ADVERTISEMENT

ഏറെക്കാലമായി പ്രതിസന്ധി നേരിടുന്ന ഭക്ഷ്യപൊതുവിതരണ മേഖല ഗുരുതരമായെ‍ാരു സാഹചര്യത്തിൽ‍ എത്തിയിരിക്കുകയാണിപ്പോൾ. സംസ്ഥാനത്തു റേഷൻ സാധനങ്ങളുടെ വിതരണം നടത്തുന്ന കരാറുകാർ സമരം ആരംഭിക്കുകയും സപ്ലൈകോ വിൽപനശാലകളിൽ സബ്സിഡി സാധനങ്ങൾ കുറയുകയും ചെയ്തതോടെ നമ്മുടെ ഭക്ഷ്യ പൊതുവിതരണ രംഗം സ്തംഭനത്തിലേക്കു നീങ്ങുകയാണ്.

റേഷൻ കടകളിലൂടെ 94 ലക്ഷത്തിൽപരം കാർഡ് ഉടമകൾക്കു ഭക്ഷ്യധാന്യങ്ങളും മറ്റും കൃത്യസമയത്ത് എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നാണ് ഈ സർക്കാരിന്റെ തുടക്കം മുതൽ അധികൃതർ വാഗ്ദാനം ചെയ്തിരുന്നത്. എന്നാലിപ്പോൾ എല്ലാ മാസവും പകുതി പിന്നിട്ടശേഷമാണ് റേഷൻ സാധനങ്ങൾ കടകളിലെത്തുന്നത്. ഇതു കാരണം റേഷൻ വാങ്ങാൻ ആളുകൾ കടകളിലെത്തുന്നതും മാസത്തിന്റെ അവസാനവാരങ്ങളിലാണ്. റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ തകരാറിനു പ്രധാനകാരണം ഈ മാസാന്ത്യ തിരക്കും ഇതുമായി ബന്ധപ്പെട്ട സെർവറിന്റെ ശേഷിക്കുറവുമാണ്.

കേന്ദ്ര സർക്കാരിനു കീഴിലെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽനിന്നു സംസ്ഥാനത്തിനു നൽകുന്ന ഭക്ഷ്യധാന്യങ്ങൾ ആദ്യം സപ്ലൈകോയ്ക്കു കീഴിലുള്ള എൻഎഫ്എസ്എ ഗോഡൗണുകളിലാണ് എത്തുന്നത്. ഇവിടെ നിന്നാണ് വിവിധ താലൂക്കുകളിലെ റേഷൻ കടകളിലേക്കുള്ള വിതരണം. ഗോഡൗണുകളിൽനിന്നു കടകളിൽ എത്തിക്കുന്ന ട്രാൻസ്പോർട്ട് കരാറുകാർക്കു മാർച്ച് മുതൽ മൂന്നു മാസത്തെ ബിൽ തുക കുടിശികയാണ്. ഈ സാഹചര്യത്തിൽ അവർ സമരം ആരംഭിച്ചതോടെ ജൂൺ മാസത്തെ റേഷൻ വിതരണം താറുമാറാകാനാണു സാധ്യത. നീലക്കാർഡ് ഉടമകൾക്കുള്ള ജൂണിലെ സ്പെഷൽ അരിവിഹിതം ഉൾപ്പെടെ ഇനിയും കടകളിൽ എത്തിയിട്ടില്ല. 

ഇതു മൂന്നാം തവണയാണ് ട്രാൻസ്പോർട്ട് കരാറുകാർ സമീപകാലത്തു സമരം നടത്തുന്നത്. കഴിഞ്ഞ ഡിസംബറിൽ അഞ്ചു ദിവസം സമരം ചെയ്തശേഷമാണു കുടിശിക നൽകിയത്. പിന്നീട് ഫെബ്രുവരിയിൽ 18 ദിവസം നീണ്ട സമരവും ഇതേ ആവശ്യം ഉന്നയിച്ചു നടന്നു. ഇത്തവണ കുടിശിക തന്നാലും സമരം നിർത്തില്ലെന്നും പണം കൃത്യമായി തരാൻ സംവിധാനം ഒരുക്കണമെന്നും അവരുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിമാസം കരാറുകാർക്കു നൽകേണ്ട 25 കോടി രൂപയാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കുടിശികയായത്. 

റേഷൻ വിതരണത്തിനു സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവയ്ക്കുന്ന തുക തികയാത്തതും നീക്കിവയ്ക്കുന്ന തുക യഥാസമയം ധനവകുപ്പ് ഭക്ഷ്യപൊതുവിതരണ വകുപ്പിനു കൈമാറാത്തതുമാണു പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. ഈ വൈകലിനും സാമ്പത്തിക പ്രതിസന്ധിതന്നെ അടിസ്ഥാന കാരണം. കേന്ദ്ര സർക്കാരിന്റെകൂടി വിഹിതം ഉപയോഗിച്ചാണ് കേരളത്തിൽ റേഷൻ വിതരണം. കേന്ദ്രം സൗജന്യനിരക്കിൽ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിനു പുറമേ വിതരണത്തിനും കയറ്റിറക്കിനും ട്രാൻസ്പോർട്ടിങ്ങിനും റേഷൻ വ്യാപാരികൾക്കുള്ള വേതനത്തിനും വിഹിതം നൽകുന്നുമുണ്ട്. 

സപ്ലൈകോയുടെ സാമ്പത്തിക പരാധീനതയ്ക്കുപുറമേ, കുത്തഴിഞ്ഞ മാനേജ്മെന്റും കേരളത്തിലെ റേഷൻ വിതരണത്തെ കാര്യമായി ബാധിക്കുന്നു. കേരളത്തിൽനിന്നു സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കി റേഷൻ കടകളിൽ എത്തുന്ന പ്രക്രിയയ്ക്കു പല ഘട്ടങ്ങളുണ്ട്. സംഭരിച്ച നെല്ല് മില്ലുകളിലേക്കും അരിയാക്കിയശേഷം എൻഎഫ്എസ്എ ഗോഡൗണുകളിലേക്കും  എത്തിക്കുന്നത് സപ്ലൈകോയുടെ ചുമതലയാണ്. ഗോഡൗണുകളിൽ എത്തുന്ന അരി റേഷൻ കടകളിൽ എത്തിക്കുന്നതും സപ്ലൈകോതന്നെ. ഈ നടപടികളുടെയെല്ലാം താളമാണു തെറ്റിയിരിക്കുന്നത്.

നെല്ലു സംഭരണത്തിനുള്ള സംസ്ഥാന വിഹിതം പലവട്ടം മുടങ്ങിയതോടെ ഇതിനായി വൻതോതിൽ വായ്പയെടുത്ത് സപ്ലൈകോ കടക്കെണിയിലായി. സപ്ലൈകോയുടെ സബ്സിഡി ഉൽപന്നങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകേണ്ട തുകയും കുടിശികയാണ്. സബ്സിഡി സാധനങ്ങളുടെ വില സപ്ലൈകോ ഫെബ്രുവരിയിൽ കൂട്ടിയശേഷവും വിതരണക്കാർക്ക് 650 കോടിയോളം രൂപ കുടിശിക നൽകാനുണ്ട്.  ഇത്തരം  സാമ്പത്തിക പ്രതിസന്ധികൾമൂലം, റേഷൻ വിതരണമേഖലയിലെ സപ്ലൈകോയുടെ ഇടപെടൽ ഫലപ്രദമാകാത്ത സ്ഥിതിയാണ്. 

സപ്ലൈകോയുടെ രക്ഷയ്ക്കു കൃത്യമായ സംവിധാനം ഉണ്ടാക്കാതെ റേഷൻ മേഖല രക്ഷപ്പെടില്ല. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം രാജ്യത്തിനാകെ മാതൃകയാണെന്നു നാം പെരുമ പറയാറുണ്ടായിരുന്നു. ആ അഭിമാനം നിലനിർത്തണമെങ്കിൽ റേഷൻ വിതരണം മുടങ്ങുന്ന ഒരു സാഹചര്യവും ഇവിടെ ഉണ്ടായിക്കൂടാ

English Summary:

Editorial about ration distribution and supplyco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com