ADVERTISEMENT

പി.വി.അൻവറിനെപ്പോലൊരാൾ പാർട്ടിയുടെ ശുദ്ധീകരണത്തൊഴിലാളിയായി വരുമ്പോൾ സിപിഎം ചെന്നുപെട്ട പ്രത്യയശാസ്ത്രപ്രതിസന്ധി പെരുമ്പറമുഴക്കമായി രാഷ്ട്രീയ ചക്രവാളത്തിൽ പ്രതിധ്വനിക്കുന്നു. എം.എം. ലോറൻസ് വിടപറയുമ്പോൾ അദ്ദേഹത്തിനു ബസോ സ്വത്തോ ഒന്നുമില്ലായിരുന്നു എന്ന സത്യം തിരിച്ചറിയപ്പെടുന്നു. വിഭാഗീയതയുടെ ഫലം നുകർന്നവർ ഇന്നു കോടീശ്വരന്മാരായി മാറി. അവർക്കെതിരെ ശബ്ദിക്കാൻപോലും കഴിയാതെ പാർട്ടി സ്വരൂപം തളർന്നുപോയി.

എൻ.എം.പിയേഴ്സൺ

മാർക്കിനു വേണ്ടിയാകരുത്, വിജ്ഞാനം വർധിപ്പിക്കാൻ വേണ്ടിയാണു പഠിക്കേണ്ടത് എന്നൊക്കെ അധ്യാപകർ വിദ്യാർഥികളോടു പണ്ടൊക്കെ നിരന്തരം പറഞ്ഞിരുന്നു. യഥാർഥത്തിൽ ഈ ഉപദേശം ഇപ്പോൾ കൊടുക്കേണ്ടതു സർവകലാശാലകൾക്കാണ്. കാരണം നമ്മുടെ സർവകലാശാലകളും കോളജുകളും ‘നാക്’ അക്രഡിറ്റേഷൻ പോയിന്റിനു വേണ്ടിയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വളരെ ആഭാസകരമായിട്ടുള്ള ഒരു കാര്യമാണത്. 

അച്യുത്ശങ്കർ എസ്.നായർ

ഇന്ത്യക്കാരനായ ഒരു എസ്എസ്എൽസിക്കാരനും അമേരിക്കയിലെ ഒരു ബിരുദ വിദ്യാർഥിയും ഒരേ മത്സരപ്പരീക്ഷ എഴുതിയാൽ ഇന്ത്യക്കാരൻ എപ്പോഴും മുന്നിലായിരിക്കും. മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസത്തിലൂടെയാണ് നമുക്കു വിക്രം സാരാഭായിയും ഹോമി ജെ. ഭാഭയും ഒക്കെ ഉണ്ടായത്. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയ്ക്കാനുള്ള വെള്ളക്കാരന്റെ വംശീയ വിദ്വേഷാധിഷ്ഠിതമായ ശ്രമമാണ് ഡിപിഇപിയുടെ ഭാഗമായി വന്നത്. 

വി.പി.വാസുദേവൻ 

സ്വന്തം തൊഴിലും ജീവിതം തന്നെയും പ്രശ്നഭരിതമാക്കി പ്രവർത്തനം നടത്തിയിരുന്ന/ നടത്തുന്ന സ്ത്രീ സിനിമാ പ്രവർത്തകരെ വെറും വാചകമടികൊണ്ടല്ലാതെ പ്രവ‍ൃത്തികൊണ്ടു പിന്തുണയ്ക്കാനോ സർക്കാരിനെക്കൊണ്ടു (ഹേമ കമ്മിറ്റി) റിപ്പോർട്ടിന്മേൽ നടപടി എടുത്തേ മതിയാകൂ എന്നുള്ള അവസ്ഥ സൃഷ്ടിക്കാനോ മുഖ്യധാരാ ഫെമിനിസ്റ്റ് സംഘങ്ങളും കാര്യമായി ശ്രമിച്ചില്ല. അവരുടെ ഭരണകൂട വിധേയത്വം അതിന് അനുവദിച്ചില്ല എന്നു പറയുന്നതാണ് കൂടുതൽ ശരി. 

പി.ഇ.ഉഷ

സമ്പത്തിനെയും സമ്പന്നരെയും ആരാധിക്കുന്ന പ്രവണത ഒളിഞ്ഞും തെളിഞ്ഞും പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഒരു ക്രിക്കറ്റ് താരത്തിനു പരസ്യങ്ങളിൽ നിന്നുമാത്രം ഇരുനൂറു കോടിയിലേറെ വരുമാനമുണ്ടത്രേ. ഇത്തരം പ്രചാരണങ്ങൾ ഏതുവിധേനയും സമ്പത്തുണ്ടാക്കുന്നതു മാത്രമാണ് ജീവിതത്തിലെ പ്രധാനകാര്യമെന്നു കുട്ടികളെ ധരിപ്പിച്ച് അവരെ ‘വീരപ്പൻകുട്ടി’കളാക്കിയാൽ അതിശയിക്കേണ്ടതില്ല. 

വൈശാഖൻ

കേരള സിപിഎമ്മിൽ അധികാര കേന്ദ്രീകരണത്തിന്റെയും ഉൾപാർട്ടി ജനാധിപത്യത്തിന്റെ തകർച്ചയുടെയും കാലമാണ്. ഇന്നു പാർട്ടിയും സർക്കാരും നേരിടുന്ന കുഴപ്പങ്ങളുടെ അടിവേര് അവയിലാണ്. പുരപ്പുറത്തേക്കു ചായുന്ന മരം ഒരുപക്ഷേ വൈകാതെ കടപുഴകാം. അതോടെ ഇടതുപക്ഷത്തിന്റെ അവസാനതുരുത്തും നഷ്ടമായേക്കാം.

എം.ജി.രാധാകൃഷ്ണൻ 

പണ്ടൊക്കെ കല്യാണത്തിനു വിളിച്ചശേഷം ഡോക്ടർ വരരുതെന്നു പറയുന്നവരും ഉണ്ടായിരുന്നു. എന്റെ അടുത്ത് ചികിത്സിക്കുന്നവരൊന്നും ആകണമെന്നില്ല. പെണ്ണിനാണോ കാൻസർ എന്നു കല്യാണച്ചെക്കൻ ചോദിക്കുമെന്നോ, മറിച്ചോ ഭയന്നാണ് വിളിക്കാതിരിക്കുന്നത്. ഇപ്പോൾ ആ ഭയം മാറി. 

ഡോ. വി.പി.ഗംഗാധരൻ 

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com