ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങളിൽ ഇളവുകൾ വരുത്തിയതു ശ്രദ്ധയിൽപെട്ടുവെന്നും കേന്ദ്രസർക്കാരുമായി ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തുകയാണെന്നും ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ). തൊഴിലാളി സംഘടനകൾ നൽകിയ കത്തു കിട്ടിയതായും ‘മലയാള മനോരമ’യ്ക്കു നൽകിയ പ്രത്യേക കുറിപ്പിൽ ഐഎൽഒ അറിയിച്ചു.

രാജ്യം ഒപ്പുവച്ച രാജ്യാന്തര തൊഴിൽ ചട്ട കരാറുകളുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കാൻ ശ്രമിക്കണമെന്നാശ്യപ്പെട്ട് 10 തൊഴിലാളി സംഘടനകൾ ഐഎൽഒക്കു കത്തു നൽകിയിരുന്നു. ത്രികക്ഷി ചർച്ചയിൽ ഊന്നിയാകണം തൊഴിൽ നിയമ മാറ്റങ്ങൾ കൊണ്ടുവരേണ്ടതെന്നാണ് ഐഎൽഒയുടെ പ്രഖ്യാപിത നയം.

യുപി, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങി പല സംസ്ഥാനങ്ങളിലും തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയതായും ജോലി സമയം വർധിപ്പിച്ചതായും തൊഴിലാളി സംഘടനകൾ കത്തിൽ സൂചിപ്പിച്ചിരുന്നു.

അതിനിടെ, ജോലിസമയം 12 മണിക്കൂറാക്കിയ ഓർഡിനൻസ് യുപി സർക്കാർ പിൻവലിച്ചു. അലഹാബാദ് ഹൈക്കോടതിയും ഇതിനു നിർദേശം നൽകി. എങ്കിലും മറ്റു തൊഴിൽ നിയമങ്ങൾ 3 വർഷത്തേക്ക് ഇളവു ചെയ്ത ഓർഡിനൻസ് പിൻവലിച്ചിട്ടില്ല.

റെയിൽവേ, ജലഅതോറിറ്റി, വൈദ്യുതി തുടങ്ങിയ വകുപ്പുകളിൽ അവശ്യ സേവന നിയമം (എസ്മ) നടപ്പാക്കി ഉത്തരവിറക്കി. ഈ വകുപ്പുകളിൽ ഇനിയൊരുത്തരവ് വരെ സമരങ്ങൾ അനുവദിക്കില്ല. അതേസമയം, ചില സംസ്ഥാനങ്ങളിൽ തൊഴിൽ നിയമത്തിൽ ഇളവു വരുത്തിയതിനോട് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് എതിർപ്പുണ്ടെന്നാണ് സൂചന.

English Summary: International Labour Organisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com