ADVERTISEMENT

നമ്മുടെ വ്യോമയാന മേഖലയെയാകെ ഉലയ്ക്കുന്നവിധം വ്യാജ ബോംബ് ഭീഷണികൾ തുടർച്ചയായി ഉണ്ടാകുന്നതു വലിയ ആശങ്കയായിരിക്കുന്നു. അ‍ജ്ഞാത കേന്ദ്രങ്ങളിൽനിന്നുള്ള ഭീഷണിസന്ദേശങ്ങൾ ദിവസങ്ങളായി ആഭ്യന്തര സർവീസുകൾക്കെ‍ാപ്പം പല രാജ്യാന്തര സർവീസുകളുടെയും താളംതെറ്റിച്ചിരിക്കുകയാണ്. വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നതു ഗുരുതര കുറ്റകൃത്യമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത് ഇതിന്റെ ഗൗരവം എടുത്തുകാട്ടുന്നു. 

ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്കുനേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല കഠിനവും സങ്കീർണവുമായ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള എല്ലാ ഭീഷണികളും വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുമൂലമുണ്ടായ കഷ്ടനഷ്ടങ്ങൾ വലുതാണ്. വിമാനജീവനക്കാരുടെ പെരുമാറ്റത്തിന്റെ പേരിലുള്ള രോഷപ്രകടനം മുതൽ എയർലൈൻ ഓഹരികളുടെ വിലയിടിക്കൽ വരെ വിവിധ ലക്ഷ്യങ്ങളോടെയുള്ള ഒട്ടേറെ വ്യാജ ബോംബ് ഭീഷണികൾ സമീപകാലത്തുണ്ടായിട്ടുണ്ടെങ്കിലും ഒരാഴ്ചയ്ക്കിടെ ഇത്രയേറെ ഭീഷണി ഉണ്ടാവുന്നതും അതു വ്യോമയാനമേഖലയുടെ താളംതെറ്റിക്കുന്നതും യാത്രകൾ അനിശ്ചിതത്വത്തിലാകുന്നതും ആദ്യമാണ്. ഈ ഭീഷണിപരമ്പരയുടെ കാരണം ഇപ്പോഴും വ്യക്തമല്ലതാനും. 

ലക്ഷ്യസ്ഥാനത്തല്ലാതെ മറ്റിടങ്ങളിൽ വിമാനമിറങ്ങേണ്ടിവരുന്നതും പലവിധ സുരക്ഷാപരിശോധനകളിലൂടെ കടന്നുപോകേണ്ടിവരുന്നതും യാത്രക്കാർക്കു വലിയ ക്ലേശമുണ്ടാക്കുന്നു. വലിയ സാമ്പത്തികനഷ്ടമാണ് ഓരോ വ്യാജബോംബ് ഭീഷണിയും വിമാനക്കമ്പനികൾക്കുണ്ടാക്കുന്നത്. അടിയന്തര ലാൻഡിങ് ചാർ‌ജ്, യാത്രക്കാർക്കുള്ള താമസം, ഭക്ഷണം, ജീവനക്കാരുടെ ക്രമീകരണം, ഇന്ധനം തുടങ്ങിയവയെ‍ാക്കെ ചേരുമ്പോൾ നഷ്ടം വൻതോതിലാണ്. അടിയന്തര ലാൻഡിങ്ങിനു ഭാരം കുറയ്ക്കുന്നതിനു ചിലപ്പോൾ കോടികളുടെ ഇന്ധനം കത്തിച്ചുകളയേണ്ടിയും വരും. കണക്‌ഷൻ ഫ്ലൈറ്റ് അടക്കം നഷ്ടമാകുന്നതുമൂലമുള്ള യാത്രക്കാരുടെ പ്രശ്നങ്ങൾ ഇതിനുപുറമേയാണ്. ഇത്തരം കേസുകളിൽ വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരും. ഇതെല്ലാം ചേർന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു വരുത്തുന്ന ആഘാതം വലുതാണ്.

കഴിഞ്ഞദിവസം കാനഡയിലിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ കനേഡിയൻ വ്യോമസേനാ വിമാനമാണ് യുഎസിലെ ഷിക്കാഗോയിലെത്തിച്ചത്. 211 പേരുമായി പുറപ്പെട്ട ഡൽഹി– ഷിക്കാഗോ വിമാനമാണു ബോംബ് ഭീഷണിയെത്തുടർന്നു കാനഡയിലെ ഇഖാലുവിറ്റ് വിമാനത്താവളത്തിൽ ഇറക്കിയത്. താപനില മൈനസ് 3 ഡിഗ്രി വരെ താഴുന്ന ഇഖാലുവിറ്റിൽ ഇത്രയും യാത്രക്കാരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നില്ല. തുടർന്നു കനേഡിയൻ സർക്കാർ വ്യോമസേനാ വിമാനം സജ്ജമാക്കുകയായിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ ഉലച്ചിലുണ്ടായി ദിവസങ്ങൾക്കുള്ളിലാണു സംഭവം. കനേഡിയൻ അധികാരികളോട് എയർ ഇന്ത്യ നന്ദി അറിയിക്കുകയും ചെയ്തു.

വിമാനത്തിൽ ‘ബോംബ്’ എന്നു തമാശയ്ക്കു മിണ്ടിയാൽപോലും പൊല്ലാപ്പ് ചില്ലറയല്ലെന്ന സാഹചര്യത്തിലാണ് ഈ വ്യാപകഭീഷണിയുണ്ടാകുന്നതെന്നുകൂടി ഓർക്കണം. ഭീഷണിയെക്കുറിച്ചു ചെറുസൂചന കിട്ടിയാൽപോലും ‘റിസ്ക്’ എടുക്കാൻ പൈലറ്റോ വിമാനത്താവള അധികൃതരോ തയാറാകില്ല. ഗൗരവം ബോധ്യപ്പെടാതെ വ്യാജഭീഷണി മുഴക്കുന്നയാൾക്ക് അഞ്ചുവർഷം വിമാനയാത്രവിലക്കാണു ശിക്ഷ. പ്രത്യേക ലക്ഷ്യത്തോടെയാണ് ഭീഷണിയെങ്കിൽ അഞ്ചു വർഷംവരെ തടവു ലഭിക്കാം. ഭീഷണിയുടെ പേരിൽ മുഴുവൻ യാത്രക്കാരും മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ നിസ്സഹായരായി കുടുങ്ങുന്നതാണ് ഈ ദിവസങ്ങളിൽ നാം കണ്ടുകെ‍ാണ്ടിരിക്കുന്നത്. വിമാനത്തിൽ കയറ്റിയ ബാഗുകൾ ഭീഷണിയുടെ പശ്ചാത്തലത്തിൽ പലപ്പോഴും വീണ്ടും പരിശോധിക്കേണ്ടി വരുന്നു.

ഡൽഹി പൊലീസിന്റെ സൈബർ സെല്ലും ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷനും ചേർന്നാണ് ഇപ്പോഴത്തെ കേസുകൾ അന്വേഷിക്കുന്നത്. വ്യാജ ബോംബ് ഭീഷണി ഉയർത്തിയ ചില സമൂഹമാധ്യമ അക്കൗണ്ടുകൾ സൈബർ സുരക്ഷാ ഏജൻസികൾ ഇടപെട്ടു വിലക്കിയിട്ടുണ്ട്. 

ഇത്തരം ഭീഷണികൾ നിസ്സാരമായി കാണാനാകില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാടെന്നാണ് വ്യോമയാന മന്ത്രി കെ.റാംമോഹൻ നായിഡു ഇന്നലെ വ്യക്തമാക്കിയത്. വിമാന സർവീസുകൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി നിയമഭേദഗതിവഴി ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽപെടുത്തുന്നതിലൂടെ ഇക്കാര്യത്തിൽ കർശനനടപടികളെടുക്കാൻ കഴിയും. യാത്രക്കാരെ അനിശ്ചിതാവസ്ഥയിലേക്കു തള്ളിവിടുകയും വിമാനക്കമ്പനികൾക്കു കനത്തനഷ്ടം വരുത്തിവയ്ക്കുകയും ചെയ്യുന്ന നിഴൽയുദ്ധക്കാർക്കെതിരെയുള്ള ഒരു നടപടിയും അധികമാവില്ല.

English Summary:

Editorial about bomb hoax calls in the past week targeted domestic flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com