുനായ്ക്കൾക്കു ഭക്ഷണമായിത്തീരുന്ന മാലിന്യത്തിന്റെ ലഭ്യതയാണ് അവയുടെ വ്യാപനത്തിനു കാരണം. ഒപ്പം, അവയുടെ പ്രജനനം കുറയ്ക്കാൻ ഉദ്ദേശിച്ചു കൊണ്ടുവന്ന വന്ധ്യംകരണ പദ്ധതിയായ എബിസി (അനിമൽ ബെർത്ത് കൺട്രോൾ) പാതിവഴിക്ക് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരിക്കുന്നു. നാടെങ്ങും മാലിന്യക്കൂമ്പാരം പെരുകാതിരിക്കാൻ തദ്ദേശസ്‌ഥാപനങ്ങളുടെയും സമൂഹത്തിന്റെയും നിരന്തരജാഗ്രത ഉണ്ടായേതീരൂ. വന്ധ്യംകരണ പദ്ധതി ഫലപ്രദമാക്കാൻ കൃത്യമായ നടപടികളും വേണം. തെരുവുനായ്ക്കളുടെ നിയന്ത്രണവും പേവിഷബാധ പ്രതിരോധവും സർക്കാരിന്റെ അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നു.

Content Highlights: Anti rabies vaccine, complications of rabies infection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com