ADVERTISEMENT

ഇ.വി.രാമകൃഷ്ണൻ: വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും അന്തരീക്ഷം നമ്മുടെ സർവകലാശാലകളിലില്ല. ചോദ്യം ഉന്നയിക്കുന്ന അധ്യാപകരും വിദ്യാർഥികളും ശ്രേണീവൽകൃതമായ അധികാരവ്യവസ്ഥകളുടെ ബലിയാടുകളായി ഒതുങ്ങും, അല്ലെങ്കിൽ ഒതുക്കപ്പെടും. മികച്ച വിദ്യാർഥികളും അധ്യാപകരുമുള്ള വിരലിലെണ്ണാവുന്ന വിശ്വോത്തരമായ സർവകലാശാലകളും നമുക്കുണ്ട്. എന്നാൽ, മീഡിയോക്രിറ്റിയുടെ മഹാസാഗരത്തിൽ അവർ ചെറിയ തുരുത്തുകളാണ്.

ഡോ. കെ.ജി.താര: വികസന വിരോധികൾ - പാരിസ്ഥിതിക തീവ്രവാദികൾ എന്ന ബൈനറി തീർച്ചയായും സൃഷ്ടിക്കപ്പെടുന്നുണ്ട്. പരിസ്ഥിതിയെപ്പറ്റിയോ സർക്കാരിനെതിരെയോ അഭിപ്രായം പറഞ്ഞാൽ മാവോയിസ്റ്റുകളുമായി ബന്ധമുണ്ട്, വിദേശശക്തികളുമായി ബന്ധമുണ്ട് തുടങ്ങി എന്തുതരം വിശേഷണങ്ങൾക്കും നിങ്ങൾ അർഹമാകുന്ന രീതിയിൽ കാര്യങ്ങൾ മാറിമറിഞ്ഞിരിക്കുന്നു.

മഞ്ജു വാരിയർ: പുതിയ തലമുറ ആൺ–പെൺ വ്യത്യാസമില്ലാതെ ലിംഗ സമത്വത്തെക്കുറിച്ചു സംസാരിക്കുന്നതും ഐക്യപ്പെടുന്നതും കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ആണും പെണ്ണും എന്ന വിവേചനം ഇല്ലാതാവുകയും ലിംഗസമത്വം യാഥാർഥ്യമാവുകയും ചെയ്യുമെന്നു ഞാൻ വിശ്വസിക്കുന്നു.

കെ.ജയകുമാർ: ഭരണകൂടത്തെ ആശ്രയിക്കാതെ ജീവിക്കണമെന്നാഗ്രഹിക്കുന്ന യുവാക്കളുടെ എണ്ണം വളരുകയാണ്. ഭരണഘടനാ മൂല്യങ്ങൾ ശാശ്വതമാണോ സുരക്ഷിതമാണോ എന്ന അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ യുവാക്കളുടെ മനസ്സിൽ ഉയരുന്നുണ്ട്. അതുകൊണ്ടാണ് ഇന്റർനെറ്റിന്റെ സഹായത്തോടെ അന്യരാജ്യങ്ങളിൽ പോയി പഠിക്കാനും കഴിയുമെങ്കിൽ അവിടെ തുടരാനുമുള്ള പ്രേരണ വളരുന്നത്.

എൻ.ഇ. സുധീർ : ഒരുവേള ഇനിയങ്ങോട്ടു രാജന്റെ പേരിൽ സിപിഎമ്മുകാർ അച്യുതമേനോനെ പഴയതുപോലെ വേട്ടയാടിയെന്നു വരില്ല. കാരണം, അടുത്തകാലത്തായി അവരുടെ പൊലീസും നക്‌സൽ കൊലപാതകങ്ങൾ പലതും നടത്തുകയുണ്ടായല്ലോ! അച്യുതമേനോന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ച ഒന്നായിരുന്നു രാജൻ സംഭവം. കുറ്റബോധം ഏറ്റുപറയാൻ പാർട്ടി അച്ചടക്കം അദ്ദേഹത്തിനു തടസ്സം നിന്നോ എന്നെനിക്കറിയില്ല. ഒന്നുറപ്പിച്ചു പറയാം; ഇതിൽ അദ്ദേഹം ഏറെ വേദനിച്ചിരുന്നു.

നദിയ മൊയ്തു : ചില സിനിമകൾ ‘ടൈംലെസ്’ ആണ്. നോക്കെത്താദൂരത്ത് കണ്ണുംനട്ട് അങ്ങനെയുള്ള ഒന്നാണ്. 1985ൽ ആണ് സിനിമ റിലീസ് ചെയ്തത്. അന്ന് 50 വയസ്സുള്ള ആളുകളൊക്കെ വർഷങ്ങൾ കഴിഞ്ഞിട്ടും എന്നെ കാണുമ്പോൾ ഗേളി എന്നുപറഞ്ഞ് കെട്ടിപ്പിടിക്കുമായിരുന്നു. പക്ഷേ, അന്നു ജനിച്ചിട്ടുപോലുമില്ലാത്ത കുട്ടികൾക്കും ആ സിനിമയും അതിലെ പാട്ടുകളും ഇഷ്ടമാണ്.

ശശി തരൂർ: ഒരു ഹിന്ദുവിനു മാത്രമേ, അതും ഒരു പ്രത്യേകതരം ഹിന്ദുവിനു മാത്രമേ യഥാർഥ ഇന്ത്യക്കാരനാകാൻ കഴിയൂ എന്ന ചിന്ത ഇന്ത്യൻ ദേശീയതയെ അവഹേളിക്കുന്നതാണ്. നമ്മളിൽ ചിലർക്കുമാത്രം നിഷേധിക്കപ്പെടുന്ന ഇന്ത്യ ഒരിക്കൽ നമുക്കെല്ലാം നിഷേധിക്കപ്പെടും.

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com