ADVERTISEMENT

ന്യൂഡൽഹി / കോയമ്പത്തൂർ ∙ തണുപ്പു നിറഞ്ഞ രാത്രിയിലും ഡൽഹിയുടെ ഉള്ളു പൊള്ളി. ഊട്ടിക്കു സമീപം കൂനൂരിൽ സേനാ ഹെലികോപ്റ്റർ തകർന്നു മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ വിങ്ങുന്ന മനസ്സുമായി രാജ്യതലസ്ഥാനം ഏറ്റുവാങ്ങി. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പത്നി മധുലിക, മലയാളിയായ ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങൾ രാത്രി 7.40നാണു പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അവിടെയെത്തി അഭിവാദ്യമർപ്പിച്ചു. റാവത്തിന്റെയും മധുലികയുടെയും മക്കളും മറ്റു സൈനികരുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങൾ ഇന്നു 11 മുതൽ 1.30 വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സേനാ കന്റോൺമെന്റിലുള്ള ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും. പൂർണ സേനാ ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങിൽ വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ മൃതദേഹം രാവിലെ 9നു ബ്രാർ സ്ക്വയറിൽ സംസ്കരിക്കും.

gen-bipin-rawat-chopper-crash-2
മൃതദേഹങ്ങൾ ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിനു കൊണ്ടുവരുന്നു (വിഡിയോ ദൃശ്യം)

ഇവർക്കു പുറമേ ലാൻസ് നായിക് വിവേക് കുമാറിന്റെ മൃതദേഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദീപ് ഉൾപ്പെടെ ബാക്കി 9 പേരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്കായി ബന്ധുക്കളുടെ സാംപിൾ ശേഖരിക്കും. ഡൽഹി സൈനിക ആശുപത്രിയിലാകും പരിശോധന. തിരിച്ചറിയുംവരെ മൃതദേഹങ്ങൾ സേനാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം ബന്ധുക്കൾക്കു കൈമാറുമെന്നും ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു.

പരുക്കുകളോടെ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ വെല്ലിങ്ടൺ സൈനിക ആശുപത്രിയിൽനിന്നു ബെംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റുമെന്നു പിതാവ് റിട്ട.കേണൽ കെ.പി.സിങ് പറഞ്ഞു.ഇന്നലെ രാവിലെ കൂനൂരിലെ മദ്രാസ് റെജിമെന്റൽ സെന്റർ ഗ്രൗണ്ടിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും മരണമടഞ്ഞവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. 

തുടർന്ന് 13 ആംബുലൻസുകൾ ഉൾപ്പെടുന്ന വാഹനവ്യൂഹം കോയമ്പത്തൂരിനു സമീപം സൂലൂർ വ്യോമ താവളത്തിലേക്കു പോകുമ്പോൾ വഴിനീളെ പൂക്കളർപ്പിച്ചും സല്യൂട്ട് നൽകിയും പൊതുജനങ്ങൾ യാത്രാമൊഴിയേകി.സൂലൂരിൽനിന്നു 4 സൈനിക വിമാനങ്ങളിലായിരുന്നു ഡൽഹി പാലം വ്യോമ താവളത്തിലേക്കുള്ള യാത്ര. വിമാനങ്ങൾ പറന്നുയരുമ്പോൾ വ്യോമതാവളത്തിനു പുറത്തു കാത്തുനിന്നവർ ഉറക്കെപ്പറഞ്ഞു– ‘‘വീരവണക്കം, വീരവണക്കം.’’

എയർ മാർഷലിന്റെ നേതൃത്വത്തിൽ അന്വേഷണം

വ്യോമസേനാ എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ അറിയിച്ചു. ബെംഗളൂരു ആസ്ഥാനമായ സേനാ പരിശീലന കമാൻഡിന്റെ മേധാവിയാണ് അദ്ദേഹം. സംയുക്ത സേനാ മേധാവി ഉൾപ്പെട്ട അപകടമായതിനാലാണ് ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണച്ചുമതല ഏൽപിച്ചത്. അപകടം അന്വേഷിക്കാൻ തമിഴ്നാട് പൊലീസും പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

English Summary: Gen Bipin Rawat Chopper Crash - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com