ADVERTISEMENT

കേരളത്തിലെ ജനസംഖ്യയുടെ പത്തിലെ‍ാന്നോളം മാത്രമേയുള്ളൂ മണിപ്പുരിലെ ജനസംഖ്യ. ആ ജനത കടന്നുപോകുന്ന അതികഠിനകാലം രാജ്യത്തിന്റെയാകെ സങ്കടമായിത്തീർന്നിട്ട് പതിനാലു മാസമായി. വിവേകപൂർണമായ നടപടികളിലൂടെ അവിടെ ശാശ്വതസമാധാനത്തിനു വഴിതുറക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. മണിപ്പുർ കലാപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ പുലർത്തിയ മൗനം രാജ്യസഭയിൽ വെടിഞ്ഞ്, മണിപ്പുരിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു ബുധനാഴ്ച പറഞ്ഞത് ചെറുതല്ലാത്തെ‍ാരു മാറ്റമായി കാണണം. എന്നാൽ, മണിപ്പുർ സർക്കാരിനെ വിശ്വാസമില്ലെന്ന് അതേദിവസംതന്നെ സുപ്രീം കോടതി പറഞ്ഞത് യാദൃച്ഛികമെങ്കിലും അതിലെ വിമർശനം അധികാരികളെ പെ‍ാള്ളിക്കാൻപോന്നതാണ്.

മണിപ്പുർ ജനതയുടെ വിധിവഴികൾ ആരെ‍ാക്കെയോ ചേർന്ന് ചോരയും കണ്ണീരും കെ‍ാണ്ടെഴുതുമ്പോൾ രാജ്യത്തിനെങ്ങനെ നോക്കിനിൽക്കാൻ കഴിയും? കലാപം തുടങ്ങിയശേഷം പ്രധാനമന്ത്രി പുലർത്തിവന്ന മൗനം വിവിധതലങ്ങളിൽ വിമർശിക്കപ്പെട്ടിരുന്നു. അതുകെ‍ാണ്ടുതന്നെയാണ് നന്ദിപ്രമേയ ചർച്ചയ്ക്കുള്ള രാജ്യസഭയിലെ മറുപടിയിൽ മോദി മണിപ്പുരിനെ പരാമർശിച്ചതു ശ്രദ്ധേയമായത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും സഹമന്ത്രിയും മണിപ്പുരിൽ തങ്ങി സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നുവെന്നും 11,000 കേസുകൾ റജിസ്റ്റർ ചെയ്തുവെന്നും അഞ്ഞൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തുവെന്നുമെ‍‍ാക്കെ പറഞ്ഞതിലൂടെ, അക്രമം കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിരന്തരം ഇടപെട്ടുവെന്ന സൂചനയാണു പ്രധാനമന്ത്രി നൽകിയത്. 

എന്നാൽ, കലാപം അമർച്ച ചെയ്യാൻ ശ്രമിക്കാതെ, എന്തിനുവേണ്ടിയാണ്, ആർക്കുവേണ്ടിയാണ് മണിപ്പുർ സർക്കാർ നിരുത്തരവാദിത്ത നിലപാട് സ്വീകരിക്കുന്നതെന്ന ചോദ്യം ഇപ്പോഴും മാഞ്ഞുപോകുന്നില്ല. ഈ ചോദ്യത്തിന് ഉത്തരം പറയാൻ മണിപ്പുർ ഭരണകൂടം ബാധ്യസ്ഥമാണെന്നു നേരത്തേ പറഞ്ഞിട്ടുള്ള സുപ്രീം കോടതി, കഴിഞ്ഞ ദിവസം കൂടുതൽ രൂക്ഷമായാണ് കലാപവിഷയത്തിൽ ഇടപെട്ടത്. മണിപ്പുർ കലാപക്കേസിൽ അറസ്റ്റിലായ വിചാരണത്തടവുകാരനെ കുക്കി വിഭാഗത്തിൽപെട്ടതാണെന്ന കാരണത്താൽ മാത്രം ആശുപത്രിയിൽ 

കെ‍ാണ്ടുപോകാതിരുന്നത് എടുത്തുപറഞ്ഞ്, സംസ്ഥാന സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുകയായിരുന്നു കോടതി. 

കലാപം ഇത്രത്തോളം നീളാൻ കാരണം സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ച തന്നെയാണെന്നതിലും സംശയമില്ല. തിങ്കളാഴ്ച അർധരാത്രിയാകാൻ മിനിറ്റുകൾമാത്രം ബാക്കിയുള്ളപ്പോൾ, വളരെക്കുറച്ച് അംഗങ്ങൾ മാത്രം കേൾക്കാനിരിക്കെ, ലോക്സഭയിൽ സംസാരിക്കാൻ അവസരം ലഭിച്ച ഇന്നർ മണിപ്പുരിലെ കോൺഗ്രസ് എംപി ഡോ. ബിമൽ അകോയിജാം പറഞ്ഞതുകൂടി ഇതോടെ‍ാപ്പം ചേർത്തുവയ്ക്കാം. അദ്ദേഹം പറഞ്ഞതിൽ ആ സംസ്ഥാനത്തിന്റെ വിങ്ങലും ആശങ്കയും കൃത്യമായി തെളിഞ്ഞിരുന്നു. 

മണിപ്പുരിലെ ഓരോ ഇഞ്ചും ആയുധധാരികളായ പൊലീസുകാരെക്കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും അറുപതിനായിരത്തിലേറെപ്പേർ ഒരു വർഷമായി ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു. ഇരുനൂറിലേറെപ്പേർ ഇതിനകം മരിച്ചു. ഇപ്പോഴും ആയുധങ്ങളുമായി ആളുകൾ റോന്തു ചുറ്റുന്നു. പരസ്പരം ആക്രമിക്കുന്നു. സർക്കാരാകട്ടെ നിശ്ശബ്ദസാക്ഷിയായി മാറിനിൽക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മൗനം പാലിച്ചതും രാഷ്ട്രപതിയുടെ അഭിസംബോധനയിൽ മണിപ്പുരിനെക്കുറിച്ച് ഒന്നുമുണ്ടായില്ലെന്നതുംകൂടി ഡോ. ബിമൽ ചൂണ്ടിക്കാണിച്ചു. 

മണിപ്പുരിൽ സമാധാനം പുലരാനും പഴയസ്ഥിതി വീണ്ടെടുക്കാനും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും പെ‌ാതുസമൂഹത്തിന്റെയും സന്നദ്ധസംഘടനകളുടെയും കൂട്ടായശ്രമം അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. നീണ്ടകാല മൗനം മുറിച്ച് പ്രധാനമന്ത്രി നൽകിയ പരിഹാരപ്രതീക്ഷയും മണിപ്പുർ ജനതയുടെ വിലാപത്തിന്റെ ആഴം തിരിച്ചറിഞ്ഞ് സുപ്രീം കോടതി നടത്തിയ കർശന ഇടപെടലുമെ‍ാക്കെ സമാധാനത്തിലേക്കുള്ള വഴിതുറക്കാൻ കാരണമാകണം. കലാപത്തിന്റെ തീപ്പടർച്ച പതിവുപോലെ ഇനിയും കണ്ടുനിൽക്കാനാണ് അധികാരികളുടെ തീരുമാനമെങ്കിൽ അതു മണിപ്പുരിനോടു മാത്രമല്ല, ഈ രാജ്യത്തോടുതന്നെയുള്ള തെറ്റാവുമെന്നതിൽ സംശയമില്ല.

English Summary:

Editorial about Manipur communal riots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com