ADVERTISEMENT

മലയാളികളെ ആധുനിക മനുഷ്യരാക്കിയ ചരിത്രപ്രക്രിയയായിരുന്നു നവോത്ഥാനം. അതിനെ വിപ്ലവകരമായ സാമൂഹിക പരിവർത്തനമാക്കിയത് അടിത്തട്ട് സമൂഹങ്ങളിൽനിന്ന് ഉയർന്നുവന്ന പ്രസ്ഥാനങ്ങളാണ്. ഈ മുന്നേറ്റങ്ങളിൽ പ്രക്ഷോഭകരമായ നേതൃത്വമാണ് അയ്യങ്കാളി വഹിച്ചത്. ജനാധിപത്യ പൗരസമൂഹമായി മലയാളനാടിനെ മാറ്റിയെടുത്തതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കു വലിയ പങ്കുണ്ട്.  

സമരപോരാളിയും ബുദ്ധിജീവിയും നവോത്ഥാന നായകനുമായി അയ്യങ്കാളിയെ മാറ്റിയ ചരിത്രസന്ദർഭം പ്രധാനപ്പെട്ടതാണ്. തിരുവിതാംകൂറിലെ ജന്മി- കാണം- പാട്ട കുടിയാൻ കൃഷിവ്യവസ്ഥ അടിയാള സമൂഹങ്ങളെ ചൂഷണംചെയ്ത് അടിച്ചമർത്തി നിലനിർത്തുന്നതായിരുന്നു. വരേണ്യ വിഭാഗങ്ങളെ മാത്രമല്ല, ഇടനിലക്കാരെയും കർഷക ജനതയെയും കൈത്തൊഴിൽ വിഭാഗങ്ങളെയും മേൽ -കീഴ് ബന്ധങ്ങളിൽ നിലനിർത്തുന്ന ജാതിവ്യവസ്ഥയായിരുന്നു മറ്റൊന്ന്. ഇതാകട്ടെ പറയർ, പുലയർ, കുറവർ മുതലായ സമുദായങ്ങളെ അയിത്തക്കാരും ജാതിഅടിമകളുമാക്കി. ജന്മിത്തവും മാടമ്പിത്തവും രാജാധികാരവും കൂടിച്ചേർന്ന ഭരണസംവിധാനവും അതിന്മേലുള്ള ബ്രിട്ടിഷ് ആധിപത്യവുമായിരുന്നു അന്നത്തെ രാഷ്ട്രീയവ്യവസ്ഥ. വരേണ്യ ജാതികൾക്കു മാത്രം അറിവുനേടാനുള്ള അവകാശം ഒരു വ്യവസ്ഥിതിയായി നിലനിന്നതായിരുന്നു സാംസ്കാരികരംഗം. 

പാശ്ചാത്യ ഇടപെടൽ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ പരിവർത്തനവും ബ്രിട്ടിഷ് ഭരണസംവിധാനങ്ങളുടെയും മിഷനറി പ്രവർത്തനങ്ങളുടെയും ഭാഗമായി സമൂഹത്തിൽ നടന്ന ആധുനികവൽക്കരണവും ഊർജമാക്കിയാണ് കീഴാള നവോത്ഥാന മുന്നേറ്റങ്ങൾ വളർന്നത്. ഈ മുന്നേറ്റങ്ങൾക്കുള്ളിൽനിന്നുകൊണ്ട്, സഞ്ചാരസ്വാതന്ത്ര്യം ഉൾപ്പെടെയുള്ള പൗരാവകാശങ്ങൾക്കായി പ്രക്ഷോഭങ്ങൾ നയിച്ചാണ് അയ്യങ്കാളി നവോത്ഥാനത്തിന്റെ ഭാഗമായത്. വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്കുള്ള മൂലധനമാണെന്നു തിരിച്ചറിഞ്ഞ്, കീഴാളജാതികളുടെ പൊതുവിദ്യാഭ്യാസ അവകാശത്തിനായി കാർഷിക പണിമുടക്കു സമരം നടത്തിയാണ് അയ്യങ്കാളി കീഴാള മുന്നേറ്റങ്ങളുടെ ബുദ്ധികേന്ദ്രമായത്. 

ഡോ. കെ.എസ്.മാധവൻ
ഡോ. കെ.എസ്.മാധവൻ

അയ്യങ്കാളി നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളും പ്രജാസഭയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും കീഴാള ജാതി സമുദായങ്ങൾക്കും ഇടമുള്ള ആധുനിക കേരളത്തെ സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചു. അയ്യങ്കാളി ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾമൂലം സാമൂഹികനീതിയും തുല്യതയും അവസരസമത്വവും ഈ നാടിന്റെ രാഷ്ട്രീയ സംവാദങ്ങളിൽ പ്രധാനപ്പെട്ടതായി. 1898ലെ വില്ലുവണ്ടി യാത്ര മുതൽ 1910ൽ പൗരാവകാശങ്ങൾക്കു വേണ്ടി നടന്ന അടിമലഹളകൾ വരെ അയ്യങ്കാളിയുടെ ആദ്യകാല പ്രക്ഷോഭങ്ങളായിരുന്നു. അടിമ ജാതി സമുദായങ്ങളെ സാധുജനമായി അടയാളപ്പെടുത്തിക്കൊണ്ടാണ് സാധുജന പരിപാലന സംഘം എന്ന പ്രസ്ഥാനത്തിന് അദ്ദേഹം നേതൃത്വം കൊടുത്തത്. 

വിദ്യാഭ്യാസ അവകാശത്തിനുവേണ്ടിയുള്ള സമരങ്ങൾ 1910 മുതൽ ലഹളകളായി മാറി. പാരമ്പര്യ– സാമൂഹിക നിയമങ്ങളെയും ജാതിമര്യാദകളെയും അട്ടിമറിക്കുന്നതായിരുന്നു തൊണ്ണൂറാമാണ്ട് കലാപം, പുല്ലാട്ടു കലാപം, പെരിനാട് കലാപം തുടങ്ങിയവ. വിദ്യാഭ്യാസം, സഞ്ചാരസ്വാതന്ത്ര്യം, കൂലിവർധന എന്നിവയ്ക്കുവേണ്ടി 1913 ജൂൺ മുതൽ 1914 മേയ് വരെ നീണ്ടതായിരുന്നു പണിമുടക്കു സമരം. ജാതിവിരുദ്ധ സാമൂഹിക ജനാധിപത്യത്തിനായി നിലകൊണ്ട അദ്ദേഹം അടിമ– ജാതി ശരീരത്തിൽനിന്നു പൗരശരീരത്തിലേക്കുള്ള പരിവർത്തനം അവകാശസമരങ്ങളിലൂടെയേ സാധ്യമാകൂ എന്നു വിശ്വസിച്ചു. 

നിയമനിർമാണത്തിന് അടിത്തറയൊരുക്കി 

സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നേതൃസ്ഥാനത്തു നിൽക്കുമ്പോൾതന്നെയാണ് നിയമനിർമാണസഭയായ പ്രജാസഭയിൽ 1913 ഡിസംബറിൽ അയ്യങ്കാളി അംഗമായത്. പ്രജാസഭയിൽ യുക്തിസഹമായി ആവശ്യങ്ങൾ ഉന്നയിക്കുന്ന സാമാജികനായിരുന്ന അയ്യങ്കാളി, ഭൂവുടമസ്ഥത, പ്രാതിനിധ്യം, വിഭവപങ്കാളിത്തം, സാമൂഹികനീതി, അവസരസമത്വം എന്നിവ നിയമനിർമാണത്തിന്റെ അടിത്തറയാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കീഴാളസമുദായങ്ങൾക്കു ഭൂമി, വിദ്യാഭ്യാസം, സർക്കാർ സർവീസിൽ പ്രാതിനിധ്യം എന്നീ ആവശ്യങ്ങളും അദ്ദേഹം പ്രജാസഭയിൽ ഉന്നയിച്ചു. ഇവ അടിത്തട്ടുസമൂഹങ്ങളെ മുൻനിർത്തിയുള്ളതായിരുന്നെങ്കിലും, ഇവിടുത്തെ സാമൂഹികബന്ധങ്ങളെ പുതുക്കിപ്പണിയുന്നതിനാവശ്യമായ പങ്കാളിത്ത ജനാധിപത്യത്തിന്റെ ആശയങ്ങളായും അവ മാറി.   

പൊതുവഴിയും പൊതുവിദ്യാഭ്യാസവും പൊതുജനവും മലയാളിയുടെ സാമൂഹികവിചാരമാക്കാൻ അയ്യങ്കാളിക്കു കഴിഞ്ഞു. ജാതിവിരുദ്ധ സമരങ്ങളിലൂടെ ജാതിവിലക്കുകളെ ലംഘിച്ചുകൊണ്ട് കീഴാളരും കൂടി ഉൾക്കൊള്ളുന്ന ഒരു പൊതുമലയാളിയെ നിർമിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയാണ് സാമൂഹികനീതിയും തുല്യതയും ഈ നാടിന്റെ പൊതു സാമൂഹിക ആവശ്യങ്ങളായി ഉയർന്നുവന്നത്. അടിത്തട്ട് ജനതയുടെ ജീവിതം ആത്മാഭിമാനമുള്ളതാക്കാനാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ജാതി വേർതിരിവുകളും സാമൂഹിക പുറന്തള്ളലുകൾ നിർമിച്ച വിലക്കുകളും നിലനിന്ന പരമ്പരാഗത സമൂഹത്തിന്റെ അധികാരബന്ധങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു അയ്യങ്കാളിയുടേത്. അങ്ങനെ, മലയാളിയുടെ സാമൂഹിക ഉൾക്കൊള്ളൽ കാഴ്ചപ്പാട് രൂപപ്പെടുത്തിയ നവോത്ഥാനപ്രക്രിയയിലെ വിമോചകരൂപമായി അയ്യങ്കാളി നിലനിൽക്കുന്നു.  

(കാലിക്കറ്റ് സർവകലാശാലയിൽ ചരിത്രവിഭാഗം പ്രഫസറാണ് ലേഖകൻ)

English Summary:

Ayyankali birth anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com