ADVERTISEMENT

തിരുവനന്തപുരം ∙ ലാൻഡറിലെയും റോവറിലെയും പ്രൊപ്പൽഷൻ മൊഡ്യൂളിലെയും ശാസ്ത്രീയ ഉപകരണങ്ങൾ (പേലോഡ്) ശേഖരിക്കുന്ന വിവരങ്ങൾ ലഭിച്ചു തുടങ്ങിയെന്ന് വിഎസ്എസ്‌സി ഡയറക്ടർ ഡോ. എസ്.ഉണ്ണിക്കൃഷ്ണൻ നായർ അറിയിച്ചു. നിരീക്ഷണങ്ങളും പഠനങ്ങളും പൂർത്തിയാകുമ്പോഴേ ഇവ എത്രത്തോളം ഉപകാരപ്രദമാണെന്നു വ്യക്തമാകുകയുള്ളൂവെന്നും ചന്ദ്രയാൻ 3 ദൗത്യ വിജയത്തിനു ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഡോ. ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. 

വിക്രം ലാൻഡറിലെ വിഎസ്എസ്‌സിയുടെ 2 പേലോഡുകളിൽ ഒന്ന് ചന്ദ്രോപരിതലത്തിൽ നിന്നു നിശ്ചിത ആഴത്തിൽ മണ്ണ് കുഴിച്ച ശേഷം വ്യത്യസ്ത ആഴങ്ങളിലെ താപനില നിരീക്ഷിക്കും. ചന്ദ്രന്റെ മണ്ണിലെ താപ വിതരണം എങ്ങനെയാണെന്നു മനസ്സിലാക്കുകയാണ് ലക്ഷ്യം. ചന്ദ്രനിൽ അന്തരീക്ഷം ഇല്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഏതെങ്കിലും തരത്തിൽ അവിടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോയെന്ന് ഇലക്ട്രോൺ സാന്ദ്രത പരിശോധിച്ചു മനസ്സിലാക്കുന്നതിനാണ് മറ്റൊരു പേലോഡ്. റോവറിലെ സ്പെക്ട്രോസ്കോപി ഉപയോഗിച്ച് എന്തൊക്കെത്തരം മൂലകങ്ങളുണ്ടെന്ന് കണ്ടെത്തും. ഭൂമിയിലെ 14 ദിവസം (ഒരു ചാന്ദ്രദിനം) മാത്രമേ ചന്ദ്രനിൽ സൂര്യപ്രകാശം തുടർച്ചയായി ലഭിക്കൂ. ലാൻഡറിലെയും റോവറിലെയും ബാറ്ററി ചാർജ് ചെയ്യാനുള്ള പ്രധാന ഊർജ സ്രോതസ്സ് സൂര്യപ്രകാശമാണ്. 14 ദിവസം നീണ്ടു നിൽക്കുന്ന പരീക്ഷണങ്ങൾ അതിവേഗം നടക്കുകയാണ്. 14 ദിവസം കഴി‍ഞ്ഞു പ്രവർത്തിക്കുന്ന തരത്തിലല്ല ഡിസൈൻ തയാറാക്കിയിട്ടുള്ളത്. അതു കഴിഞ്ഞാലും ഇവ പ്രവർത്തിക്കുമോയെന്നു കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. 

സെപ്റ്റംബർ ആദ്യവാരം പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചു വിക്ഷേപിക്കാനൊരുങ്ങുന്ന ആദിത്യ എൽ1 ദൗത്യത്തിലെ ഉപഗ്രഹത്തിലും വിഎസ്‌എസ്‍സിയുടെ പേലോഡ് ഉണ്ട്. സൂര്യനിൽ നിന്നു വരുന്ന ഉയർന്ന ഊർജമുള്ള കണികകളിൽ ഏതൊക്കെ തരംഗദൈർഘ്യത്തിലാണ് ഊർജ വിതരണം നടക്കുന്നതെന്നു കണ്ടെത്തുകയാണ് അതിന്റെ ലക്ഷ്യം. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യന്റെ ലാഗ്രേഞ്ച് പോയിന്റ് 1 (എൽ1 പോയിന്റ്) എന്നറിയപ്പെടുന്ന ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹത്തെ വിക്ഷേപിക്കുക. ഏറ്റവും കുറഞ്ഞ ഊർജം ഉപയോഗിച്ച് ഉപഗ്രഹത്തെ നിലനിർത്താൻ കഴിയുമെന്നതും മറ്റു ഗ്രഹങ്ങളുടെ തടസ്സമില്ലാതെ സൂര്യനെ നേരിട്ടു നിരീക്ഷിക്കാനാകുമെന്നതുമാണ് ഈ ഭ്രമണപഥത്തിന്റെ സവിശേഷതയെന്നും ഡോ.ഉണ്ണിക്കൃഷ്ണൻ നായർ പറ‍ഞ്ഞു. 

English Summary : Chandrayaan 3: studying information says VSSC director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com