ADVERTISEMENT

പലവട്ടം ശ്രമിച്ചിട്ടും പാളിപ്പോയ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കുകയാണ്. കാലങ്ങളോളം നശിക്കാതെ കിടക്കുന്നതിനാൽ പരിസ്ഥിതിക്കു വൻ ആഘാതമാണു നിരോധിത പ്ലാസ്റ്റിക് സൃഷ്ടിക്കുന്നതെന്നു നമുക്ക് അറിയാഞ്ഞല്ല. എന്നിട്ടും അതിനെതിരെയുള്ള നടപടികൾ ആമയിഴയുംപോലെയായി.

തലസ്ഥാനത്തു പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടി ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി മരിച്ച സംഭവമാണു നിരോധനം കർശനമായി നടപ്പാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും ഉൽപന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണു തീരുമാനം. 2020 ജനുവരിയിൽ സംസ്ഥാനത്തു പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയെങ്കിലും നിരോധിത പ്ലാസ്റ്റിക് ഇപ്പോഴും സുലഭമാണ്. കേരളത്തിൽ ഉൽപാദനമില്ലെങ്കിലും ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്ക് ഇവ ഒഴുകുന്നു. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കാൻ മാലിന്യക്കൂമ്പാരത്തിൽ ഒരു ജീവബലി വേണ്ടിവന്നു.

മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ ഒരു ജനതയുടെ സംസ്കാരം പ്രതിഫലിക്കുന്നുണ്ടെന്നെ‍ാക്കെ നാം പതിവായി പറയാറുണ്ടെങ്കിലും ആമയിഴഞ്ചാൻ തോട്ടിലുണ്ടായ ദാരുണസംഭവം മാലിന്യസംസ്കരണത്തിൽ നാം കാണിക്കുന്ന അനാസ്ഥയുടെയും വീഴ്ചകളുടെയും കൂടി സാക്ഷ്യമായിത്തീർന്നിരിക്കുകയാണിപ്പോൾ. പ്ലാസ്റ്റിക് നിരോധനം ഇനിയെങ്കിലും വഴിയിൽ ഇടറിനിൽക്കാതെ ഫലപ്രദമായി മുന്നോട്ടുകെ‍ാണ്ടുപോകാനുള്ള ഇച്ഛാശക്തിയാണ് അധികാരികൾക്ക് ഉണ്ടാവേണ്ടത്.

വെടിപ്പും ആരോഗ്യവുമുള്ള സമൂഹം ഏതു നാടിന്റെയും സ്വപ്‌നമാണെങ്കിലും നമ്മുടെ സംസ്‌ഥാനം ആ സ്വപ്‌നത്തിൽനിന്ന് എത്രമാത്രം അകന്നുവെന്നറിയാൻ കേരളത്തിലെ ഏതു വഴിയിലൂടെയും കുറച്ചുദൂരം നടന്നാൽ മതി. ഈ നാട് ഒരു മാലിന്യക്കുപ്പയായി മാറിക്കഴിഞ്ഞു. ശുചിത്വമില്ലായ്മ വിളിച്ചുവരുത്തുന്ന രോഗപ്പെരുപ്പം കേരളത്തിലെ ആശുപത്രികളിലെ പതിവുകാഴ്ചയായി. പരിസരശുചീകരണവും മാലിന്യസംസ്‌കരണവും വേണ്ടരീതിയിൽ നടത്താത്തതിന് ഈ കാലവർഷക്കാലത്തു വൻവില കൊടുക്കേണ്ടിവരുമെന്ന ആശങ്ക നമുക്കു മുന്നിലുണ്ട്. 

മാലിന്യനിർമാർജനത്തെ ജനകീയപ്രസ്‌ഥാനമാക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിലും കടൽത്തീരങ്ങളിലും നിരത്തോരങ്ങളിലും പൊതുമൈതാനങ്ങളിലുമൊക്കെ മാലിന്യം വലിച്ചെറിയുന്ന സമൂഹത്തെയാണോ പരിഷ്‌കൃതമെന്നു വിളിക്കേണ്ടത്? ആശുപത്രിമാലിന്യങ്ങൾപോലും നാടിന്റെ നെഞ്ചിലേക്കു വലിച്ചെറിയാൻ മടിയില്ലാത്തവരും ഇവിടെയുണ്ട്. തെരുവുനായ്ക്കൾ പെരുകാനും മാലിന്യക്കൂമ്പാരങ്ങൾ കാരണമാകുന്നു. നാടെങ്ങും ശുചിത്വം ഉറപ്പാക്കിയില്ലെങ്കിൽ വികസനത്തിന്റെ പേരിലുള്ള നേട്ടങ്ങൾക്കൊരു തിളക്കവുമുണ്ടാവില്ല.

വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള വാതിൽപടി മാലിന്യശേഖരണം എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡിസംബറിനുള്ളിൽ പൂർണമായി ഉറപ്പാക്കാൻ നടപടിയുമായി തദ്ദേശവകുപ്പും രംഗത്തിറങ്ങുകയാണ്. പല തദ്ദേശസ്ഥാപനങ്ങളിലും വാതിൽപടി മാലിന്യശേഖരണം പേരിനു മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പഴയ ഉപകരണങ്ങളുമാണു പ്രധാന കാരണം. ഇപ്പോഴത്തെ ഉത്സാഹം കുറഞ്ഞാൽ വീണ്ടും കാര്യങ്ങൾ പഴയപടിയാവും. അതുണ്ടാകാതിരിക്കാനുള്ള ശ്രദ്ധ തദ്ദേശസ്ഥാപനങ്ങളിൽനിന്നു കേരളം പ്രതീക്ഷിക്കുന്നുണ്ട്.

‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം’ എന്ന് ഓരോരുത്തരും തീരുമാനിച്ചാൽത്തന്നെ മാലിന്യസംസ്കരണം എളുപ്പമാകും. മാലിന്യസംസ്കരണത്തിൽ നിലവിലുള്ള പാളിച്ചകൾ കണ്ടെത്തി പരിഹരിച്ച് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്‌ഥാപനങ്ങളുടെയും സഹകരണത്തോടെയും ഏകോപനത്തോടെയും സമഗ്രപദ്ധതി നടപ്പാക്കാനാണു സർക്കാർ ശ്രമിക്കേണ്ടത്. സംസ്ഥാനത്തെ  കോർപറേഷനുകളും ജില്ലകളും നേരിടുന്ന സങ്കീർണമായ മാലിന്യപ്രശ്നത്തിൽ ഹൈക്കോടതിയും ഇടപെട്ടുവരികയാണ്. 

ഭരണപരമായ നടപടികൾക്കൊപ്പം നാടുണർത്തലിലൂടെ സാമൂഹികശീലങ്ങളും മാറ്റി മധ്യപ്രദേശിലെ ഇൻഡോർ വൃത്തിയുടെ വിപ്ലവം സാധ്യമാക്കിയതിൽ കേരളത്തിനു വലിയ പാഠങ്ങളുണ്ട്. ജീവിതത്തിൽ പാലിക്കേണ്ട അടിസ്ഥാന മൂല്യങ്ങളിലൊന്നാണു ശുചിത്വപാലനമെന്നും വീട്ടുശുചിത്വം പോലെ തന്നെയാണു പരിസരശുചിത്വമെന്നുമുള്ള ബോധമാണ് ജനങ്ങളിൽ അവിടത്തെ ഭരണസംവിധാനങ്ങൾ വളർത്തിയത്.

ആധുനിക സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മാലിന്യ സംസ്കരണ പദ്ധതികൾ അടിയന്തരമായി ഇന്നാട്ടിലും നടപ്പാക്കണം. സന്നദ്ധസംഘടനകളും യുവജനകൂട്ടായ്മകളും വിദ്യാർഥികളുമൊക്കെ ഒന്നിച്ചണിനിരക്കുന്ന ജനകീയദൗത്യമായി അതു മാറുകയുംവേണം.

English Summary:

Editorial about waste disposal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com