ADVERTISEMENT

ഇവിടെ വിദ്യാർഥികൾ സ്വയം പഠിക്കുന്നില്ല. സ്പൂൺ ഫീഡിങ്ങിലൂടെ മണ്ണുണ്ണികളായിത്തീരുകയാണ്. ഇത്തരം വിദ്യാർഥികളിൽ നിന്നാണല്ലോ അധ്യാപകരും ഉണ്ടാകുന്നത്. അവരെയെങ്ങനെ മികവുള്ള കേന്ദ്രങ്ങളിലെ അധ്യാപകരുമായി താരതമ്യം ചെയ്യും? അപൂർവം പേരൊഴിച്ചാൽ എന്തെങ്കിലും മികവു തെളിയിച്ചവർ വിദേശ സർവകലാശാലകളിൽനിന്നു പരിശീലനം ലഭിച്ചവരാണ്.

ഡോ. രാജൻ ഗുരുക്കൾ

എപ്പോഴെല്ലാം രാഷ്ട്രീയാധികാരം മതത്തെ വിഭാഗീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോ അപ്പോഴെല്ലാം മതത്തിനു സമഭാവനയും ഉദാത്തതയും കൈമോശം വന്നിട്ടുണ്ട്. കാരണം, രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും അടിസ്ഥാന മൂലകങ്ങൾ പരസ്പരവിരുദ്ധമാണ്. മതം വ്യക്തികളുടെ ആത്മീയ ഔന്നത്യം ലക്ഷ്യം വയ്ക്കുമ്പോൾ വ്യക്തിയെയല്ല ആൾക്കൂട്ടത്തെയാണ് രാഷ്ട്രീയത്തിനു പ്രിയം. 

കെ.ജയകുമാർ 

എഴുതേണ്ടായിരുന്നു എന്നു പിന്നീടു തോന്നിയ ഒരു കഥയുണ്ട്. അത് ‘ദിനോസറുകളുടെ കാല’മാണ്. അന്നു വടകരയിലെ ഒരു ക്ഷേത്രത്തിൽ ഉത്സവത്തിനു പോകുമ്പോൾ രാത്രിയിൽ ഒരു പന്തംകൊളുത്തി പ്രകടനം കണ്ടു. ‘എം. മുകുന്ദാ, കള്ളുകുടിയാ തിരിച്ചുപോകൂ ഡൽഹിയിലേക്ക്’ എന്നാണു മുദ്രാവാക്യം. പിന്നീടു വീട്ടിലിരുന്നു ടിവി കാണുമ്പോൾ എന്റെ കോലം നിന്നു കത്തുന്നു. ആ കഥ വേണ്ടായിരുന്നു.

എം.മുകുന്ദൻ 

വിദ്വേഷം പടർത്തുകയല്ല, അവയെ ചെറുക്കുകയാണ് ഞാൻ ചെയ്യുന്നത്. എന്നിട്ടും ഫെയ്സ്ബുക് നിരോധനം ഉൾപ്പെടെയുള്ള ചില ദുരനുഭവങ്ങൾ എനിക്കുണ്ടായി. വാഗ്​നായാട്ട് നടക്കുന്നതൊന്നും എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. ഭയത്തോടെ ഒരു യുഗം ജീവിക്കുന്നതിനെക്കാൾ നല്ലത് നിർഭയനായി ഒരു നിമിഷം ജീവിക്കുന്നതാണ്.

സച്ചിദാനന്ദൻ

2004ൽ ഒരൊറ്റ സീറ്റുപോലും കോൺഗ്രസിനു കിട്ടാതെ പോയതാണ് യുഡിഎഫിന്റെ ഏറ്റവും കനത്ത പരാജയം. പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി ആന്റണി രാജിവച്ചു. ജനാധിപത്യത്തിൽ തികച്ചും അനുകരണീയമായ മാതൃകയാണ് അന്ന് ആന്റണി സ്വീകരിച്ചതെന്നു പരക്കെ അംഗീകരിക്കപ്പെട്ടു. ജനാധിപത്യമര്യാദ അനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഉണ്ടാകേണ്ടതു സമാനമായ ഉത്തരവാദിത്തമാണ്.

എം.ജി.രാധാകൃഷ്ണൻ

എഴുത്തുകാർ രാഷ്ട്രീയപാർട്ടികളിൽ അംഗമാകുന്നതിൽ വിരോധമില്ല. പക്ഷേ, വിയോജിക്കേണ്ടിടത്തു വിയോജിക്കാൻ കഴിയണം. കഴുത്തിനു മുകളിലുള്ള വിരലുകൾ എടുത്തുമാറ്റാൻ കഴിയുന്നില്ല എന്നതാണല്ലോ ഇവിടത്തെ ഇടതുപക്ഷ എഴുത്തുകാരുടെ പൊതുപ്രശ്നം. 

ബാലചന്ദ്രൻ വടക്കേടത്ത്

നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്നു കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ നാടക പഠന സാധ്യതയെക്കുറിച്ച് ഒരു പ്രോജക്ട് തയാറാക്കി സംഗീത നാടക അക്കാദമിയിൽ സമർപ്പിച്ചിരുന്നു. തന്നെക്കാൾ വലിയവനോ ഇവൻ എന്ന മട്ടിൽ അക്കാദമിയുടെ അന്നത്തെ നേതൃത്വം ആ പ്രോജക്ട് തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ, ഇന്നും നാടകം ഹൃദയത്തിലുണ്ട്. അതു മരണംവരെ ഉണ്ടായിരിക്കുകയും ചെയ്യും. 

മധു

ജനിച്ചതു കണ്ണൂരിലെ ധർമടത്താണ്. പക്ഷേ, വളർന്നതു പല നാടുകളിലായാണ്. മലയാളം പഠിച്ചിട്ടില്ല. പക്ഷേ, ഭാഷയ്ക്ക് അതീതമാണ് മനുഷ്യരുടെ സ്നേഹം. ഇവിടത്തെ വെയിലിനും മഴയ്ക്കും പല കഥകൾ എന്നോടു പറയാനുണ്ട്. ആ കഥകളാണ് ഞാൻ എന്റെ യാത്രയിൽ പറയാറുള്ളത്.

ആശിഷ് വിദ്യാർഥി

വിവിധ വിദ്യാഭ്യാസ സമ്പ്രദായങ്ങളും വ്യത്യസ്ത പാഠ്യപദ്ധതികളുമൊക്കെയായി സങ്കീർണമാണ് കേരളത്തിലെ വിദ്യാഭ്യാസരംഗം. ഇവയെ ഏകീകരിക്കുക വലിയ വെല്ലുവിളിയാണ്. അതു സാധ്യമല്ല എന്നാണെങ്കിൽ എതുപരീക്ഷണത്തിനും മുൻപ് മലയാള ഭാഷയും മലയാളം മീഡിയവും ഒരുതരത്തിലും പിന്തള്ളപ്പെട്ടുപോകുകയില്ല എന്നുറപ്പുവരുത്താനുള്ള ജാഗ്രതയെങ്കിലും വിദ്യാഭ്യാസ വിചക്ഷണർക്കുണ്ടാകണം.

മനോജ് കുറൂർ

English Summary:

vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com