ADVERTISEMENT

ഒരേ ദിവസം സുപ്രീം കോടതിയിൽനിന്നുണ്ടായ രണ്ടു സുപ്രധാന ഇടപെടലുകൾ മതനിരപേക്ഷതയ്ക്കും മൗലികാവകാശങ്ങൾക്കുമുള്ള അഭിവാദ്യങ്ങളായി മാറുന്നു; രാജ്യത്തെ പരമോന്നത നീതിപീഠം ജനങ്ങൾക്കൊപ്പമെന്നും ജനാധിപത്യവും ഭരണഘടനയും അവയുടെ അടിസ്ഥാനമൂല്യങ്ങളും സംരക്ഷിക്കാൻ മുന്നിൽനിൽ‍ക്കുന്നുവെന്നുമുള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.  

ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ കൂട്ടിച്ചേർത്ത 42–ാം ഭേദഗതി ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിക്കുമ്പോൾ, മതനിരപേക്ഷത എല്ലായ്പോഴും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗമാണെന്നു തിങ്കളാഴ്ച സുപ്രീം കോടതി നിരീക്ഷിച്ചതാണ് അതിലെ‍ാന്ന്. രാഷ്ട്രീയ പ്രതികാരത്തിന് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റിനെ (ഇ.ഡി) ഭരണകക്ഷി ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണം ബലപ്പെട്ടുനിൽക്കെ, ഇ.ഡിക്കു കോടതി നൽകിയ താക്കീതും ഓർമപ്പെടുത്തലും ഇതിനെ‍ാപ്പം പ്രാധാന്യം വഹിക്കുന്നു. ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം ഉറപ്പുനൽകുന്നതിനൊരു വകുപ്പ് (21–ാം വകുപ്പ്) ഭരണഘടനയിൽ ഉണ്ടെന്നതു പരമോന്നത നീതിപീഠം അടിവരയിട്ട് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

തുല്യപരിഗണനയും തുല്യസുരക്ഷിതത്വബോധവും നമ്മുടെ നീതിസങ്കൽപത്തിന്റെതന്നെ ഭാഗമെന്നാണു വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയ്‌ക്ക് ഇളക്കംതട്ടുന്ന സാഹചര്യത്തിലേക്കു നയിക്കുന്നതെ‍ാന്നും ഇവിടെ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ഈ കാലത്തിന്റെതന്നെ ആവശ്യമായി മാറുകയും ചെയ്തിരിക്കുന്നു. മതനിരപേക്ഷതയും അതിന്റെ അനുബന്ധ മര്യാദകളും രാജ്യത്തിന്റെ ഭരണഘടനാധിഷ്ഠിത പ്രവർത്തനത്തിന്റെ ഭാഗമാണ്; മറിച്ചുള്ള നടപടികൾ ഭരണഘടനാവിരുദ്ധവും. 

ലോകത്തിനുതന്നെ അനുകരിക്കാവുന്ന വിധത്തിലുള്ള ചൈതന്യവത്തായ മതനിരപേക്ഷ പാരമ്പര്യമാണ് നമുക്കുള്ളത്. ഭരണഘടനയിലെ തുല്യത, സാഹോദര്യം എന്നിവയിലും മൗലികാവകാശങ്ങളിലും സൂക്ഷ്മമായി നോക്കിയാൽ മതനിരപേക്ഷതയാണു ഭരണഘടനയുടെ ശരിയായ സ്വഭാവമെന്നു വ്യക്തമാകുമെന്നാണ് തിങ്കളാഴ്ച സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. നാം ഇന്നു കാണുന്ന ഇന്ത്യയും അതിന്റെ വൈവിധ്യസമൃദ്ധിയും മതനിരപേക്ഷതയിലൂന്നിയാണു നിലകെ‍ാള്ളുന്നത്. ഈ അടിത്തറ ക്ഷീണിപ്പിക്കാനുള്ള ഏതു ശ്രമവും ഇന്ത്യ എന്ന സങ്കൽപത്തിനു വലിയ ദോഷം ചെയ്യും. 

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) ഇ.ഡി നടപ്പാക്കുന്ന രീതിയിൽ കടുത്ത ആശങ്ക സുപ്രീം കോടതി പ്രകടിപ്പിച്ചതും ഇതേ ദിവസംതന്നെയാണ്. വ്യക്തികളുടെ മൗലികാവകാശം ലംഘിക്കുംവിധം ഇ.ഡി ഉരുക്കുമുഷ്ടി ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്ന താക്കീത് കോടതി നൽകുകയും ചെയ്തു. ഛത്തീസ്ഗഡിലെ അഴിമതിക്കേസിൽ ആന്റി കറപ്ഷൻ ബ്യൂറോ രാത്രി മുഴുവൻ ചോദ്യം ചെയ്ത റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ അനിൽ തുതേജയെ കസ്റ്റഡിയിലിരിക്കെത്തന്നെ ഇ.ഡി നിർബന്ധപൂർവം വിളിച്ചുവരുത്തിയെന്ന വിഷയമാണ് കോടതി പരിഗണിച്ചത്. തുതേജ സ്വയം ഹാജരായെന്ന് ഇ.ഡി വാദിച്ചുനോക്കിയെങ്കിലും മനുഷ്യാവകാശലംഘനം ബോധ്യപ്പെട്ടുതന്നെയാണ് കോടതി മറുപടി നൽകിയത്. 

ഭരണകൂടത്തിന്റെ ആജ്ഞ നിറവേറ്റാൻ മനുഷ്യാവകാശം മറന്നുള്ള നടപടികളിലേക്ക് ഇ.ഡി തിരിയുമ്പോൾ, ഭരണഘടനയിലേക്ക് ഒന്നു പിന്തിരിഞ്ഞുനോക്കണമെന്ന സന്ദേശം ഇ.ഡിക്കു മാത്രമുള്ളതല്ല. പൗരാവകാശങ്ങൾ മാനിച്ചുവേണം ഏതുതരം അന്വേഷണത്തിലേക്കും അന്വേഷണ ഏജൻസികൾ തിരിയാൻ എന്ന ഓർമപ്പെടുത്തൽകൂടി അതിലുണ്ട്.

നിയമവിരുദ്ധ പ്രവൃത്തികൾ തടയാനുള്ള നിയമം (യുഎപിഎ), പിഎംഎൽഎ എന്നിവ ഭരണകൂടത്തിന്റെ താൽപര്യത്തിനനുസരിച്ച് ഉപയോഗിക്കപ്പെടുന്നതും ഇ.ഡി അമിതാധികാരം പ്രയോഗിക്കുന്നതും പതിവായിക്കഴിഞ്ഞു. ഇത്തരം കേസുകളിൽ അന്വേഷണ നടപടികൾ നിയമപരമല്ലാതെവരുമ്പോൾ അന്വേഷണ ഏജൻസികളുടെയും അവയെ ന്യായീകരിക്കുന്ന സർക്കാരിന്റെയും ഉദ്ദേശ്യശുദ്ധിയാവും ചോദ്യം ചെയ്യപ്പെടുക. സ്വേച്ഛാധിപത്യ നിലപാടും പ്രതികാരരാഷ്ട്രീയവുമാണ് പല സമീപകാല നടപടികൾക്കും പിന്നിലെന്ന ആക്ഷേപം ഉയരുന്ന വേളയിലാണ് മൗലികാവകാശങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ ഗൗരവതരമായ ഈ ഓർമപ്പെടുത്തൽ.

English Summary:

Editorial about Supreme Court Champions Secularism, Safeguards Fundamental Rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com