ADVERTISEMENT

കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധു നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആശങ്കാജനകമായൊരു ചോദ്യം പൊതുസമൂഹത്തിനു മുന്നിലുയർത്തുന്നു– ഇപ്പോഴും നാം ജീവിക്കുന്നതു പതിറ്റാണ്ടുകൾ പിന്നിലാണോ ? സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും വിവാഹത്തിനു മുൻപേ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഡോ. ഷഹാനയുടെയും അതുപോലുള്ള ഒട്ടേറെ മറ്റു യുവതികളുടെയും സമീപകാല ദുരന്തകഥകളിൽനിന്നു നാം ഒന്നും പഠിക്കുന്നില്ലെന്നാണോ ?

ഈമാസം അഞ്ചിനാണ് എറണാകുളം പറവൂർ സ്വദേശിനിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും വിവാഹിതരായത്. ഏഴാം ദിവസം വരന്റെ വീട്ടിൽ സൽക്കാരത്തിനെത്തിയപ്പോഴാണ് മകൾ നേരിട്ട കടുത്ത ശാരീരികപീഡനങ്ങളെക്കുറിച്ചു മാതാപിതാക്കൾ അറിഞ്ഞത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവ് പാതിരാത്രി ക്രൂരമായി മർദിക്കുകയും കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതി പിന്നീടു മൊഴി നൽകി. മകൾക്കു വിവാഹവേളയിൽ 70 പവനും രണ്ടര ലക്ഷം രൂപയുമാണു നൽകിയതെന്നു പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. 150 പവനെങ്കിലും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നു പറഞ്ഞായിരുന്നു ഭർത്താവിന്റെ പീഡനമെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു. 

അധികാരവും നിയമപാലന സംവിധാനങ്ങളും പലപ്പോഴും ആൺപക്ഷം ചേർന്നുമാത്രം നിൽക്കുന്നതു സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു. യുവതിയുമായി ബന്ധുക്കൾ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പരാതിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ആരോപണം. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണു പൊലീസ് ആദ്യം ചുമത്തിയത്. വിസ്മയയുടെ ഗതി തന്റെ മകൾക്ക് ഉണ്ടാകരുതെന്നു പിതാവ് പൊലീസിനു മുന്നിൽ കേണുപറഞ്ഞപ്പോൾ, ആ കേസുകളൊക്കെ മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നുപറഞ്ഞ് പൊലീസ് കളിയാക്കുകയായിരുന്നത്രേ. 

മൂന്നാം ദിവസം മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെത്തുടർന്നാണ് വരനെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയത്. അതിനകം പ്രതി ഒളിവിൽ പോകുകയും ചെയ്തു. പൊലീസിന്റെ വീഴ്ച വനിതാ കമ്മിഷൻ അധ്യക്ഷയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പന്തീരാങ്കാവ് പൊലീസ് ഇൻസ്പെക്ടറെ ഒടുവിൽ സസ്പെൻഡ് ചെയ്തതു തെറ്റുതിരുത്തലിന്റെ തുടക്കമാണെന്നു പ്രതീക്ഷിക്കാം. 

നിയമനടപടികൾക്കപ്പുറത്ത്, ഈ പുതുതലമുറക്കാലത്തും സ്ത്രീധനപീഡനം തുടരുന്നതിന്റെ സാമൂഹിക കാരണങ്ങൾ കൂടി നാം പരിശോധിക്കേണ്ടതുണ്ട്. വിദ്യകൊണ്ടു പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത നവോത്ഥാന നായകരുടെ നാട്ടിൽ വിദ്യാഭ്യാസയോഗ്യത സ്ത്രീധനവിപണിയിലെ അധികമൂല്യമായി മാത്രം മാറുന്ന പിന്തിരിപ്പൻ കാഴ്ചയാണ് ഇന്നുള്ളത്. ഈ സംഭവത്തിലെ വരൻ ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ്. യുവതി എൻജിനീയറിങ് ബിരുദാനന്തര ബിരുദധാരിയും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതപോലും സ്ത്രീകൾക്കു പരിരക്ഷയേകുന്നില്ലെന്നു ചുരുക്കം. 

കുളിമുറിയിൽ വീണു പരുക്കേറ്റെന്നാണ് യുവതി മാതാപിതാക്കളോട് ആദ്യം പറഞ്ഞത്. ആവർത്തിച്ചു ചോദിച്ചപ്പോഴാണ് പീഡനവിവരം തുറന്നുപറഞ്ഞത്. മെച്ചപ്പെട്ട ജോലിയുള്ള, അഭ്യസ്തവിദ്യയായ യുവതിപോലും ഗാർഹികപീഡനം പുറത്തുപറയാൻ ഭയപ്പെടുന്ന സാഹചര്യം അത്യന്തം ഗുരുതരമാണ്.

ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളിൽ 32% പേരും ഗാർഹികപീഡനം നേരിടുന്നുണ്ട്. അതിലേറെയും സ്ത്രീധനവുമായി ബന്ധപ്പെട്ടതുതന്നെ. അവരിൽ 87% പേരും ദുരിതം പുറത്തുപറയാനോ നിയമസഹായം തേടാനോ തയാറാവുന്നില്ലെന്നാണു സർവേയിലെ കണ്ടെത്തൽ. സ്ത്രീധനവിപണിയിലെ കെട്ട കാഴ്ചകളും ഗാർഹിക ഹിംസകളും കണ്ടും കേട്ടും മടുത്ത്, വിവാഹമേ വേണ്ടെന്നു തീരുമാനിച്ചു സ്വതന്ത്രജീവിതം കാംക്ഷിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നുണ്ടെന്ന വസ്തുതയും ഇതോടൊപ്പം ചേർത്തുവായിക്കണം.

സ്ത്രീധനം മോഹിക്കുന്നവരെ ജീവിതപങ്കാളിയായി വേണ്ടെന്നു യുവതികൾ ഉറക്കെവിളിച്ചുപറയാൻ തയാറായാലേ ഈ ദുഷിച്ച സംസ്കാരത്തിൽനിന്നു നമ്മുടെ സമൂഹം രക്ഷപ്പെടൂ. സ്വന്തം മാതാപിതാക്കളെയടക്കം ഇക്കാര്യം അവർ ബോധ്യപ്പെടുത്തുകയും വേണം. പുതിയ കാലത്ത് കേരളത്തിന് ആവശ്യം അത്തരമൊരു നവോത്ഥാനമാണ്.

English Summary:

Editorial about dowry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com