ADVERTISEMENT

മികച്ച സാമ്പത്തികനിർവഹണത്തിലൂടെ മാത്രമേ സംസ്ഥാനത്തിന്റെ ജീവൽപ്രശ്നങ്ങളും വികസനസ്വപ്നങ്ങളും യാഥാർഥ്യമാക്കാൻ കഴിയൂ. ആയിരത്തിലേറെ വികസനപദ്ധതികൾ ഇവിടെ വഴിമുട്ടിനിൽക്കുന്നതിന്റെ കാരണങ്ങൾ മറ്റെവിടെയെങ്കിലും അന്വേഷിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

സർക്കാർ പ്രഖ്യാപിച്ചതിൽ 1127 പദ്ധതികൾ തുടങ്ങാതിരിക്കുകയോ വൈകുകയോ ചെയ്യുന്നെന്നും ഇതിനു കൃത്യമായ കാരണം രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും വിവിധ വകുപ്പുകൾക്ക് അയച്ച കത്തിൽ പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. കേരളം അഭിമുഖീകരിക്കുന്ന സങ്കീർണമായ സാമ്പത്തിക പ്രതിസന്ധിയുടെയും ധനനിർവഹണത്തിൽ തുടർന്നുപോരുന്ന നോട്ടക്കുറവിന്റെയും നേർസാക്ഷ്യമായിത്തന്നെ ഇതിനെ കാണേണ്ടതുണ്ട്. പണമില്ലാത്തതിനാൽ ട്രഷറിയിൽ ബില്ലുകൾ മാറാത്തത്, വകുപ്പുകൾ തമ്മിലെ ഏകോപനമില്ലായ്മ, അനന്തമായി നീളുന്ന ഭൂമിയേറ്റെടുക്കൽ, സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് ഉയർത്തുന്ന എതിർപ്പ് തുടങ്ങിയ കാരണങ്ങൾക്കെ‍ാപ്പം ഭരണസംവിധാനത്തിന്റെ അലംഭാവവും ഉത്തരവാദിത്തമില്ലായ്മയുമെ‍ാക്കെ ചേർത്തുവയ്ക്കണം. 

നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു നടത്തിയ പരിശോധനയിലാണ് പദ്ധതികളുടെ മെല്ലെപ്പോക്കു കണ്ടെത്തിയത്. പണമില്ലാത്തതിനാൽ പദ്ധതികൾ വെട്ടിക്കുറയ്ക്കുകയും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ അവസ്ഥയുടെ കാരണമെന്നു വകുപ്പുകൾ കുറ്റപ്പെടുത്തുന്നു. ആകെ 38,886 കോടിയാണ് ഇൗ വർഷത്തെ പദ്ധതി അടങ്കൽ. സാമ്പത്തികവർഷം പകുതിയായിട്ടും ഇതിൽ 9414 കോടി രൂപ മാത്രമാണ് ചെലവിട്ടത്. ക്ഷേമപെൻഷനടക്കം വിവിധ മേഖലകളിലെ കുടിശിക കൊടുത്തുതീർക്കുന്നതിലേക്കു സർക്കാരിന്റെ മുൻഗണന മാറിയതും പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ കാരണമായി.

രണ്ടാം പിണറായി സർക്കാരിന്റെ നാലാം നൂറുദിന കർമ പരിപാടി ഇഴയുകയാണെന്ന യാഥാർഥ്യവും ഇതോടെ‍ാപ്പമുണ്ട്. രണ്ടരമാസം പിന്നിട്ടപ്പോഴും പൂർത്തിയായത് 16% പദ്ധതികൾ മാത്രം. ഒട്ടേറെ വകുപ്പുകൾ ഒരു പദ്ധതിപോലും പൂർത്തിയാക്കിയിട്ടില്ല. ജൂലൈ 15 മുതൽ ഒക്ടോബർ 22 വരെ നടത്തേണ്ട നാലാം നൂറുദിന കർമപദ്ധതിയിൽ ആകെ 1079 പദ്ധതികൾ നിശ്ചയിച്ചതിൽ ഏകദേശം 900 എണ്ണം ഇപ്പോഴും പൂർത്തിയാവാനുണ്ട്. ഇനിയുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാൻ സർവസന്നാഹങ്ങളുമെടുത്തു ശ്രമിച്ചാൽ മാത്രമേ സർക്കാരിനു വാഗ്ദാനം പാലിക്കാൻ കഴിയുകയുള്ളൂ. 

പദ്ധതികളുടെ പ്രഖ്യാപനം നടത്താൻ എളുപ്പമാണെങ്കിലും അവയുടെ നിർവഹണം കുട്ടിക്കളിയല്ല. സമയബന്ധിതമായി മുന്നോട്ടുപോകേണ്ട പദ്ധതികൾ എവിടെ എത്തിനിൽക്കുന്നു, പദ്ധതിത്തുക എത്രത്തോളം ചെലവിടുന്നു എന്നിങ്ങനെയുള്ള കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കാനും പാളിച്ചകൾ ഉണ്ടെങ്കിൽ തിരുത്താനുമുള്ള അടിയന്തര സംവിധാനം ഇനിയെങ്കിലും ഉണ്ടാകേണ്ടതല്ലേ?

സാമ്പത്തിക പ്രതിസന്ധി കേരളത്തെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത പ്രതിഭാസമെ‍ാന്നുമല്ല. പ്രഖ്യാപിച്ച പദ്ധതികളെ പെരുവഴിയിൽ തള്ളുന്നതും പതിവായി നാം കണ്ടുപോരുന്നു. എത്രയോ പദ്ധതിപ്രഖ്യാപനങ്ങൾ പാഴായി മറയുന്നതു ദശാബ്ദങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന കേരളത്തെ വീണ്ടും നിരാശപ്പെടുത്താതിരിക്കാനുള്ള ഇച്ഛാശക്തിയാണു സർക്കാരിൽനിന്നു ജനം പ്രതീക്ഷിക്കുന്നത്. പുതിയ ആശയങ്ങളുടെയോ പദ്ധതികളുടെയോ കുറവല്ല കേരളത്തിന്റെ പ്രശ്നം, പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ കഴിയാത്തതാണെന്നു വീണ്ടുമോർമിക്കാം. പ്രഖ്യാപിക്കപ്പെട്ട പദ്ധതികളിലെ തുടർനടപടികൾ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത തീർച്ചയായും സർക്കാരിനുണ്ട്. 

സംസ്‌ഥാനത്തിന്റെ അടിസ്‌ഥാനസമ്പത്തും മനുഷ്യശേഷിയും കണക്കിലെടുത്തും ദൗർബല്യങ്ങളും വീഴ്‌ചകളും വിലയിരുത്തിയും വികസനപദ്ധതികൾ രൂപപ്പെടുത്തുകയും അവയുടെ കുറ്റമറ്റ നിർവഹണം പൂർത്തിയാക്കുകയുമാണു വേണ്ടത്. ആ ചുമതല സർക്കാർ മറക്കുമ്പോൾ അതു ജനങ്ങളോടുള്ള വെല്ലുവിളിതന്നെയായിമാറുന്നു. രാഷ്ട്രീയമായി സർക്കാരും ഇടതുമുന്നണിയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എത്ര ഗുരുതരമാണെങ്കിലും അതു നാടിനെ വികസനമുരടിപ്പിലേക്കു നയിച്ചുകൂടാ.

English Summary:

Editorial about unfinished development projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com