ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ സാമുദായിക സൗഹാർദാന്തരീക്ഷം തകർക്കാനും ഭരണനിർവഹണത്തിൽ നുഴഞ്ഞു കയറി കുഴപ്പങ്ങളുണ്ടാക്കാനും ഛിദ്രശക്തികൾ ശ്രമിക്കുന്നുവെന്ന് അഹമ്മദാബാദിൽ നടക്കുന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയിൽ റിപ്പോർട്ട്. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും വ്യാപന പദ്ധതികളെക്കുറിച്ച് ആലോചിക്കാനുമുള്ള ത്രിദിന യോഗം ഇന്നു സമാപിക്കും.

മതഭ്രാന്ത് വലിയ പ്രശ്നമായി രാജ്യത്തു വളർന്നു വരുന്നുണ്ടെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നതായാണു വിവരം. കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ മതാധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഛിദ്രശക്തികൾ ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. കർണാടകയിലും കേരളത്തിലും സംഘ്‌പരിവാറുമായി ബന്ധപ്പെട്ടവരെ കൊലപ്പെടുത്തിയ സംഭവങ്ങളും പരാമർശിക്കുന്നു. സർക്കാരിൽ നുഴഞ്ഞു കയറാൻ പ്രത്യേക വിഭാഗം ശ്രമിക്കുന്നുണ്ട്.

അജൻഡകൾ നടപ്പാക്കാൻ ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കുകയാണ്. ഇതിനെ സംഘടിതമായും സാമൂഹികമായും എതിർക്കേണ്ടതുണ്ട്. പഞ്ചാബ് അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ മതപരിവർത്തനം നടത്താൻ പുതിയ മാർഗങ്ങൾ സ്വീകരിക്കുന്നു.ഇതു തടയാൻ കൂടുതൽ ഊർജിതമായ പ്രവർത്തനങ്ങൾ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹിജാബ് വിവാദം പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ സാന്നിധ്യം അറിയിക്കാനും വെറുപ്പു പടർത്താനുമുള്ള ഉപാധിയായി കൊണ്ടുവന്നതാണെന്നും ആർഎസ്എസ് കരുതുന്നു.

കേരളം, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് ആർഎസ്എസിന് കൂടുതൽ ശാഖകളുള്ളത്. ഓരോ വർഷവും ഒന്നേകാൽ ലക്ഷത്തോളം പേർ പുതുതായി ചേരുന്നുണ്ടെന്നും ഇതിൽ ഭൂരിപക്ഷവും വിദ്യാർഥികളാണെന്നും ആർഎസ്എസ് ജോയിന്റ് ജനറൽ സെക്രട്ടറി(സഹ സർകാര്യവാഹ്) മൻമോഹൻ വൈദ്യ പറഞ്ഞു. 1200 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

ഇതിനിടെ, ദേശീയ പ്രതിനിധി സഭയുടെ ഭാഗമായി ഗുജറാത്ത് ഘടകം സംഘടിപ്പിച്ച പ്രദർശനത്തിൽ വിശിഷ്ട വ്യക്തികളുടെ കൂട്ടത്തിൽ പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചത് വിവാദമായതിനെ തുടർന്നു നീക്കം ചെയ്തു. ഗുജറാത്തിൽ വേരുകളുള്ള 200 വിശിഷ്ട വ്യക്തികളുടെ ചിത്രങ്ങൾക്കൊപ്പമായിരുന്നു ജിന്നയുടെ ചിത്രം. ആദ്യകാലത്ത് ദേശാഭിമാനിയായിരുന്ന അഭിഭാഷകൻ പിന്നീടു മതാടിസ്ഥാനത്തിൽ ഭാരത വിഭജനത്തിനു കാരണക്കാരനായി എന്നായിരുന്നു അടിക്കുറിപ്പ്.

English Summary: RSS Akhil Bharatiya Pratinidhi Sabha to end today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com