ADVERTISEMENT

ഒരു പേര് ഒരു പേരു മാത്രമല്ലെന്നു പറയുന്ന വല്ലാത്തെ‍ാരു കാലത്തിലൂടെയാണു നമ്മുടെ രാജ്യം ഇപ്പോൾ കടന്നുപോകുന്നത്.  ഒരാളുടെ പേരറിയുമ്പോൾ ആ വ്യക്തിയുടെ മതംകൂടി വെളിപ്പെട്ടേക്കാമെന്നതു സ്വാഭാവികം. എന്നാൽ, ആ മതത്തോടുള്ള മറ്റു മതസ്ഥരുടെയും ഭരണകൂടത്തിന്റെയും സമീപനം നിർണായകമായിമാറുന്ന ആപൽസാഹചര്യമാണ് മതനിരപേക്ഷമെന്നു കരുതിപ്പോരുന്ന ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന ആശങ്കയാണിപ്പോൾ ഉയരുന്നത്.

വിവേചനത്തിന്റെയും അസഹിഷ്ണുതയുടെയും അകറ്റിനിർത്തലിന്റെയുമെ‍ാക്കെ എത്രയോ അപലപനീയ ഉദാഹരണങ്ങൾ രാജ്യം കണ്ടുകഴിഞ്ഞിരിക്കുന്നു. കൻവർ തീർഥയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ഭക്ഷണശാലയുടമകളുടെ പേരു പ്രദർശിപ്പിക്കണമെന്ന വിചിത്രവും ക്രൂരവുമായ നിർദേശമാണ് ഏറ്റവുമെ‍ാടുവിലത്തേത്. ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശിലെ വിവാദ നിർദേശത്തിനു പിന്നാലെ ഉത്തരാഖണ്ഡിലും മധ്യപ്രദേശിലെ ഉജ്ജയിനിലും സമാനനീക്കമുണ്ടാവുകയും ചെയ്തു. കൻവർ തീർഥയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ വിവാദ നിർദേശം ഇന്നലെ സുപ്രീം കോടതി സ്റ്റേ ചെയ്തത് ആശ്വാസകരമെങ്കിലും ഇങ്ങനെയെ‍ാരു അപലപനീയ നടപടി രാജ്യത്തെവിടെയും ഇനിയുണ്ടാവില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡൽഹി സർക്കാരുകൾക്കു കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

മതനിരപേക്ഷതയുടെ മൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യമാണു നമ്മുടേത്. വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ നിറത്തിന്റെയോ ഭാഷയുടെയോ ജെൻഡറിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ വ്യത്യാസമില്ലാതെ, മനുഷ്യനായി ജനിച്ച എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന അവകാശങ്ങളാണ് ഈ രാജ്യത്തു നിലനിൽക്കുന്നതെന്നാണു സങ്കൽപം. എന്നാൽ, ചിലപ്പോഴെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ മുന്നോട്ടുപോവുന്നതെന്നതല്ലേ യാഥാർഥ്യം? 

ഉത്തർപ്രദേശിലെ വിവാദ നിർദേശത്തിനെതിരെ ബിജെപി സഖ്യകക്ഷികളായ ജെഡിയു, എൽജെപി (റാംവിലാസ്), ആർഎൽഡി എന്നിവരടക്കം ശക്തമായി രംഗത്തുവരികയുണ്ടായി. ‘ഇനി മുതൽ ഒരാൾ തന്റെ വസ്ത്രത്തിൽ പേര് എഴുതി വയ്ക്കണമെന്ന നിയമം വരുമോ’ എന്ന് ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി ചോദിച്ചതിനു മുഴക്കമേറുകയും ചെയ്തു. ഇതിനിടെ, കൻവർ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ പല ഭക്ഷണശാലകളുടെയും ഉടമകൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തുടങ്ങിയിരുന്നു. 

കഴിഞ്ഞ പെ‍ാതുതിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ കേട്ട വിദ്വേഷപ്രസംഗങ്ങളുടെ തുടർച്ചതന്നെയായി നിർബന്ധപൂർവമായ ഈ ‘പേരു പറയിക്കലി’നെ കാണാവുന്നതാണ്. നിന്ദ്യമായ വിദ്വേഷ പരാമർശങ്ങളിലൂടെ അതിന് ഇരകളാകുന്നവർ മാത്രമല്ല, നമ്മുടെ ജനാധിപത്യവും ബഹുസ്വരതയും മതനിരപേക്ഷ സംസ്കാരവും കൂടിയാണ് അപമാനിക്കപ്പെടുന്നത് എന്നതു തിരിച്ചറിഞ്ഞുള്ള ഉചിത നടപടികളാണു വേണ്ടിയിരുന്നതെങ്കിലും അതല്ല തിരഞ്ഞെടുപ്പുകാലത്തു സംഭവിച്ചത്. വിവേചനമോ അസഹിഷ്ണുതയോ നമ്മുടെ രാജ്യത്തിനുമേൽ കറയായിത്തീരാൻ പാടില്ല എന്ന അടിസ്ഥാനബോധ്യത്തിനു വിള്ളലേൽക്കുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്.

മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന ദൃഢനിശ്ചയമാണ് രാജ്യത്തിന്റെ ആദ്യകാല ശിൽപികൾ ഭരണഘടനയ്ക്കു രൂപംകൊടുത്തപ്പോഴും ഇതിനായി സ്വതന്ത്ര സംവിധാനങ്ങൾ ഒരുക്കിയപ്പോഴും പ്രകടമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ ഉയർന്നതും ഈ അടിത്തറയിൽത്തന്നെ. മതനിരപേക്ഷതയ്ക്കു മങ്ങലേൽക്കുമ്പോൾ ഭരണഘടനയുടെ കൂടി നിറമല്ലേ മങ്ങുന്നത് ?

ഇന്ത്യ മതനിരപേക്ഷ രാഷ്‌ട്രമാണെന്ന വസ്തുത ഏതു കാലത്തും ഏതു സാഹചര്യത്തിലും അഭിമാനത്തോടെ ഓർമിക്കാനും ഉറപ്പാക്കാനുമുള്ളതാണ്. അതുകെ‍ാണ്ടുതന്നെ, അസഹിഷ്ണുതയും അധികാരവുംചേർന്ന് കൻവർ യാത്രാവഴികളിലെ ഭക്ഷണശാലാ ഉടമസ്ഥരോടു പേരു ചോദിക്കാൻ ശ്രമിച്ചത് അങ്ങേയറ്റം ആശങ്കാജനകവും അപലപനീയവുമാണ്; ഒരു കാരണവശാലും ആവർത്തിക്കരുതാത്തതും. ഇപ്പോഴുണ്ടായതുപോലെ നീതിപീഠത്തിന്റെ ജാഗ്രതയും ഇടപെടലും ഇതുപോലെയുള്ള കാര്യങ്ങളിൽ എപ്പോഴും ഉണ്ടാവുകയുംവേണം.

English Summary:

Editorial about Kanwar Pilgrimage issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com