ADVERTISEMENT

കരയുദ്ധം നടത്തുന്ന സൈനികരുടെ പേടിസ്വപ്നമാണ് ശത്രുസൈന്യം മണ്ണിൽ ഒളിച്ചുവയ്ക്കുന്ന കുഴിബോംബുകൾ. യുദ്ധം അവസാനിച്ചശേഷവും അവ ജീവൻ കവരാറുണ്ട്. എന്നോ ഒളിച്ചുവച്ച കുഴിബോംബുകൾ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികൾ കൊല്ലപ്പെടുകയും അംഗവിഹീനരാവുകയും ചെയ്യുന്ന സംഭവങ്ങൾ പല രാജ്യങ്ങളിൽനിന്നു നാം കേട്ടുപോരുന്നു. കേരളം അത്തരമൊരു യുദ്ധഭൂമിയല്ലെങ്കിലും കണ്ണൂർ ജില്ലയ്ക്ക് അനുഭവിക്കേണ്ടിവരുന്നതു സമാനമായ ജീവഭീഷണിയാണ്. 

അജ്ഞാതരായ ശത്രുക്കൾക്കുവേണ്ടി ആരോ എന്നോ നിർമിച്ച് ഒളിച്ചുവച്ച ബോംബുകൾ നിരപരാധികളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ ഇവിടെ വർധിച്ചുവരുന്നു. ഏറ്റവുമെ‍ാടുവിലായി, തലശ്ശേരി എരഞ്ഞോളിയിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നു കിട്ടിയ സ്റ്റീൽബോംബ് പാത്രമെന്നു കരുതി തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് കെ.കെ.വേലായുധൻ എന്ന തെ‍ാണ്ണൂറുകാരൻ മരിച്ചതാണു ഞെട്ടലോടെ കേരളം കേട്ടത്.

ജീവനെടുക്കുന്ന ബോംബ് സ്ഫോടനങ്ങൾ ആവർത്തിക്കുമ്പോൾ നടുങ്ങുന്നത് ഈ ജില്ലയിലെ സമാധാനപ്രിയരായ ബഹുഭൂരിപക്ഷം ജനങ്ങളാണ്. അക്രമരാഷ്‌ട്രീയത്തിന്റെ മുറിവുകളും പേറി എത്രയോ പേർ ജീവിക്കുന്ന ഈ നാട് ഇനിയും പ്രാകൃതത്വത്തിന്റെ വിലാസം പേറാൻ ആഗ്രഹിക്കുന്നില്ല. ചവിട്ടിനടക്കുന്ന ഭൂമിയെപ്പോലും വിശ്വസിക്കാൻ ഗ്രാമങ്ങളിലെ ജനങ്ങൾ ഭയപ്പെടുകയാണ്. എവിടെയും ഏതുനിമിഷവും എന്തും പൊട്ടിത്തെറിക്കാമെന്ന തോന്നലിൽനിന്നുണ്ടാകുന്ന അരക്ഷിതാവസ്ഥ അവരെ അസ്വസ്ഥരാക്കുന്നു. ബോംബിനുമുകളിൽ തലവച്ചുറങ്ങേണ്ടിവരുന്നവരുടെ ആശങ്കകൾ രാഷ്‌ട്രീയക്കാർ കാണാതെപോവുന്നതെന്തുകെ‍ാണ്ടാണ് ? 

ബോംബ് രാഷ്ട്രീയം നാടിനെ ആപത്തിലേക്കു നയിക്കുമ്പോഴും അതിന് അറുതി വരുത്താനുള്ള നടപടികളുണ്ടാകുന്നില്ല. ബോംബ് നിർമാണവും പ്രയോഗവും രാഷ്ട്രീയപ്രവർത്തനമായി കൊണ്ടുനടക്കുന്നവർ എതിരാളികളുടെ മാത്രമല്ല, നിരപരാധികളുടെയും ജീവനെടുക്കുകയാണ്. ഉപേക്ഷിക്കപ്പെട്ടതോ ഒളിച്ചുവച്ചതോ ആയ ബോംബുകൾ പൊട്ടിത്തെറിച്ച് ആളുകൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ ഈ മേഖലയിൽ ആവർത്തിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ബോംബുകൾ പൊട്ടിത്തെറിച്ചു മരിച്ചവരും പരുക്കേറ്റവരും അവയവങ്ങൾ നഷ്ടപ്പെട്ടവരും ഇവിടെ ഏറെയുണ്ട്. വഴിയിലുപേക്ഷിച്ചുപോയ ബോംബുകൾ പൊട്ടി പരുക്കേറ്റവരിലേറെയും കുട്ടികളാണുതാനും. വഴിയോരത്തു കിടക്കുന്ന വസ്‌തു ബോംബാണെന്നറിയാതെ കൈകാര്യം ചെയ്‌ത കുട്ടികളാണ് അപകടത്തിൽപെട്ടത്.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു സമയത്താണ് കണ്ണൂർ ജില്ലയിൽ ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ബോംബ് രാഷ്ട്രീയം വീണ്ടും സജീവമായത്. പാനൂരിൽ കഴിഞ്ഞ ഏപ്രിൽ അഞ്ചിനു ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു സിപിഎം പ്രവർത്തകർക്കു പരുക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തെ തള്ളിപ്പറയാൻ സിപിഎം തയാറായെങ്കിലും 2015 ജൂണിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി ഈയിടെ രക്തസാക്ഷി മന്ദിരമുണ്ടാക്കിയതിലൂടെ ആ പാർട്ടിയുടെ ഇരട്ടത്താപ്പ് പുറത്തായി. എരഞ്ഞോളിയിലെ ബോംബ് നിർമാണത്തിനുപിന്നിൽ പാർട്ടിക്കാരാണെന്നും പേടിച്ചാണ് പലരും ഇക്കാര്യങ്ങൾ പറയാത്തതെന്നും ബോംബ് പെ‍‍ാട്ടി മരിച്ച വേലായുധന്റെ അയൽവാസി പറഞ്ഞതും നാം കേട്ടു.

ഇന്നലെ ജില്ലയിൽ പലയിടത്തും ബോംബ് തേടി പെ‍ാലീസ് പരിശോധന നടത്തുകയുണ്ടായി. ബോംബ് സ്ഫോടനമുണ്ടാകുമ്പോൾമാത്രം നടത്താറുള്ള ഈ പതിവുപ്രഹസനത്തിനപ്പുറമുള്ള ജാഗ്രത പെ‍ാലീസിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. പെ‍ാലീസ് മാത്രം വിചാരിച്ചാൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്നതും വാസ്തവം. ബോംബ് നിർമാണവും സ്ഫോടനവും നടക്കുന്ന മേഖലകളെല്ലാം ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെയോ സംഘടനകളുടെയോ കേന്ദ്രങ്ങളാണ്. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തപ്പോഴുണ്ടായ അപകടമെന്ന നിലയിലാണ് മിക്ക ബോംബ് കേസുകളും അവസാനിക്കുന്നത്. സ്ഫോടനങ്ങളുണ്ടാകുമ്പോൾ ആരുടെ ശക്തികേന്ദ്രത്തിലാണു പൊട്ടിയതെന്നു തർക്കിക്കുന്ന രാഷ്ട്രീയകക്ഷി നേതാക്കളും യഥാർഥ പ്രശ്നത്തിൽനിന്നു ശ്രദ്ധ തിരിച്ചുവിടുന്നു.

ആരുടെ ജീവനായാലും അത് അത്രയും വിലപ്പെട്ടതാണ്; അതിലേക്കു വഴിവച്ച സാഹചര്യം ആവർത്തിക്കപ്പെടാനും പാടില്ല. പൊലീസിന്റെ കർശന ഇടപെടലും നാട്ടുകാരുടെ ജാഗ്രതയുമാണ് അക്രമികളെ ഒറ്റപ്പെടുത്താനുള്ള വഴികൾ. ഒപ്പം, അണികളെ വിവേകശാലികളാക്കി കൂടെ നിർത്താൻ രാഷ്ട്രീയ പാർട്ടികൾ ആത്മാർഥമായി പരിശ്രമിക്കുകയും വേണം. വികസനത്തിന്റെ പടവുകളിലൂടെ ചുവടുവയ്ക്കുന്ന കണ്ണൂർ ഇപ്പോൾ ആഗ്രഹിക്കുന്നതു സമാധാനം മാത്രമാണെന്ന് അക്രമരാഷ്ട്രീയക്കാർ ഇനിയെങ്കിലും മനസ്സിലാക്കിയില്ലെങ്കിൽ പോളിങ് ബൂത്തിലെ അതിന്റെ പ്രത്യാഘാതം അവർക്കു താങ്ങാനാവാത്തതാകും.

English Summary:

Editorial about bomb politics at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com