ADVERTISEMENT

ബെംഗളൂരു ∙ കോൺഗ്രസിന്റെ വൻ വിജയം ദേശീയപ്രതിപക്ഷ കൂട്ടായ്മയ്ക്കു കരുത്താകുമെന്ന് പ്രഖ്യാപിച്ച് വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരെയും പാർട്ടി നേതാക്കളെയും സാക്ഷിയാക്കി കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു. തിരഞ്ഞെടുപ്പ് വാഗ്ദാനമായി അവതരിപ്പിച്ച 5 ക്ഷേമപദ്ധതികൾക്ക് ആദ്യമന്ത്രിസഭായോഗത്തിൽ തന്നെ അംഗീകാരം നൽകി കോൺഗ്രസ് വാക്കു പാലിക്കുകയും ചെയ്തു. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിനകത്തും പുറത്തുമായി ഒന്നരലക്ഷത്തിലേറെ പ്രവർത്തകർക്കും രാഹുൽ ഗാന്ധിയും പ്രിയങ്കയുമടക്കമുളള കോൺഗ്രസ് ദേശീയ നേതാക്കൾക്കും മുന്നിലായിരുന്നു സത്യപ്രതിജ്ഞ. 

മുഖ്യമന്ത്രി കെ.സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും പുറമേ, മലയാളിയായ കെ.ജെ.ജോർജ് ഉൾപ്പെടെ 8 മന്ത്രിമാരും ചുമതലയേറ്റു. കോട്ടയം ചിങ്ങവനം സ്വദേശി ജോർജ് ആറാം തവണയാണു സഭയിലെത്തുന്നത്. മന്ത്രിയാകുന്നത് അഞ്ചാം വട്ടം.

മറ്റു മന്ത്രിമാർ: ദലിത് നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ജി.പരമേശ്വര, കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനും മുൻ മന്ത്രിയുമായ പ്രിയങ്ക് ഖർഗെ,  മുൻ മന്ത്രിമാരായ സതീഷ് ജാർക്കിഹോളി, രാമലിംഗറെഡ്ഡി, മുൻ മന്ത്രിയും ലിംഗായത്ത് നേതാവുമായ എം.ബി.പാട്ടീൽ, 7 വട്ടം എംപിയും ഒരു തവണ കേന്ദ്രസഹമന്ത്രിയുമായിരുന്ന കെ.എച്ച്.മുനിയപ്പ, ജനതാദൾ (എസ്) മുൻ നേതാവ് സമീർ അഹമ്മദ് ഖാൻ.

ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. സ്പീക്കറെ തിരഞ്ഞെടുക്കാനും എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്കുമായി 22 മുതൽ 3 ദിവസം നിയമസഭ സമ്മേളിക്കും. 

‘‘ബിജെപിയുടെ വിദ്വേഷ പ്രചാരണത്തെയും അഴിമതിയെയുമാണ് കർണാടക ജനത പരാജയപ്പെടുത്തിയത്. ബിജെപി പണവും അധികാര മുഷ്കും പൊലീസ് ബലവും കൊണ്ടു നേരിട്ട തിരഞ്ഞെടുപ്പിൽ, സത്യത്തിന്റെയും ദരിദ്രജനവിഭാഗങ്ങളുടെയും പിന്തുണയോടെയാണ് കോൺഗ്രസ് ജയിച്ചത്. വോട്ടർമാർക്ക് നന്ദി. ’’ - രാഹുൽ ഗാന്ധി 

English Summary: Congress on power in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com