ADVERTISEMENT

ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയുമായ ഡേവിഡ് കാമറണിനു കഴിഞ്ഞദിവസം ഒരു വിഡിയോ കോൾ. വിളിക്കുന്നത് യുക്രെയ്ൻ മുൻ പ്രസിഡന്റ് പെട്രോ പൊറഷങ്കോ. യുദ്ധമൊക്കെ നടക്കുകയല്ലേ, രണ്ടു മുൻഭരണത്തലവന്മാർ മനസ്സുതുറന്നു സംസാരിച്ചു. യുഎസ് മുൻ പ്രസിഡന്റും ഇപ്പോഴത്തെ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപുമായി ഏപ്രിലിൽ രഹസ്യകൂടിക്കാഴ്ച നടത്തിയതും യുക്രെയ്നിനു സഹായം നൽകാൻ ട്രംപിന്റെ  റിപ്പബ്ലിക്കൻ പാർട്ടിയുടെമേൽ സമ്മർദം ചെലുത്തിയതുമടക്കം പലകാര്യങ്ങൾ 15 മിനിറ്റുള്ള സംഭാഷണത്തിൽ കാമറൺ മറയില്ലാതെ പെട്രോയോടു പറഞ്ഞു.

രണ്ടു ലോകനേതാക്കൾ തമ്മിലുണ്ടായ ഈ സംഭാഷണത്തിന്റെ കഥ ലോകമറിഞ്ഞത് കാമറൺ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ്. വിഡിയോയിലുള്ളത് യഥാർഥ കാമറൺ തന്നെ. വിശ്വസിക്കാതിരിക്കേണ്ട ഒരു കാര്യവുമില്ല. 

എന്നാൽ, കഥയുടെ രസം എന്താണെന്നല്ലേ? ഡേവിഡ് കാമറണിനെ പെട്രോ പൊറഷങ്കോ അങ്ങനെയൊരു വിഡിയോ കോൾ  വിളിച്ചിട്ടേയില്ല! ‘വൊവൻ ആൻഡ് ലക്സസ്’ എന്നറിയപ്പെടുന്ന റഷ്യയിലെ രണ്ടു ഫലിത അവതാരകർ കാമറണിനെ നല്ല ഭംഗിയായി പറ്റിക്കുകയായിരുന്നു. പൊറഷങ്കോ ആണെന്ന നാട്യത്തിൽ കാമറണിനെ വിളിച്ചത് അവരിലൊരാളായിരുന്നു. ഇവിടെ നമ്മുടെ ചില റേഡിയോ –യുട്യൂബ് ചാനലുകളൊക്കെ കളിയായി നടത്താറുള്ള ‘പ്രാങ്ക് കോൾ’ എന്ന പരിപാടിയായിരുന്നു അത്! ഇതു നടത്തുന്നവരെ ‘പ്രാങ്ക്സ്റ്റേഴ്സ്’ എന്നാണ് ഇംഗ്ലിഷിൽ വിളിക്കുക. മലയാളത്തിൽ പ്രാങ്കന്മാർ എന്നൊരു പുതിയ വാക്ക് നമുക്കുപയോഗിക്കാം. പേരെന്തായാലും ഇവർ ഒന്നാന്തരം ഭ്രാന്തന്മാർ തന്നെ! 

ഡേവിഡ് കാമറൂൺ  എക്സിൽ പങ്കുവച്ച ചിത്രം
ഡേവിഡ് കാമറൂൺ എക്സിൽ പങ്കുവച്ച ചിത്രം

ഈ റഷ്യൻ പ്രാങ്ക്സ്റ്റർ ജോഡികൾ ആദ്യമായല്ല വലിയ വലിയ ആളുകളെ കബളിപ്പിക്കുന്നത്. ഇറ്റലി പ്രധാനമന്ത്രി ജോ‍ർജ മെലോനി, തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ, ബ്രിട്ടിഷ് മുൻ പ്രതിരോധമന്ത്രി വെൻ വാലസ് എന്നിവരെയൊക്കെ ഇത്തരത്തിൽ വിളിച്ചു പറ്റിച്ച വമ്പൻ പാർട്ടികളാണിവർ. 2015ൽ ഇവർ പ്രശസ്ത ബ്രിട്ടിഷ് ഗായകൻ എൽട്ടൺ ജോണിനെ വിളിച്ചത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആണെന്നു പറഞ്ഞായിരുന്നു; വൊവൻ പുട്ടിനും ലക്സസ് പുട്ടിന്റെ പരിഭാഷകനും. റഷ്യയിലെ എൽജിബിടിക്യു വിഭാഗക്കാരുടെ അവകാശങ്ങളെക്കുറിച്ചൊക്കെയായിരുന്നു സംഭാഷണം. 

സംഗതി വിശ്വസിച്ച എൽട്ടൺ ജോൺ റഷ്യയിൽ എൽജിബിടിക്യു വിഭാഗക്കാർക്കായി നടത്തുന്ന ശ്രമങ്ങളുടെ പേരിൽ പുട്ടിനെ അഭിനന്ദിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടപ്പോഴാണ് സത്യം വെളിച്ചത്തുവന്നത്. ആരെയും ഇങ്ങനെ ഫോൺ ചെയ്തിട്ടില്ലെന്നു പുട്ടിന്റെ സെക്രട്ടറി പ്രസ്താവനയിറക്കി. 

എന്തായാലും, ഡേവിഡ് കാമറണിനു പറ്റിയ അബദ്ധം ബ്രിട്ടിഷ് വിദേശകാര്യമന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. വിളിച്ചു പറ്റിച്ച പ്രാങ്കന്മാർ റഷ്യൻ ഇന്റലിജൻസ് ഏജൻസിക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചിട്ടുണ്ട്. മറ്റു ചില പാശ്ചാത്യരാജ്യങ്ങളും ഇവർക്കെതിരെ മുൻപു തന്നെ ഈ ആരോപണമുന്നയിച്ചിരുന്നു. 

ആണവയുദ്ധം മുതൽ ശീതയുദ്ധം വരെ പലതരം യുദ്ധങ്ങളെക്കുറിച്ചു നമ്മൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, നേരിട്ടുള്ള ആയുധങ്ങൾ ഉപയോഗിക്കാതെ, തെറ്റായ വിവരങ്ങൾ ആയുധമാക്കി നടത്തുന്ന മിസ് ഇൻഫർമേഷൻ (Misinformation) യുദ്ധത്തിന്റെ കാലമാണ് ഇപ്പോഴത്തേതെന്നു പറയാറുണ്ട്. സമൂഹമാധ്യമങ്ങളടക്കമുള്ള വാർത്താവിനിമയ മാർഗങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ശത്രുരാജ്യങ്ങൾക്കുള്ളിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നതാണ് ഇതിന്റെ രീതി. ഈ യുദ്ധരീതിയിൽ വലിയ ‘ആയുധ’ശേഷിയുള്ള രാജ്യമാണ് റഷ്യയെന്ന് അമേരിക്കയും മറ്റു യൂറോപ്യൻ രാജ്യങ്ങളും കുറെക്കാലമായി ആരോപിക്കുന്നതാണ്. 

2016ലെ യുഎസ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ ഇതിന്റെ വലിയ ഉദാഹരണമായി കണക്കാക്കപ്പെടുന്നു. അന്ന്, റഷ്യയിൽനിന്നുള്ള അസംഖ്യം വ്യാജ അക്കൗണ്ടുകളിലൂടെ അമേരിക്കക്കാരെ സ്വാധീനിച്ച് ഡോണൾഡ് ട്രംപിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമമുണ്ടായെന്നാണ് ആരോപണം. 

ഇതെക്കുറിച്ച് അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്, റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗ് ആസ്ഥാനമായുള്ള ഇന്റർനെറ്റ് റിസർച് ഏജൻസി (ഐആർഎ) അമേരിക്കക്കാരുടേതെന്ന പേരിൽ പതിനായിരക്കണക്കിനു സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാജമായി സൃഷ്ടിച്ചെന്നാണ്. ഈ അക്കൗണ്ടുകളിലൂടെ തീവ്ര, ദേശീയ നിലപാടുകളും ട്രംപിന് അനുകൂലമായതും എതിർ സ്ഥാനാർഥി ഹിലറി ക്ലിന്റന് എതിരായതുമായ അസത്യങ്ങളും അർധസത്യങ്ങളും പ്രചരിപ്പിച്ചു. റഷ്യൻ സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ ഇതിലുണ്ടായെന്നാണ് അമേരിക്കൻ ആരോപണം. 

ഈ പശ്ചാത്തലത്തിൽക്കൂടിയാണ്, ഡേവിഡ് കാമറണിനെ പറ്റിച്ച റഷ്യൻ പ്രാങ്കന്മാരുടെ കളി നിഷ്കളങ്കമാണോ എന്ന സംശയമുയരുന്നത്. എന്തായാലും, നമുക്കുള്ള പാഠം ഇതാണ്: സാധാരണക്കാരെ മാത്രമല്ല, ഏതു ലോകനേതാവിനെയും വിളിച്ചു പറ്റിക്കാൻ മാത്രം ബുദ്ധിശാലികളായ പ്രാങ്കന്മാർ ചുറ്റിലുമുണ്ട്. ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വിഡിയോകളിൽ കാണുന്നത് വലിയ ആളുകളാണെന്നു കരുതി ഒറ്റയടിക്കു വിശ്വസിക്കരുത്. അൽപം ഉപ്പുകൂട്ടിയേ രുചിക്കാവൂ!

English Summary:

David Cameron Duped by Russian Pranksters in Political Hoax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com