ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിലെ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് (കെഎൽഎഫ്) തലവൻ അവതാർ സിങ് ഖണ്ഡ (35) ആശുപത്രിയിൽ മരിച്ചു. രക്താർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ ബർമിങ്ങാം നഗരത്തിലെ സാൻഡ് വെൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അതേസമയം, ഖണ്ഡയെ വിഷം കൊടുത്തു കൊന്നതാണെന്ന് അനുയായികൾ ആരോപിച്ചു. മരണകാരണം സംബന്ധിച്ച ആശുപത്രി റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

‘വാരിസ് പഞ്ചാബ് ദേ’ തലവൻ അമൃത്പാൽ സിങ്ങിനെ പിന്തുണച്ചിരുന്ന അവതാർ സിങ്ങാണു കഴിഞ്ഞ മാർച്ച് 19നു ലണ്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിനുമുന്നിൽ ഇന്ത്യയുടെ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിന്റെ മുഖ്യആസൂത്രകൻ. അമൃത്പാലിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് ഇന്ത്യൻ പതാക താഴ്ത്തി ഖലിസ്ഥാൻ പതാക ഉയർത്താൻ ശ്രമിച്ചത്. അമൃത്പാലിനെ ‘വാരിസ് പഞ്ചാബ് ദേ’യുടെ തലവനായി നിയോഗിച്ചത് അവതാർ ആണ്. അമൃത്പാൽ ഇപ്പോൾ അസം ദിബ്രുഗഡ് ജയിലിലാണ്.

കെഎൽഎഫ് അധ്യക്ഷനായിരുന്ന ഹർമീത് സിങ് 2020 ജനുവരിയിൽ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ടതിനുശേഷമാണ് അവതാർ സംഘടനയുടെ നേതൃത്വത്തിലെത്തിയത്. സിഖ് ഫെഡറേഷൻ യുകെ ആണ് മരണവാർത്ത പുറത്തുവിട്ടത്. പഞ്ചാബിലെ മോഗ സ്വദേശിയായ അവതാർ സിങ് 2007ൽ പഠനത്തിനുവേണ്ടിയാണു ബ്രിട്ടനിലെത്തിയത്. തുടർന്ന് ഇന്ത്യാവിരുദ്ധ സംഘടനകളിൽ ചേർന്നു. ഖണ്ഡയുടെ പിതാവ് കുൽവന്ത് സിങ് (രഞ്ജോധ് സിങ്) 1991ൽ ഇന്ത്യയിൽ സുരക്ഷാസേനയുടെ വെടിയേറ്റാണു മരിച്ചത്. അവതാർസിങ് ബോംബ് നിർമാണ വിദഗ്ധൻ ആയിരുന്നുവെന്ന് എൻഐഎ വ്യക്തമാക്കി.

English Summary: Khalistan leader Avatar Singh Khanda passes away in Britain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com