ADVERTISEMENT

ന്യൂഡൽഹി ∙ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഞായറാഴ്ച രാത്രി ബെംഗളൂരുവിൽ ഹൈക്കമാൻ‍ഡ് നിരീക്ഷകർ വിളിച്ച എംഎൽഎമാരുടെ യോഗത്തിലാണ് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും പദവിക്കായി അണിയറനീക്കം ശക്തമാക്കിയത്. തങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തി മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് സിദ്ധരാമയ്യയുടെ അനുയായികൾ യോഗത്തിൽ പരസ്യമായി ആവശ്യപ്പെട്ടതോടെ അദ്ദേഹത്തിന് ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന സൂചനയുയർന്നു. ഇതോടെ, ശിവകുമാർപക്ഷവും ഭൂരിപക്ഷം അവകാശപ്പെട്ടു രംഗത്തിറങ്ങി. ഒരുഘട്ടത്തിൽ ഇരുക്യാംപും 75 വീതം എംഎൽഎമാർ തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെട്ടു. 

തുടർന്നാണ് സുശീൽകുമാർ ഷിൻഡെയുടെ നേതൃത്വത്തിലുള്ള നിരീക്ഷകസംഘം എംഎൽഎമാരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായം തേടിയത്. ഇതിനുപിന്നാലെ, സിദ്ധരാമയ്യയോടും ശിവകുമാറിനോടും ഡൽഹിയിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ചു. എംഎൽഎമാർക്കിടയിൽ സിദ്ധരാമയ്യയ്ക്കാണു ഭൂരിപക്ഷമെന്നു മനസ്സിലാക്കിയതോടെയാണു ശിവകുമാർ ഇന്നലെ നിലപാടു കടുപ്പിച്ചതെന്നാണു സൂചന. ഇതിനിടെ, വൊക്കലിഗ സമുദായവും ലിംഗായത്തിലെ ഒരു വിഭാഗവും തനിക്കു പിന്തുണ പ്രഖ്യാപിച്ചത് ശിവകുമാറിന്റെ ആത്മവിശ്വാസം കൂട്ടി. 

കർണാടകയിൽ സസ്പെൻസ് മുറുകിയതോടെ, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഡൽഹിയിലെത്തി. മലയാളി എംഎൽഎ കെ.ജെ.ജോർജ് ഉൾപ്പെടെയുള്ള വിശ്വസ്തർക്കൊപ്പം സിദ്ധരാമയ്യയും പിന്നാലെ ഡൽഹിയിലേക്കു പറന്നു. അതുവരെ കർണാടക കേന്ദ്രീകരിച്ചു നടന്ന നീക്കങ്ങൾ ഡൽഹിയിലേക്കു കളം മാറിയെങ്കിലും ശിവകുമാർ ബെംഗളൂരുവിൽ തുടർന്നതു പോരു മുറുകുന്നതിന്റെ സൂചന നൽകി. 

ഈ സസ്പെൻസ് ഇതാദ്യമല്ല

തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ പോരടിക്കുന്നതു കോൺഗ്രസിൽ പുതുമയല്ല. മുൻ വർഷങ്ങളിൽ ഭരണം ലഭിച്ച രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത് ഏതാനും ദിവസങ്ങൾ നീണ്ട സസ്പെൻസിനൊടുവിലായിരുന്നു. 

തിരഞ്ഞെടുപ്പ് ജയിച്ചവേളയിൽ സംസ്ഥാന പിസിസി പ്രസിഡന്റുമാരായിരുന്ന സച്ചിൻ പൈലറ്റിനും (രാജസ്ഥാൻ), പ്രതിഭാ വീർഭദ്ര സിങ്ങിനും (ഹിമാചൽ) മുഖ്യമന്ത്രി സ്ഥാനം നഷ്ടമായപ്പോൾ ഛത്തീസ്ഗഡിലെ പ്രസിഡന്റ് ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയായി. മധ്യപ്രദേശിൽ കമൽനാഥിനെ മുഖ്യമന്ത്രിയാക്കിയതിനെതിരെ ജ്യോതിരാദിത്യ സിന്ധ്യ ഉയർത്തിയ കലാപം ഒടുവിൽ കോൺഗ്രസിനു ഭരണം നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തിച്ചു. ബാഗേലിനു നൽകിയ പരിഗണന ഹൈക്കമാൻഡ് തന്നോടും കാട്ടുമെന്ന പ്രതീക്ഷയിലാണു കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ. ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്നയാളെ മുഖ്യമന്ത്രിയാക്കുമെന്നാണു ഹൈക്കമാൻഡിന്റെ പ്രഖ്യാപിത നിലപാട്. മറ്റൊരു പാർട്ടിയും സ്വീകരിക്കാത്ത ജനാധിപത്യരീതിയാണിതെന്നും ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടുന്നു. 

English Summary: Discussion continues regarding new chief minister of Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com