മുനയുള്ള ചോദ്യങ്ങൾ മാഞ്ഞുപോകുമ്പോൾ
Mail This Article
പാർലമെന്റ് സംവാദത്തിന്റെ വേദിയാകുമ്പോഴാണ് ജനാധിപത്യം അർഥപൂർണമാകുക. എന്നാൽ, വലിയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ പ്രതിപക്ഷ സ്വരങ്ങളെ അസഹിഷ്ണുതയോടെ നിശ്ശബ്ദമാക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ രണ്ട് അധികാരകാലങ്ങളിലും എൻഡിഎ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
പ്രതിപക്ഷത്തിന്റെ സ്വരം വീണ്ടും മുഴങ്ങുമെന്ന പ്രതീക്ഷയ്ക്കുള്ള ആമുഖമായിരുന്നു തിങ്കളാഴ്ച ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം. ആശയപരമായ വിയോജിപ്പുകൾ അദ്ദേഹം കൃത്യമായി രേഖപ്പെടുത്തിയപ്പോൾ സംവാദത്തിലേക്കു പാർലമെന്റ് വീണ്ടും വാതിൽ തുറന്നുവെന്നു ജനാധിപത്യവിശ്വാസികൾ കരുതിയെങ്കിലും അതല്ല സംഭവിച്ചത്. രാഹുലിന്റെ നിർണായകമായ പല പരാമർശങ്ങളും ലോക്സഭാ രേഖയിൽനിന്നു സ്പീക്കർ നീക്കംചെയ്തതിനു ശേഷമാണ് പ്രതിപക്ഷ ബഹളത്തിനിടെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസംഗിച്ചത്.
നാനാത്വമാണു ഭാരതത്തിന്റെ ശക്തിയെന്നു പറയുമ്പോൾ യോജിപ്പിനൊപ്പം വിയോജിപ്പിന്റെ സ്വരങ്ങൾക്കുകൂടി ഇടം നൽകുകയാണു നാം. ഇന്ത്യൻ ജനാധിപത്യം എക്കാലത്തും എതിർസ്വരങ്ങൾക്കുനേരെകൂടി വാതിലുകൾ തുറന്നുവച്ചിട്ടുണ്ട്. വിയോജിപ്പിന്റെ സ്വരങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുമ്പോൾ ജനാധിപത്യസങ്കൽപത്തിൽ നിഴൽവീഴുകയാണ്.
പ്രതിപക്ഷനേതാവെന്ന നിലയിൽ ലോക്സഭയിലെ കന്നിപ്രസംഗത്തിൽ ഭരണഘടന മുതൽ മണിപ്പുർ വരെയുള്ള വിഷയങ്ങളിൽ രാഹുൽ ഗാന്ധി സർക്കാരിനെയും മുഖ്യഭരണകക്ഷിയെയും തീർച്ചയോടും മൂർച്ചയോടും കൂടി ചോദ്യം ചെയ്യുകയായിരുന്നു. ഭരണപക്ഷവുമായി ഏതുകാര്യവും ചർച്ച ചെയ്യാൻ തയാറാണെന്നും പ്രതിപക്ഷം ശത്രുക്കളല്ലെന്നും പ്രസംഗത്തിനിടെ രാഹുൽ ഓർമിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ പരാമർശങ്ങൾ പലതും സ്പീക്കറുടെ നടപടിക്കു വിധേയമായി. പാർലമെന്ററി ജനാധിപത്യത്തിന്റെ പുതിയ മാതൃകകൾ കാഴ്ചവയ്ക്കാൻ അംഗങ്ങൾക്കു ബാധ്യതയുണ്ടെന്നു കഴിഞ്ഞവർഷം മേയിൽ, പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഇതേ സ്പീക്കർതന്നെ ഓർമപ്പെടുത്തിയത് ഇപ്പോഴും പ്രസക്തമല്ലേ എന്ന ചോദ്യമാണുയരുന്നത്.
അധികാരസ്ഥാനങ്ങളിലുള്ളവർക്കു പ്രിയമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തെ ജനാധിപത്യമെന്നു വിശേഷിപ്പിക്കാനാവുമെന്നു തോന്നുന്നില്ല. പ്രതിപക്ഷം ഉയർത്തുന്ന വിയോജിപ്പിന്റെ സ്വരം നിശ്ശബ്ദമാക്കപ്പെടുമ്പോൾ അസ്തമിക്കുന്നതു ജനാധിപത്യം ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം തന്നെയാണ്. അതേസമയം, ഭരണഘടനാ സംരക്ഷണം മുദ്രാവാക്യങ്ങളിലൊതുക്കാതിരിക്കുകയെന്ന ഉത്തരവാദിത്തം പ്രതിപക്ഷത്തിനുമുണ്ട്.
രാഹുലിന്റെ ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി പറയാതെ, കോൺഗ്രസിനെ കടന്നാക്രമിക്കുകയും രാഹുലിനെ പരിഹസിക്കുകയുമാണ് പ്രധാനമന്ത്രി ചെയ്തത്. മണിപ്പുരിനു നീതി വേണമെന്ന് ആവശ്യപ്പെട്ട് മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം ബഹളം ഉയർത്തി.
അതിനിർണായക ചോദ്യങ്ങൾക്കു മറുപടിനൽകാതെ സർക്കാർ മൗനം പാലിക്കുന്നതും പാർലമെന്റിന്റെ പല സമ്മേളനങ്ങളും ഫലശൂന്യമാകുന്നതും രാജ്യം കഴിഞ്ഞവർഷങ്ങളിൽ കണ്ടു. ഈ സഭയിൽ ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം കുറഞ്ഞിട്ടും പ്രതിപക്ഷബലം വർധിച്ചിട്ടും ഭരണപക്ഷം സംവാദ സാധ്യതകളുടെ വേരറുക്കുന്ന സമീപനമാണു സ്വീകരിക്കുന്നത്. ലോക്സഭയിൽ മാത്രമല്ല, രാജ്യസഭയിലും പ്രതിപക്ഷത്തിന്റെ വാക്കുകൾ ചട്ടങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും മര്യാദകൾക്കും നിരക്കാത്ത രീതിയിൽ ഒഴിവാക്കപ്പെടുന്ന സ്ഥിതിയുണ്ട്. പ്രതിപക്ഷം അതു പലതവണ ചോദ്യം ചെയ്തിട്ടുമുണ്ട്. ഇത്തരം രീതികൾ ജനാധിപത്യ സംസ്കാരത്തിനു നിരക്കുന്നതല്ലെന്നു പ്രത്യേകം പറയേണ്ടതില്ല.
നിയമനിർമാണ സഭകളിലെ സംവാദങ്ങളുടെ രേഖകൾ ചരിത്രപരമായും പ്രധാനമാണ്. ഇക്കാലത്ത് എന്താണ് സഭകളിൽ നടന്നതെന്നു ഭാവിയിൽ പരിശോധിക്കുമ്പോൾ, പ്രതിപക്ഷത്തിന്റെ പരാമർശങ്ങൾ മിക്കതും അംഗഭംഗം വന്ന് അർഥം നഷ്ടപ്പെട്ട രൂപത്തിലാവും കാണുക. തങ്ങൾക്കു ഹിതമല്ലാത്ത പരാമർശങ്ങളും പ്രസംഗഭാഗങ്ങളുമൊക്കെ സഭാരേഖകളിൽനിന്നും ചരിത്രത്തിൽനിന്നുതന്നെയും മാറ്റാനൊരുങ്ങുന്നവർ ജനാധിപത്യത്തെത്തന്നെയാണു വെല്ലുവിളിക്കുന്നത്.