ADVERTISEMENT

ന്യൂഡൽഹി ∙ കടുത്ത മാനസിക സംഘർഷം നേരിടുകയാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കാട്ടി നിർഭയക്കേസിലെ പ്രതി വിനയ് ശർമ കോടതിയിൽ. കോടതി തിഹാർ അധികൃതരുടെ മറുപടി തേടി.
ജയിലിൽവച്ചു തല ചുമരിലിടിപ്പിച്ചു പരുക്കേറ്റതിനാൽ വൈദ്യസഹായം ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്. തലയ്ക്കും വലതുകൈയ്ക്കും പരുക്കേറ്റ ശർമയ്ക്കു മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. കേസിലെ 4 പ്രതികളുടെ വധശിക്ഷ മാർച്ച് 3നു നടപ്പാക്കാൻ കഴിഞ്ഞ ദിവസം കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.

ഞായറാഴ്ച വൈകിട്ടാണു വിനയ് ശർമ ജയിലിൽവച്ചു സ്വയം പരുക്കേൽപ്പിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ജയിൽ ഉദ്യോഗസ്ഥർ ഇയാളെ ബലം പ്രയോഗിച്ചു മാറ്റി. സാരമായ പരുക്കേറ്റതായി തിഹാർ അധികൃതരും വ്യക്തമാക്കി. ഇതിനു പിന്നാലെയാണു മാനസിക സംഘർഷം നേരിടുകയാണെന്നു കാട്ടി കോടതിയിൽ ഹർജി നൽകിയത്.

വിനയ് ശർമയ്ക്കു സ്വന്തം അമ്മയെപ്പോലും തിരിച്ചറിയാനാകുന്നില്ലെന്നും ഇയാൾക്കു സ്കിസോഫ്രീനിയ എന്ന മനോരോഗമാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ബിഹേവിയർ ആൻഡ് അലൈഡ് സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകണമെന്നും അഭിഭാഷകനായ എ.പി. സിങ് ആവശ്യപ്പെടുന്നു. ഇന്നു ഹർജിയിൽ വാദം തുടരും.
നിർഭയക്കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, വിനയ് ശർമ, പവൻ ഗുപ്ത എന്നിവരുടെ മരണവാറന്റ് തിങ്കളാഴ്ചയാണു വിചാരണക്കോടതി പുറപ്പെടുവിച്ചത്. പവൻ ഗുപ്ത ഒഴികെ ബാക്കി പ്രതികളുടെയെല്ലാം നിയമവഴികൾ അവസാനിച്ചു കഴിഞ്ഞു. ഗുപ്ത ദയാഹർജി ഇതുവരെ സമർപ്പിച്ചിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com