ADVERTISEMENT

പുതിയ ചീഫ് സെക്രട്ടറി ഡോ.വി.വേണു നയം വ്യക്തമാക്കുന്നു.

ചീഫ് സെക്രട്ടറിയെന്ന നിലയിൽ മുൻഗണനാ വിഷയങ്ങളെന്തൊക്കെ?
സർക്കാരിന്റെ മുൻഗണനാ വിഷയങ്ങൾ നടപ്പാക്കാൻ വകുപ്പുകളെ ഏകോപിപ്പിക്കുകയാണു ചുമതല. എങ്കിലും മാലിന്യസംസ്കരണം സർക്കാരിന്റേതുപോലെ എന്റെയും പട്ടികയിൽ പ്രധാനപ്പെട്ടതാണ്. കേരളം പല സൂചികകളിലും ഒന്നാമതാണ്. എന്നാൽ ഈ നേട്ടത്തിന്റെയെല്ലാം ശോഭ കെടുത്തുന്നതു മാലിന്യപ്രശ്നമാണ്. തദ്ദേശഭരണവകുപ്പിന്റെ മാത്രം ജോലിയല്ല മാലിന്യസംസ്കരണം. എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വലിയൊരു വിപത്ത് നമുക്കു മുൻപിലുണ്ട്– ജലസ്രോതസ്സുകളുടെ മലിനീകരണം. ശുചിമുറിമാലിന്യം നമ്മൾ കൃത്യമായി ‘ട്രീറ്റ്’ ചെയ്യുന്നില്ല. ഇതു നിയമപരമായി പൗരന്റെ ബാധ്യതയാക്കും. കോഴിമാലിന്യം തള്ളുന്ന കച്ചവടക്കാർ, കക്കൂസ് മാലിന്യം റോഡിലൊഴുക്കുന്ന മാളുകൾ എന്നിവയൊക്കെ കുറച്ചുദിവസം പ്രവർത്തിക്കേണ്ടെന്നു സർക്കാർ തീരുമാനിച്ചാൽ എല്ലാവർക്കും കൃത്യമായ സന്ദേശം കിട്ടും.

ഉദ്യോഗസ്ഥരിലെ അഴിമതിക്കാർക്കുള്ള സന്ദേശമെന്താണ്?
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സർക്കാർ ഇവിടെയുണ്ട്. മധ്യവർഗ കാഴ്ചപ്പാടിൽ അഴിമതി കുറഞ്ഞിട്ടുമുണ്ട്. എന്നാൽ, താഴെക്കിടയിൽ ഇപ്പോഴുമുണ്ട്. സേവനങ്ങൾ വേഗത്തിലാക്കാൻ ‘സ്പീഡ് മണി’ എന്ന പേരിലാണ് അഴിമതി. നേരിടേണ്ടതു വിജിലൻസ് മാത്രമല്ല. ഒരു വകുപ്പിൽ അഴിമതിയുണ്ടെങ്കിൽ ഉത്തരം പറയേണ്ടത് ആ വകുപ്പിന്റെ മേധാവിയാണ്.

സംഘടനകളുടെ സമ്മർദം അതിജീവിച്ച്, കടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ എത്രകണ്ടു കഴിയും?
സർക്കാർ നയത്തിന്റെ ഭാഗമായി ശരിയായ കാര്യം ചെയ്യുമ്പോൾ അതിനെതിരെ വരുന്ന ഏതൊരു ബാഹ്യശക്തിയെയും നേരിടാനാകും. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങളെ പൊതുവായി എതിർക്കാൻ ഏതെങ്കിലും സംഘടന കൂട്ടുനിൽക്കുമെന്നു കരുതുന്നില്ല. ഉദ്യോഗസ്ഥർക്ക് അവകാശം മാത്രമല്ല, കടമയുമുണ്ട്. 100 രൂപ ശമ്പളമുള്ളയാൾക്കു 99 രൂപ കൊടുത്താൽ വാങ്ങുമോ? 100 രൂപയുടെ ജോലിക്കുപകരം 99 രൂപയുടേതു ചെയ്താൽ പോരാ.

അദാലത്തുകൾ നടത്തിയിട്ടും ഫയലുകൾ തീരുന്നില്ലല്ലോ?
അതിന്റെ കാരണം വിശദമായി പഠിക്കും. പല ഫയലുകളും തീർക്കേണ്ടിടത്തു തീർക്കാതെ മുകളിലേക്കു വിടുന്നുണ്ട്. ഒരേ വിഷയം പല സ്ഥലത്തു കൈകാര്യം ചെയ്യപ്പെടുന്നതിന്റെ കാലതാമസവുമുണ്ട്. ഒരേ പരാതി പല ഓഫിസുകളിൽ നൽകുന്നവരെ തടയാൻ കഴിയില്ല. എന്നാൽ, ഇ ഗവേണൻസ് ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ, വിവിധ ഓഫിസുകൾ തമ്മിൽ ആശയവിനിമയം നടത്താനും എളുപ്പം പരിഹരിക്കാനുമാകും. ഫയലിലെ തീരുമാനം മറികടക്കാൻ പൗരർ തങ്ങളുടെ സ്വാധീനശേഷി പ്രയോഗിക്കുന്നതു ഫയലുകൾ കൂടാൻ ഒരു കാരണമാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്താണു മാർഗം?
വേണ്ടത്ര ഉപയോഗപ്പെടുത്താത്ത വരുമാന സ്രോതസ്സുകളുണ്ട്. അവയ്ക്കായി കർമപദ്ധതി തയാറാക്കും. മദ്യം, ലോട്ടറി എന്നിവയിൽനിന്നുള്ള വരുമാനം സുസ്ഥിരമല്ല. ചെലവു ചുരുക്കും. അത് എങ്ങനെ വേണമെന്നു സൂക്ഷ്മമായി പഠിക്കും.

മലയാളത്തിലാണ് ഒപ്പിടുന്നത്. മലയാളത്തോടുള്ള ഈ ഇഷ്ടം ഭരണത്തെ എങ്ങനെ സ്വാധീനിക്കും?
മലയാളത്തിന്റെ കാര്യത്തിൽ ഞാൻ മൗലികവാദിയാണ്. കേരളത്തിനു പുറത്തേക്ക് അയയ്ക്കേണ്ട സർക്കാർ ഉത്തരവുകളൊഴിച്ച് എല്ലാം മലയാളത്തിലാക്കും. ഫയലും കടലാസും കത്തുമില്ലാതെ സർക്കാരിന്റെ ഓഫിസുകൾ പരസ്പരം ബന്ധപ്പെടുന്ന ഒരു കാലമാണു വരാനിരിക്കുന്നത്. ഇ ഗവേണൻസ് ഫലപ്രദമായി നടപ്പാക്കിയതിനു മുൻഗാമി ഡോ.വി.പി.ജോയിയോടു നന്ദി.

Content Highlight: Interview with Kerala's new Chief Secretary Dr. V Venu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com