ADVERTISEMENT

ആഭ്യന്തരകലാപം രൂക്ഷമായ ബംഗ്ലദേശ് നിർണായക സന്ധിയിലേക്കു പ്രവേശിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുകയും സൈനിക ഭരണം നടപ്പിൽവരികയും ചെയ്ത സാഹചര്യം അയൽരാജ്യമായ ഇന്ത്യയ്ക്കും ആശങ്കയായിരിക്കുന്നു.

ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞമാസം പകുതിയോടെ വിദ്യാർഥിസംഘടനകൾ ആരംഭിച്ച നിസ്സഹകരണ പ്രക്ഷോഭം വൻകലാപമായി പടരുകയായിരുന്നു. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) പിന്തുണയോടെയാണു പ്രക്ഷോഭം. 1971ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്കുണ്ടായിരുന്ന 30% സർക്കാർ ജോലി സംവരണം പുനഃസ്ഥാപിക്കാനുള്ള കോടതി ഉത്തരവാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു കാരണമായത്. 

2018ൽ സർക്കാർ നിർത്തലാക്കിയ സംവരണം പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.വിമോചനസമരത്തിൽ പങ്കെടുത്തവരുടെ മൂന്നാം തലമുറയ്ക്കും സംവരണം നൽകുന്നത് ഫലത്തിൽ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടി പ്രവർത്തകർക്കുള്ള ആനുകൂല്യമായി മാറുമെന്നാണു പ്രക്ഷോഭകരുടെ വാദം. സുരക്ഷാസേനയ്ക്കു പുറമേ അവാമി ലീഗിന്റെ പ്രവർത്തകരും പ്രക്ഷോഭകരെ നേരിടാനിറങ്ങിയിരുന്നു.

ബംഗ്ലദേശ് വിമോചനനായകനും രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാന്റെ മകൾ ഷെയ്ഖ് ഹസീന 76–ാം വയസ്സിൽ, അഞ്ചാം തവണയും ബംഗ്ലദേശ് പ്രധാനമന്ത്രിയായത് ഈ വർഷാദ്യമാണ്; അതും തുടർച്ചയായ നാലാം തവണ. അതേസമയം, മുഖ്യപ്രതിപക്ഷമായ ബിഎൻപി ബഹിഷ്കരിച്ച തിരഞ്ഞെടുപ്പിൽ അവാമി ലീഗിന്റെ വിജയം എത്രത്തോളം ആധികാരികമാണെന്ന സംശയം അന്നേ ഉയരുകയുണ്ടായി. എതിരാളികളെ അടിച്ചമർത്തുന്ന ഷെയ്ഖ് ഹസീനയുടെ ഏകാധിപത്യശൈലിക്കെതിരെ വിമർശനം ശക്തമായിരുന്നു. യുവജനങ്ങൾ തെരുവിലിറങ്ങിയ സംവരണവിരുദ്ധ പ്രക്ഷോഭവേളയിൽ ഈ രോഷം അണപൊട്ടിയൊഴുകുകയും ചെയ്തു.

ഷെയ്ഖ് ഹസീനയുടെ കഴിഞ്ഞ 15 വർഷത്തെ ഭരണകാലത്ത് മെച്ചപ്പെട്ട സാമ്പത്തികവളർച്ചയിലൂടെ ജീവിതനിലവാരത്തിൽ മുന്നേറ്റം കൈവരിച്ച രാജ്യമാണു ബംഗ്ലദേശ്. 2013–23 കാലയളവിൽ ഏഷ്യ–പസിഫിക് മേഖലയിലെ ശരാശരി സാമ്പത്തികവളർച്ച 4.3% ആയിരുന്നെങ്കിൽ ബംഗ്ലദേശിൽ അത് 6.5% ആയിരുന്നു. ജനരോഷം ഭരണകൂടത്തെ വീഴ്ത്തിയ നമ്മുടെ മറ്റൊരു അയൽരാജ്യമായ ശ്രീലങ്കയെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തമായ സാഹചര്യമായിരുന്നു ബംഗ്ലദേശിലേതെന്നു ചുരുക്കം.

ഭരണശൈലിയോടുള്ള എതിർപ്പും സൈന്യത്തിനുള്ളിൽ ശക്തിപ്പെട്ടുവന്ന താൽപര്യക്കുറവും ഷെയ്ഖ് ഹസീനയുടെ പതനം വേഗത്തിലാക്കിയെന്നു പറയാം. പ്രക്ഷോഭം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നാണു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കണ്ടാലുടൻ വെടിവയ്ക്കാനുള്ള ഉത്തരവാണു പലയിടത്തും പട്ടാളത്തിനു നൽകിയത്. ഞായറാഴ്ച മാത്രം ഏറ്റുമുട്ടലുകളിൽ നൂറോളം പേർ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തി.

ഇതിനിടെ, സംവരണവിരുദ്ധ പ്രക്ഷോഭത്തെ ചൂഷണം ചെയ്തു സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കിയെന്ന് ആരോപിച്ച് ജമാഅത്തെ ഇസ്‌ലാമിയെയും ‌വിദ്യാർഥിവിഭാഗമായ ഇസ്‌ലാമി ഛാത്ര ശിബിറിനെയും ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ പാർട്ടിയായ ബിഎൻപിയുടെ സഖ്യകക്ഷിയാണു ജമാഅത്തെ ഇസ്‌ലാമി.

ഇന്ത്യയുടെ ഏറ്റവും നീണ്ട അതിർത്തി ബംഗ്ലദേശുമായിട്ടാണെങ്കിലും (4096 കിലോമീറ്റർ) ചൈനയുമായോ പാക്കിസ്‌ഥാനുമായോ ഉണ്ടായിട്ടുള്ളതുപോലുള്ള ഗുരുതരമായ സംഘർഷങ്ങൾ ഈ ഭാഗത്തുണ്ടായിട്ടില്ല. എന്നാൽ, ഇന്ത്യ–ബംഗ്ല ബന്ധം നാം ആഗ്രഹിച്ചതുപോലെ എപ്പോഴും സൗഹൃദപൂർണവുമായിരുന്നില്ല. 1971ൽ ബംഗ്ലദേശ് രൂപംകൊണ്ടത് ഇന്ത്യയുടെ സഹായത്തോടെയായിരുന്നിട്ടും പിന്നീടു പലപ്പോഴും ഉരസലുകളുണ്ടായി. ഷെയ്ഖ് ഹസീന 2009ൽ അധികാരത്തിൽ മടങ്ങിയെത്തിയതോടെയാണ് ഇന്ത്യയോടുള്ള ബംഗ്ലദേശിന്റെ സമീപനത്തിൽ വീണ്ടും മാറ്റം കണ്ടുതുടങ്ങിയത്.

ഇന്ത്യയോടു സൗഹൃദം പുലർത്തുമ്പോൾത്തന്നെ ചൈനയോടും അടുത്തുനിൽക്കുകയെന്ന നയമാണ് ബംഗ്ലദേശ് പുലർത്തിവന്നത്. ബംഗ്ലദേശിൽ ചൈന വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടുതാനും. റഷ്യൻ സഹകരണത്തോടെ നിർമിക്കുന്ന റൂപ്പുർ ആണവനിലയവും പ്രതിരോധരംഗത്തു ജപ്പാന്റെ സഹായത്തോടെ നടപ്പാക്കാനിരിക്കുന്ന പദ്ധതികളുമെല്ലാം ഇന്ത്യയ്ക്കു വെല്ലുവിളി ഉയർത്തുന്നുമുണ്ട്.

അതുകെ‍ാണ്ടുതന്നെ, അയൽരാജ്യം നേരിടുന്ന അസ്ഥിരതയും അനിശ്ചിതത്വവും നമ്മുടെകൂടി ആശങ്കയ്ക്കു കാരണമാകുന്നു. ആ രാജ്യത്തെ നയതന്ത്ര സമവാക്യങ്ങളിൽ എന്തെ‍ാക്കെ മാറ്റങ്ങളാണു വരാനിരിക്കുന്നതെന്നു കണ്ടറിയേണ്ടതുണ്ട്. ആ മാറ്റങ്ങളിൽ ഇന്ത്യയ്ക്കു മാത്രമല്ല, ഉപഭൂഖണ്ഡത്തിനാകെത്തന്നെ ആശങ്കയ്ക്കു വകയുണ്ടുതാനും.

English Summary:

Editorial about Bangladesh issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com