ADVERTISEMENT

‘ലോലമാം ക്ഷണമേ വേണ്ടൂ 

ബോധമുള്ളിൽ ജ്വലിപ്പാനും

മാലകറ്റും തമസ്സാകെ 

മാഞ്ഞുപോകാനും...’

എന്ന വരികൾ ആരും ഓർത്തുപോകും മുഖ്യമന്ത്രി പിണറായി വിജയന്റെ മനംമാറ്റം കണ്ടാൽ. വിഴിഞ്ഞം കടൽത്തീരത്ത് ഓർമയിലാകെ മുങ്ങിത്തപ്പിയിട്ടും ഉമ്മൻ ചാണ്ടി എന്നൊരു പേരോ രൂപമോ കണ്ടെടുക്കാൻ കഴിയാത്ത ആളായിരുന്നു ഒരാഴ്ച മുൻപ്  അദ്ദേഹം. തൂണിലും തുരുമ്പിലും അദാനി മാത്രം. ഒറ്റയാഴ്ച കഴിഞ്ഞപ്പോൾ സ്ഥിതിയാകെ മാറി. ബോധവും ഉമ്മൻ ചാണ്ടിയുടെ മഹത്വവും ഉള്ളിൽ ജ്വലിച്ചെന്നു കരുതണം. ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തിനു മകൻ ചാണ്ടി ഉമ്മൻ നടത്തിയ യോഗത്തിൽ പ്രസംഗിക്കാനുള്ള സുവർണാവസരം കിട്ടിയതോടെ ‘ഇതുപോലൊരു നേതാവിനെ കേരളം കണ്ടിട്ടില്ല’ എന്ന മട്ടിലായി ഉമ്മൻ ചാണ്ടി സ്തുതി. കേട്ടിരുന്നവർ ‘മിഥ്യയോ മായയോ മന്മതിഭ്രാന്തിയോ’ എന്ന് അന്തംവിട്ടത്രേ. തിരുത്തുമെന്ന് എം.വി.ഗോവിന്ദൻ പറ‍ഞ്ഞെങ്കിലും ഇത്ര കടുക്കുമെന്നു വിചാരിച്ചില്ല. ‘വിമർശകരിലും അധിക്ഷേപക്കാരിലും നിങ്ങളുടെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവരുണ്ടാകാം. തളരാതെ ദൗത്യത്തിൽ മനസ്സർപ്പിച്ചു മുന്നോട്ടുപോകണമെന്നു’ കൂടി മുഖ്യമന്ത്രി പറഞ്ഞതു പക്ഷേ, ഉമ്മൻ ചാണ്ടിയെപ്പറ്റിയാണോ സ്വന്തം അവസ്ഥയെപ്പറ്റിയാണോ എന്നു ചിലർ സംശയിച്ചെന്നു മാത്രം.

തൊട്ടുപിന്നാലെ ‘തന്റെ പിതാവിനു പിണറായി ചെയ്തുകൊടുത്ത സേവനങ്ങൾ’ ചാണ്ടി ഉമ്മൻ എണ്ണിയെണ്ണിപ്പറഞ്ഞതോടെ സദസ്സിന്റെ അമ്പരപ്പു മാറി ആധിയായെന്നും കേട്ടു. ‘പിതാവിനു ബുദ്ധിമുട്ടുണ്ടായപ്പോൾ പിണറായി ധീരമായ നിലപാടെടുത്തു സഹായിച്ചു’ എന്നു ചാണ്ടി പറഞ്ഞുവച്ചു. പുകഴ്ത്തലാണോ നിന്ദാസ്തുതിയാണോ എന്നു പോലും പലരും സംശയിച്ചുപോയത്രേ.

തൊട്ടുപിന്നാലെ ഒരു വിളിപ്പാടകലെ ‘സോളർ (വി)ശേഷം’ എന്നൊരു പുസ്തകത്തിന്റെ പ്രകാശനം നടന്നു. ‘ഉമ്മൻ ചാണ്ടിയുടെ പേര് ഒരു സ്ത്രീയുടെ പേരിനൊപ്പം ചേർത്തു പറയുന്നതിലും ഭേദം ഞാൻ അപഥസഞ്ചാരം നടത്തി എന്നു പറയുന്നതായിരുന്നു’ എന്ന് വികാരവിക്ഷുബ്ധതയോടെ ഭാര്യ മറിയാമ്മ വേദിയിൽ പറയുമ്പോൾ സദസ്സിൽ മകൻ ചാണ്ടിയും ഉണ്ടായിരുന്നു. 

ആ രണ്ടു പേരുകളും ചേർത്തുവയ്ക്കാൻ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും തങ്ങൾക്കു കിട്ടിയ ഒരവസരവും പാഴാക്കിയില്ലെന്നു തിരിച്ചറിഞ്ഞവരുടെയെല്ലാം നെഞ്ചിൽ മറിയാമ്മയുടെ വാക്കുകൾ വീണുപൊള്ളിയിട്ടുണ്ടാവണം.

‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം’ എന്നു പ്രജ വിളിച്ചുപറഞ്ഞാലും കണ്ണാടിയിൽ ഒന്നു പാളി നോക്കുന്നതാണ് ബുദ്ധിയുള്ള രാജാവിന്റെ ലക്ഷണം. സ്വയം തിരിച്ചറിയാൻ അതുപകരിക്കും. ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടെന്നാണു ചൊല്ല്. ചങ്ങാതി ഇല്ലെങ്കിൽ കണ്ണാടി കൂടിയേ കഴിയൂ എന്നതാണ് അതിന്റെ മറുപുറം.

ആരും വിശ്വസിച്ചുപോകും

തന്നെ എറിയാൻ കല്ല് സ്വയം എടുത്തുകൊടുക്കാൻ പോലും മടിയുള്ള ആളല്ല കെ.മുരളീധർജി. ‘ കേരളത്തിനു താമരയോടുള്ള അലർജി മാറിയെന്നും സിനിമാനടനായതുകൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്നൊക്കെ ഒരു സമാധാനത്തിനു പറയുന്നതാണെന്നും’ വയനാട്ടിൽ കോൺഗ്രസിന്റെ നേതൃക്യാംപ് നടക്കുന്ന കാലത്തുതന്നെ തിരുവനന്തപുരത്തു കക്ഷി പറഞ്ഞത് ഇതുകൊണ്ടൊക്കെയാണ്. ‘ഇപ്പോൾ തനിക്കു ശക്തിയില്ലാത്ത സമയമാണെന്നും അതുകൊണ്ടാണ് ക്യാംപിനു പോകാത്തത്’ എന്നും പറഞ്ഞു. ശക്തിയില്ല എന്നു മനസ്സിലാക്കിയെങ്കിലും ആരെങ്കിലും രണ്ടേറ് തന്നോട്ടെയെന്നു കരുതിയിട്ടുണ്ടാവാം.

ഏതായാലും സംഗതി ഫലിച്ചു. വയനാട്ടിലെ മീറ്റിങ് കഴിഞ്ഞപ്പോഴേക്കും യോഗത്തിൽ കെ.മുരളീധരനു കടുത്ത വിമർശനമെന്നു വാർത്ത വന്നു. ടി.എൻ.പ്രതാപനും ഷാനിമോൾ ഉസ്മാനുമായിരുന്നത്രേ മുന്നിൽ. നടന്നതു കോൺഗ്രസിന്റെ നേതൃക്യാംപായതുകൊണ്ട് തമ്മിൽത്തല്ലിനു വകുപ്പുണ്ടാകും എന്നു സുമനസ്സുകൾ കേട്ടപാതി വിശ്വസിച്ചു. കെഎസ്‌യുവിന്റെ നേതൃ പരിശീലന ക്യാംപിൽ പൊരിഞ്ഞ അടിക്കു പരിശീലനം കൊടുത്തിട്ട് അധികനാളായില്ല. 

പോരാത്തതിന് ‘കോൺഗ്രസുകാർ നല്ലവരാണെങ്കിലും തമ്മിലടിക്കാർ ആണെന്ന് അഭിപ്രായമുണ്ടെന്ന് ’ കെ.സി.വേണുഗോപാൽ ആദ്യമേ പറഞ്ഞുവയ്ക്കുകയും ചെയ്തു. നട്ടെല്ലില്ലാത്തവരെല്ലാം വിട്ടുപോയെന്നും ഇപ്പോഴുള്ളതു നൂറു ശതമാനവും ശുദ്ധീകരിച്ച കോൺഗ്രസാണെന്നും കൂടി വേണുഗോപാൽ പറഞ്ഞു. 

തങ്ങളെന്നല്ല, ഒരാളും മുരളിക്കെതിരെ ഒരക്ഷരവും യോഗത്തിൽ പറ‍ഞ്ഞില്ലെന്നായി പിന്നീടു പ്രതാപനും ഷാനിമോളും. ഇല്ലാത്ത പ്രസംഗം ചോർത്തിക്കൊടുത്തതു പാർട്ടിയുടെ അഭ്യുദയകാംക്ഷി ആയിരിക്കാനേ വഴിയുള്ളൂ. നൂറു ശതമാനം ശുദ്ധീകരിച്ചു എന്നതു നൂറു ശതമാനം സത്യം.

English Summary:

Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com