ADVERTISEMENT

തന്റെ രാജി ചോദിച്ച് ആരും ഇങ്ങോട്ടു വരേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അതു കോൺഗ്രസിനെയോ മറ്റ് യുഡിഎഫുകാരെയോ ഉദ്ദേശിച്ചല്ല എന്നു മനസ്സിലാക്കാൻ അരിയാഹാരം തന്നെ വേണമെന്നില്ല. ഡൽഹിയിൽ ചപ്പാത്തി കഴിക്കുന്നവർക്കും കാര്യം പിടികിട്ടും. വിമർശിച്ച ബിഷപ്പിനെ മാത്രമല്ല, അതുകണ്ട് ഉള്ളുകുളിർത്ത സന്തുബന്ധുക്കളെക്കൂടി ഉദ്ദേശിച്ചാണ് ‘വിവരദോഷി’ വിളി എന്നതും തീർച്ച.

സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാ സമ്മേളനങ്ങളിലാണ് നീരിളക്കം കണ്ടുതുടങ്ങിയത്. അവിടംകൊണ്ടു നിന്നില്ല. സംസ്ഥാന യോഗത്തിലേക്കും പടർന്നു. എല്ലാവരും പലവട്ടം പറഞ്ഞു കഴിഞ്ഞിട്ടും ‘നല്ലപോലെ തോറ്റു’ എന്ന് എം.വി.ഗോവിന്ദന്റെ ആവർത്തിച്ചുള്ള തുമ്മൽ നിലയ്ക്കുന്നുമില്ല. പ്രകാശ് കാരാട്ട് തൊട്ട് എ.വിജയരാഘവൻ വരെയുള്ളവർക്കുമുണ്ട് ഒരു അസ്‌കിതയും വാക്കിൽ കിരുകിരുപ്പും. ‘ദാക്ഷിണ്യമില്ലാത്ത തിരുത്തൽ വേണ’മെന്നാണുപോലും കാരാട്ട് പറഞ്ഞത്. ഇത്തരം തോന്നലുകൾ തന്റെ ദാക്ഷിണ്യത്തിൽ കഴിഞ്ഞവർക്കു പതിവുള്ളതല്ലെന്നു വിജയനു തോന്നിയിരിക്കാം. യച്ചൂരിയാണെങ്കിൽ പോട്ടെന്നു വയ്ക്കാമായിരുന്നു. ഇത് ഒരു പകർച്ചപ്പനി വ്യാപിക്കുന്നതിന്റെ മട്ടാണെന്നും തന്റെ കട്ടിൽകണ്ടിട്ടുള്ള കോളാണെന്നും മുഖ്യനു തോന്നിപ്പോയാൽ തെറ്റു പറയാനില്ല. 

2004ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് എ.കെ.ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതുപോലെ മണ്ടത്തരം ചെയ്യാനൊന്നും തന്നെക്കിട്ടില്ലെന്നും പിണറായി സൂചിപ്പിച്ചു. ആന്റണിയുടെ കാര്യം മറ്റാർക്കെങ്കിലും തോന്നുംമുൻപു സ്വയം  പറ‍ഞ്ഞേക്കാം എന്നു തോന്നിയതു ബുദ്ധിയായി. സ്വന്തം പാർട്ടിയിൽ പ്രതിസന്ധിയുണ്ടാക്കാനാണ് ആന്റണി സാധാരണ രാജിവയ്ക്കാറ് എന്നൊരു ചീത്തപ്പേരുണ്ട്. ഇതിപ്പൊ പിണറായിക്കും ഒരു ബുദ്ധിമുട്ടു വന്നു.

പോരാളി ഷാജി, ചെങ്കതിർ, റെഡ് ആർമി തുടങ്ങി ഇടതിനു ചങ്കു പറിച്ചുതന്നിരുന്ന സൈബറുകൾക്കും തുടങ്ങിയിട്ടുണ്ട് എരിപൊരിസഞ്ചാരം. ഷാജി ആരെന്നു സ്വയംപറഞ്ഞ് പുറത്തുവരണം എന്നാണ് എം.വി.ജയരാജന്റെ ആഹ്വാനം. കെ.സുധാകരനോടു തോറ്റ് സമനില തെറ്റി നിൽക്കുകയാണു കക്ഷി. അനുസരിക്കാനൊന്നും ഷാജി പോകരുത്. കുലംകുത്തി ആരെന്നു തിരിച്ചറിഞ്ഞ് ‘തല പൂക്കുല പോലെ ചിതറിക്കാന’ല്ലെന്ന് ആരു കണ്ടു? ജി.സുധാകരനും സി.ദിവാകരനുമൊക്കെ പതിവുരീതിക്കു നനഞ്ഞിടം കുഴിക്കാൻ മത്സരിക്കുകയാണ്. കുട ചൂടിക്കാൻ ഓടിയെത്താറുള്ള എ.കെ.ബാലനെയും കാണാനില്ല.

സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ഇതിനിടെ പ്രകാശനം ചെയ്തതിൽ കെ റെയിലിന്റെ പുരോഗതി കൂടി ചേർക്കാഞ്ഞതു മോശമായി. ക്ഷേമപെൻഷൻ, ക്ഷാമബത്ത തുടങ്ങിയവ ലാഭിച്ച് ഹെലികോപ്റ്ററിനു വാടക കൊടുത്തതുപോലുള്ള കാര്യങ്ങൾ എടുത്തുപറഞ്ഞെന്നു തോന്നുന്നില്ല. കേന്ദ്രം തരാത്തതുകൊണ്ട് അഞ്ചു പൈസ ഖജനാവിലില്ല എന്നു പറയാൻ കേരളം മുഴുവൻ സ്കൂളിന്റെ മതിൽ പൊളിച്ച് നവകേരള ബസ് എത്തിക്കാൻ കാണിച്ച തന്റേടത്തിനു മാത്രം മാറ്റിവയ്ക്കേണ്ടിയിരുന്നു റിപ്പോർട്ടിൽ ഒരുപേജ്.

പിന്നാക്ക വിഭാഗത്തെ വിശ്വസിച്ച് വോട്ടുബാങ്കിൽ നിക്ഷേപിച്ച സിപിഎമ്മിന് പാർട്ടിയെ വിശ്വസിച്ച് കരുവന്നൂർ ബാങ്കിൽ പൈസ നിക്ഷേപിച്ച പട്ടിണിക്കാരന്റെ വിധിതന്നെ വന്നതിൽ തെറ്റില്ല എന്നാണ് വെള്ളാപ്പള്ളി നടേശന്റെ ന്യായം. കൊടുത്താൽ കൊല്ലത്തു മാത്രമല്ല ആലപ്പുഴയിലും വേണ്ടിവന്നാൽ കണിച്ചുകുളങ്ങരയിലും കിട്ടും എന്നർഥം.

നാടുകടത്തലാണ്, കരുതൽ വേണം

കേരള കോൺഗ്രസി(എം)ന്റെ ചെയർമാൻ‍ ജോസ് കെ.മാണി കേരളനാട്ടിൽ നിൽക്കരുതെന്നു സിപിഎമ്മിനു നിർബന്ധമുള്ളതു പോലെയുണ്ട്.‘ അസംബ്ലി കാണിക്കില്ല’ എന്നു പാലായിൽ എടുത്ത ശപഥം തുടരുന്നതുമാവാം. അത്രയ്ക്കാണ് രാജ്യസഭയിലേക്ക് അയച്ച് നാടുകടത്താനുള്ള ഉത്സാഹം. ജോമോനോടു കറയില്ലാത്ത സ്നേഹമുള്ളതു പാലായിലെ സിപിഎം കൗൺസിലർ‌ ബിനു പുളിക്കക്കണ്ടത്തിനു മാത്രമാണ്. ‘ഇലക്​ഷനു മത്സരിക്കാതെ പേടിച്ചോടുന്ന ജോസ് കെ.മാണി നാടിന് അപമാനമാണെന്നും നിയമസഭയിലേക്കു നോമിനേഷൻ വരുന്ന കാലത്തേ ഇനി ജോമോന് അസംബ്ലി കാണാൻ കഴിയൂ’ എന്നും ബിനു പറഞ്ഞു. പാർട്ടി രഹസ്യമായി ചെയ്ത ദ്രോഹം ജോസിനു പിടികിട്ടാഞ്ഞതുകൊണ്ട് ബിനു ഉറക്കെപ്പറഞ്ഞെന്നു കരുതണം. ബിനുവിനെ ഉടൻ സിപിഎം പുറത്താക്കി. ജോസിനെ അപമാനിച്ചതിനാണ് എന്നാണു ഭാഷ്യം. യഥാർഥത്തിൽ പാർട്ടിരഹസ്യം പുറത്താക്കിയതിനാണു ശിക്ഷ.

ടി.പി.ചന്ദ്രശേഖരനെ നേരിട്ടു കൊന്നു, കെ.എം.മാണിയെ കൊല്ലാതെ കൊന്നു എന്നാണു പൊതുവേ പറയാറ്. ഭർത്താവിനെ കൊന്നവരോടു കെ.കെ.രമ പൊറുത്തില്ല. മാണിസാറിന്റെ കാര്യത്തിൽ വിശാലഹൃദയനായ മകൻ ക്ഷമിക്കുകയും ചെയ്തു. കാരിരുമ്പിനും റബറിനും ഒരേ കരുത്തു വേണമെന്നു വാശിപിടിച്ചിട്ടു കാര്യമില്ല. മനസ്സാക്ഷിയുടെ കാര്യവും അതുപോലെ തന്നെ.

കെ.കെ.രമയെ കാണുമ്പോൾ നെഞ്ചൂക്കും തലയെടുപ്പും തെല്ലും ചോരാതെ ടിപി തന്നെ വരുമ്പോലെ തോന്നുമെന്നു മാത്യു കുഴൽനാടൻ നിയമസഭയിൽ തന്നെ പറ‍ഞ്ഞിട്ടുണ്ട്. 

ജോസ് കെ.മാണി കൂടി അസംബ്ലിയിൽ വന്നുവെന്നു കരുതുക. മാണി സാറിന്റെ ബജറ്റു മുതൽ കടിയും കസേരയേറും താണ്ഡവവും  വരെ എന്തെല്ലാമാണ് മനസ്സിൽ തെളിയുക. ഈ എടങ്ങേറ് ഒഴിവാക്കാൻ കൂടിയല്ല നാടുകടത്തൽ എന്നാരു കണ്ടു?

വാസ്തവത്തിൽ കോട്ടയത്തു ചാവേറായ ചാഴികാടനു രാജ്യസഭ സമ്മാനിച്ചു കണ്ണീർ തുടച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു പാർട്ടിയിലും പുറത്തും ജോസിന്റെ ഗ്ലാമർ എന്നോർക്കണം. ക്ഷീണം മാറി അണികളും ഉഷാറായേനെ. പാർട്ടി ചെയർമാൻ എന്ന ‘അൺക്വസ്റ്റനബിൽ അതോറിറ്റി’യായി (മാണിസാറിന്റെ നിർവചനമാണ്) ജോമോനു കിരീടമില്ലാത്ത രാജാവായി നാട്ടിൽ വിലസാമായിരുന്നു. മന്ത്രിയായി റോഷിയും കാബിനറ്റ് കാറുമായി ജയരാജും പോകുന്ന വഴി തെറ്റിപ്പോകാതെ ഒരു നോട്ടവും കിട്ടുമായിരുന്നു. ഇനി പോകപ്പോകെ പാർലമെന്ററി വ്യാ‘മോഹം’ എങ്ങാനും തോന്നിപ്പോയാൽ ചെയർമാനുവേണ്ടി രാജിവച്ച് വഴിമാറിക്കൊടുക്കാൻ സ്വന്തം എംഎൽഎമാർ ഒന്നൊഴിയാതെ ‘ഞാൻ മുന്നിൽ, ഞാൻ മുന്നിൽ’ എന്നു മത്സരിക്കുമായിരുന്നു.  പാലായിലേ ജോസ് ജയിക്കാതെയുള്ളൂ; മറ്റെവിടെയും അസാധ്യമല്ല. എല്ലാറ്റിനും നല്ലൊരു അവസരം കൊണ്ടുക്കളഞ്ഞു. 

തെക്കും വടക്കും ഒരേ ഒച്ച

തിരുവനന്തപുരത്തു തോറ്റ രാജീവ് ചന്ദ്രശേഖറും തൃശൂരിൽ തോറ്റ കെ.മുരളീധരനും ഒരുപോലെ ‘ഇനി ഈ പരിപാടിക്കില്ല’ എന്നു  പറഞ്ഞതിൽ എന്തോ പൊരുത്തക്കേടുതോന്നിയിരുന്നു. തോറ്റാലും കേന്ദ്രമന്ത്രിയാക്കും എന്ന് രാജീവ് വിശ്വസിച്ചുപോയെന്നു തോന്നി. ‘ഇനി കാര്യം നടക്കും’ എന്നു തിരഞ്ഞെടുപ്പുകാലത്തു കണ്ടവരോടെല്ലാം പറ‍ഞ്ഞും പോയി. തന്റെ കാര്യംപോലും നടന്നില്ല എന്നു വന്നാൽ നിരാശയും അരിശവും തോന്നുന്നതിൽ തെറ്റില്ല. രാജ്യസഭയുടെ ഗ്രീൻചാനൽ മാത്രം ശീലിച്ചതിന്റെ ഏനക്കേടുമുണ്ട്. ജനത്തിന്റെ ക്ലിയറൻസിനു കാത്തുനിൽക്കേണ്ടി വരുന്നതും  കിട്ടാതെ വരുന്നതും ആദ്യം. പ്രതികരണം ടീമംഗത്തിന്റെ തകരാറാണെന്നാണ് പിന്നീടു രാജീവ് വിശദീകരിച്ചത്. പ്രളയം വരുന്നതിനു മുൻപേ രാജീവിന്റെ പേരിൽ അനുശോചനം അറിയിച്ചു പോസ്റ്റിട്ടതും ഇതേ വിദ്വാനാണോ എന്നു തിട്ടമില്ല. എടുത്തുചാടാനും  വീണ്ടുവിചാരമുണ്ടാവുമ്പോൾ തലയൂരാനും ഇത്തരമൊരാൾ ടീമിനു കരുത്താണ്.

പക്ഷേ, രാജീവല്ല മുരളി. തനിക്കും മറ്റുള്ളവർക്കുംവേണ്ടി ആവശ്യത്തിനും അനാവശ്യത്തിനും എത്രയോവട്ടം തോറ്റും ജയിച്ചും തഴമ്പും തഴക്കവും വന്ന മുരളി എന്തിനാണ് ഇലക്‌ഷൻ‌ സ്റ്റാർട്ടപ് പരാജയപ്പെട്ട രാജീവിനെപ്പോലെ നിരാശപ്പെട്ടതെന്നു പിടികിട്ടുന്നില്ല.  ‘ആന ചത്താലും ജീവിച്ചാലും വില പന്തീരായിരം’ എന്നു പണ്ടൊരു ചൊല്ലുണ്ടായിരുന്നു. ജയിച്ച മുരളിക്കും തോറ്റ മുരളിക്കും ഒരേ മൂല്യമാണ്.

കുട്ടികളെപ്പോലെ മുറിയടച്ചിട്ട് രണ്ടു ദിവസം ഒറ്റയിരുപ്പായിരുന്നു കക്ഷി. ഫോൺപോലും എടുത്തില്ല. പിണക്കം മാറ്റാൻ പാലക്കാട് നിയമസഭാ സീറ്റു മുതൽ കെപിസിസി പ്രസിഡന്റ് സ്ഥാനംവരെ എന്തും മുരളിക്കു കൊടുത്തുകളയും എന്നാണു കാണാനെത്തിയ കെ.സുധാകരന്റെ വാശി. കല്യാണവീട്ടിലെ കലവറക്കാരനോട് ‘ഇത്തിരി തീ’ ചോദിച്ചാൽ ‘രണ്ടു പഴം’ എന്നാണ് അർഥമെന്ന് അറിയാത്തവൻ മലയാളിയല്ല.

സ്റ്റോപ് പ്രസ് 

ബസിലും ഡിപ്പോയിലും തന്റെ പടമുള്ള പോസ്റ്റർ കണ്ടാലും കീറണമെന്ന് ജീവനക്കാരോട് മന്ത്രി ഗണേഷ്‌കുമാർ.

ശമ്പളം കിട്ടാതായതോടെ എപ്പോഴേ കീറി എന്നു ജീവനക്കാരും.

English Summary:

Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com