ADVERTISEMENT

ഇരുട്ടിൽ, ഏകാന്തതയിൽ 42 മണിക്കൂർ ആശുപത്രി ലിഫ്റ്റിൽ നിസ്സഹായതയോടെ, നിരാലംബം കുടുങ്ങേണ്ടിവന്നെ‍ാരു രോഗിയുടെ മനസ്സ് സങ്കൽപിച്ചുനോക്കൂ. അധികൃതർക്ക് ഇങ്ങനെയെ‍ാരു മാനുഷികബോധ്യവും അതിനുതക്ക ചിന്താശേഷിയും ഇല്ലാത്തതുകെ‍ാണ്ടാവും ഇത്തരം നിർഭാഗ്യസംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് ആരും വിചാരിച്ചുപോകും. തിരുവനന്തപുരത്ത്, സർക്കാർ മെഡിക്കൽ കോളജിൽ ഒരു രോഗിക്കു നേരിടേണ്ടിവന്ന ഈ കഠിനസാഹചര്യം നാം നേരിടുന്ന അനാസ്ഥയുടെ ഭീകരാവസ്ഥയാണ് ഓർമിപ്പിക്കുന്നത്.

രക്ഷപ്പെടില്ലെന്നുകണ്ട്, മെ‍ാബൈൽ ഫോണിന്റെ അരണ്ടവെളിച്ചത്തിൽ മരണക്കുറിപ്പുവരെയെഴുതിയ തിരുവനന്തപുരം ഉള്ളൂർ സ്വദേശി ബി.രവീന്ദ്രൻ നായർ (തിരുമല രവി) ഇന്നും നമ്മോടെ‍ാപ്പമുള്ളതു ഭാഗ്യംകെ‍ാണ്ടുമാത്രം. ഒപി ബ്ലോക്കിലെ ലിഫ്റ്റ് തകരാറിലായി രണ്ടു രാത്രിയും ഒരു പകലും തിരുമല രവി കുടുങ്ങിക്കിടന്നിട്ടും ലിഫ്റ്റ് ഓപ്പറേറ്റർ അടക്കമുള്ളവരാരും അത് അറിഞ്ഞില്ലെന്നതു ഗുരുതരമായ വീഴ്ചതന്നെയാണ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12നു ലിഫ്റ്റിൽ കുടുങ്ങിയ അദ്ദേഹത്തെ അവശനിലയിൽ കിടക്കുന്ന അവസ്ഥയിൽ തിങ്കളാഴ്ച രാവിലെ ആറിനു ഡ്യൂട്ടിക്കെത്തിയ ലിഫ്റ്റ് ജീവനക്കാർ കണ്ടെത്തുകയായിരുന്നു.

ഈ സംഭവത്തിന്റെ നടുക്കം വിട്ടുമാറുംമുൻപേ, ചെ‍ാവ്വാഴ്ച ഇതേ ആശുപത്രിയിലെ മറ്റെ‍ാരു ലിഫ്റ്റിൽ ഡോക്ടർമാരും രോഗിയും ബന്ധുവും കുടുങ്ങിയത് അനാസ്ഥയുടെ ആഴം കൂടുതൽ വെളിപ്പെടുത്തുന്നു. രണ്ടു തവണയായി 25 മിനിറ്റാണ് ലിഫ്റ്റ് പണിമുടക്കിയത്. ഇവരെ സുരക്ഷിതരായി പുറത്തെത്തിക്കുകയായിരുന്നു. ഈ ദുരനുഭവങ്ങൾക്കുശേഷം ഇവിടത്തെ ലിഫ്റ്റുകളിൽ കാലെടുത്തുവയ്ക്കുന്ന രോഗികളുടെ മുറുകുന്ന നെഞ്ചിടിപ്പ് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നുണ്ടോ?

സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിൽ (ആർസിസി) മൂന്നു വർഷം മുൻപുണ്ടായ ദാരുണസംഭവം മറക്കാറായിട്ടില്ല. ഇവിടെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിൽനിന്നു വീണു പരുക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇരുപത്തിരണ്ടുകാരിയുടെ മരണം നാടിന്റെ സങ്കടമാണിന്നും. അർബുദ ബാധിതയായ അമ്മയെ പരിചരിക്കാൻ ആർസിസിയിലെത്തിയെ യുവതി, മൂന്നാം നിലയിൽ അപായസൂചന നൽകാതെ തുറന്നുവച്ച ലിഫ്റ്റിൽനിന്നു രണ്ടുനില താഴേക്കു വീഴുകയായിരുന്നു. തലേന്നു വൈകിട്ടാണു ലിഫ്റ്റ് തകരാറിലായത്. 

പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ഇന്നലെ കുഞ്ഞിനു ചികിത്സ തേടിയെത്തിയ അമ്മയുടെ കയ്യിലേക്കു പാമ്പു ചാടുകയും കടിച്ചെന്ന ആശങ്കയുണ്ടാവുകയും ചെയ്തതാണ് ഏറ്റവും ഒടുവിൽകേട്ട നടുക്കുന്ന വാർത്ത. വിശ്വസനീയവും സുരക്ഷിതവുമായ ചികിത്സ പ്രതീക്ഷിച്ചെത്തുന്ന സർക്കാർ ആതുരാലയങ്ങളിൽത്തന്നെ ഇങ്ങനെയുള്ള ദുരനുഭവങ്ങളുണ്ടായാൽ ഈ നാട്ടിലെ സാധാരണക്കാർക്കു പിന്നെയെവിടെയാണ് ആശ്രയം? 

ഉത്തരവാദിത്തമില്ലായ്മ സർക്കാർമുഖമുദ്രയാവുന്നത് അപകടകരംകൂടിയാണ്. ലിഫ്റ്റ് കേടായാൽ ഔട്ട് ഓഫ് സർവീസ് എന്ന ബോർഡ‍് തൂക്കണമെന്നാണു നിബന്ധന. കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ കുടുങ്ങേണ്ടിവന്നവർ അതിൽ കയറുന്നതിനുമുൻപേ ഇങ്ങനെയെ‍ാരു മുന്നറിയിപ്പു ബോർഡ് കണ്ടിരുന്നെങ്കിലോ? ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയാനുള്ള പരിശോധന കൃത്യമായി നടത്തിയിരുന്നെങ്കിലോ? ഒന്നുമുണ്ടായില്ല. ഇതുപോലെ, ആരുടെയൊക്കെയോ അനാസ്ഥയുടെ ദുർഫലങ്ങൾ അനുഭവിക്കുന്നവരാണു നമ്മിൽ പലരും. അപകട മുന്നറിയിപ്പ് ഇല്ലാതെ, റോഡിൽ മൂടാതെ തുറന്നുകിടക്കുന്ന കുഴിയിൽവീണ് എത്രയോപേർ ഇതിനകം മരിച്ചുകഴിഞ്ഞത് ഒരു ഉദാഹരണംമാത്രം.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ 19 ലിഫ്റ്റുകളാണുള്ളത്. ഇതിൽ പലതും പഴക്കമുള്ളതും സ്ഥിരമായി തകരാറിലാകുന്നതുമാണ്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർ ഉൾപ്പെടെ നൂറുകണക്കിനു രോഗികളാണ് ലിഫ്റ്റിനെ ആശ്രയിക്കുന്നത്. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ലിഫ്റ്റുകളെല്ലാം പ്രവർത്തിക്കുന്നുണ്ടെന്നും അപകടരഹിതമാണെന്നും അടിയന്തരമായി ഉറപ്പാക്കിയേതീരൂ. ആശുപത്രികളിലെ അപായസാധ്യതയേറിയ പഴഞ്ചൻ ലിഫ്റ്റുകൾക്കു പതിവു സർക്കാർവിലാസം അറ്റകുറ്റപ്പണിയല്ല വേണ്ടതെന്നു തിരിച്ചറിഞ്ഞ്, രോഗികൾ ഉപയോഗിക്കുന്നിടത്തെല്ലാം പുതിയ ലിഫ്റ്റുകൾതന്നെ സ്ഥാപിക്കാൻ ഇനിയും അമാന്തിക്കരുത്. ചെറിയ അളവിൽ ധൂർത്ത് ഒഴിവാക്കിയാൽതന്നെ അതിനുള്ള ധനാഗമമാർഗം തെളിയും.

English Summary:

Editorial about hospital lift issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com