ADVERTISEMENT

മോസ്കോ ഒളിംപിക്സിലെ സ്റ്റാർട്ടിങ് ബ്ലോക്കിൽനിന്ന് 1980ൽ പി.ടി.ഉഷ തുടങ്ങിയ ചരിത്രപ്രയാണത്തിനു താൽക്കാലിക വിരാമമായതു കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലാണ്. ഉഷയ്ക്കുശേഷം 2016 വരെ ഓരോ ഒളിംപിക്സിലുമായി 19 വനിതാ അത്‌ലീറ്റുകൾ കേരളത്തിന്റെ അഭിമാനമുയർത്തി പങ്കാളികളായപ്പോൾ ടോക്കിയോയിൽ നമ്മുടെ വനിതാ പങ്കാളിത്തം പൂജ്യത്തിലെത്തി. ഇക്കുറി പാരിസ് ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തിലും മലയാളി വനിതയില്ല.

ഒളിംപിക്സിൽ പങ്കെടുക്കുന്ന ആദ്യ മലയാളി വനിതയെന്ന റെക്കോർഡ് 1980ൽ ഉഷ തന്റെ പേരിലാക്കിയപ്പോൾ ഒളിംപിക്സിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡ് 1984ൽ ഷൈനി വിൽസൻ സ്വന്തമാക്കി. ഒളിംപിക്സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി ലൊസാഞ്ചലസിൽ ഉഷ ചരിത്രമെഴുതുകയും ചെയ്തു. അതേ ഒളിംപിക്സിൽ ചരിത്രത്തിലാദ്യമായി 4x400 മീറ്റർ റിലേ ടീം ഫൈനലിലെത്തിയപ്പോൾ ബാറ്റൺ പിടിച്ച നാലുപേരിൽ മൂന്നും മലയാളികളായിരുന്നു: ഉഷയും ഷൈനിയും എം.ഡി.വൽസമ്മയും. ഇന്ത്യൻ സംഘത്തിന്റെ ക്യാപ്റ്റനാകുന്ന ആദ്യ വനിതയെന്ന ഖ്യാതി 1992ൽ ബാർസിലോനയിൽ ഷൈനി സ്വന്തമാക്കിയപ്പോഴും മലയാളികളുടെ അഭിമാനം ആകാശംതൊട്ടു.

ഉഷയും ഷൈനിയും മേഴ്സി കുട്ടനും വൽസമ്മയും തുടക്കമിട്ട ഒളിംപിക് പ്രയാണം കെ.സി.റോസക്കുട്ടിയും കെ.എം.ബീനാമോളും അ‍ഞ്ജു ബോബി ജോർജും ബോബി അലോഷ്യസും എ.രാധിക സുരേഷും കൈമാറി മയൂഖ ജോണിയിലും ടിന്റു ലൂക്കയിലും ജിസ്ന മാത്യുവിലും എത്തിനിൽക്കുന്നു. ഇതിനിടയിൽ ജിൻസി ഫിലിപ്, മഞ്ജിമ കുര്യാക്കോസ്, ചിത്ര കെ.സോമൻ, പ്രീജ ശ്രീധരൻ, സിനി ജോസ്, അനിൽഡ തോമസ്, ഒ.പി.ജയ്ഷ എന്നീ മലയാളികളും ഒളിംപിക്സിൽ കേരളത്തിനായി അഭിമാനത്തിന്റെ കൊടി പിടിച്ചു. 

ഒളിംപിക്സിലെ മലയാളി വനിതകളുടെ അസാന്നിധ്യം ഗൗരവമായ ചർച്ച അർഹിക്കുന്നു. 1980ൽ തുടങ്ങിയ പ്രതാപത്തിനു മങ്ങലേറ്റതു പലവിധ കാരണങ്ങൾ കൊണ്ടാണെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കായികമേഖലയോടു പുതിയ തലമുറയിലെ പെൺകുട്ടികൾക്കു താൽപര്യം നഷ്ടപ്പെടുന്നു എന്ന യാഥാർഥ്യമാണ് അതിൽ ഞെട്ടിക്കുന്നത്. കേരളത്തിലെ വിവിധ അത്‌ലറ്റിക് അക്കാദമികളിലേക്കും സ്കൂൾ ഹോസ്റ്റലുകളിലേക്കും നടത്തുന്ന ട്രയൽസിൽ മുൻപൊക്കെ നൂറിലധികം പെൺകുട്ടികൾ വീതം പങ്കെടുത്തിരുന്നു. ഇപ്പോൾ പത്തുപേരെപ്പോലും കിട്ടാതായി.

സ്പോർട്സിനു പിന്നാലെ പോയിട്ടു കാര്യമൊന്നുമില്ലെന്ന ചിന്ത വ്യാപകമായെന്നു പരിശീലകർ പറയുന്നു. ഒരു സർക്കാർ ജോലി കിട്ടണമെങ്കിൽ കാലങ്ങളോളം കാത്തിരിക്കണം. 2015 മുതൽ വിവിധ ചാംപ്യൻഷിപ്പുകളിൽ മെഡൽ നേടിയവർക്കു സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ജോലി ഇപ്പോഴും കടലാസിലാണ്. നേടിയ മെഡലിനു പാരിതോഷികം കൊടുക്കാൻ പോലും സർക്കാർ ചെറുവിരലനക്കുന്നില്ല. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് അർഹമായ പാരിതോഷികത്തിനായി കയറിയിറങ്ങി നടക്കുന്നതിന്റെ സങ്കടകഥ ഇക്കഴിഞ്ഞ ഞായറാഴ്ച ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരം കഥകൾ അറിയാവുന്ന രക്ഷിതാക്കൾ കുട്ടികളെ മറ്റു മേഖലകളിലേക്കു തിരിച്ചുവിട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ചെറുപ്രായത്തിലേ പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തേണ്ട സ്കൂൾ കായികാധ്യാപകരുടെ കുറവും പ്രശ്നം തന്നെയാണ്. പരിശീലകരോടു സർക്കാരും സ്പോർട്സ് കൗൺസിലും കാട്ടുന്ന അവഗണനയ്ക്കും മാറ്റമുണ്ടാകണം. കൃത്യമായ ആസൂത്രണത്തിലൂടെയും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും കായികയിനങ്ങളിലേക്കു പെൺകുട്ടികളെ ആകർഷിക്കുകയാണ് അധികൃതർ ആദ്യം ചെയ്യേണ്ടത്. 

ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്ത് ഇപ്പോൾ പി.ടി.ഉഷയുണ്ട്; അത്‍ലറ്റിക് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവിയിൽ അഞ്ജു ബോബി ജോർജുമുണ്ട്. ഇവരെക്കൂടി പങ്കെടുപ്പിച്ചു നടത്തുന്ന ചർച്ചകളിലൂടെ, ഈ സാഹചര്യത്തിനു വിരാമമിടാൻ സംസ്ഥാന കായികവകുപ്പും സ്പോർട്സ് കൗൺസിലും അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു.

English Summary:

Editorial about no malayali woman in the team for Paris Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com