ADVERTISEMENT

തിരുവനന്തപുരം ∙ ഓഗസ്റ്റ് 23നു ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3. ഒന്നര ആഴ്ചയ്ക്കു ശേഷം സൂര്യനെ നേരിട്ടു നിരീക്ഷിക്കുന്നതിനുള്ള ആദിത്യ എൽ1 വിക്ഷേപണം. ആവനാഴിയിൽനിന്ന് ബഹിരാകാശത്തേക്ക് ഓരോ അസ്ത്രങ്ങളായി തൊടുത്തു വിടുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ. വൻ ദൗത്യങ്ങളുൾപ്പെടെ ഈ വർഷം ഇതുവരെ 7 വിക്ഷേപണങ്ങളാണ് ഐഎസ്ആർഒ നടത്തിയത്; അവയെല്ലാം വിജയവുമായിരുന്നു. ഇനിയുള്ള മാസങ്ങളിലും തുടർച്ചയായ ദൗത്യങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

∙ ഈ വർഷം ഇതുവരെ

2022 ഓഗസ്റ്റിൽ ആദ്യ വിക്ഷേപണം പരാജയപ്പെട്ട ചെറു ഉപഗ്രഹ വിക്ഷേപണ വാഹനം (എസ്എസ്എൽവി) വിജയപഥത്തിൽ എത്തിച്ചു കൊണ്ടാണ് ഇക്കൊല്ലം ഫെബ്രുവരി 10 ന് ഐഎസ്ആർഒ വിക്ഷേപണ വെടിക്കെട്ടിനു തുടക്കമിട്ടത്. എസ്എസ്എൽവി രണ്ടാം ദൗത്യം വിജയമായതിനൊപ്പം 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു. വാണിജ്യ വിക്ഷേപണ രംഗത്തു പുതിയ കുതിപ്പിനു തുടക്കമിടുന്നതാണ് എസ്എസ്എൽവി റോക്കറ്റ്.

2022 ഒക്ടോബറിൽ 36 ഉപഗ്രഹങ്ങളെ താഴ്ന്ന ഭൗമ ഭ്രമണപഥത്തിൽ വിക്ഷേപിച്ചതിന്റെ തുടർച്ചയായി വൺ വെബ് കമ്പനിയുടെ ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം വിക്ഷേപണമായിരുന്നു അടുത്തത്. മാർച്ച് 26 ന് വൺവെബിന്റെ 36 ഉപഗ്രഹങ്ങളെക്കൂടി ഐഎസ്ആർഒയുടെ കരുത്തൻ റോക്കറ്റ് എൽവിഎം3–എം3 ഭ്രമണപഥത്തിൽ എത്തിച്ചു.

തുടർന്ന് പിഎസ്എൽവി സി55, ജിഎസ്എൽവി എഫ്12 റോക്കറ്റുകൾ ഉപയോഗിച്ചുള്ള 2 ഉപഗ്രഹ വിക്ഷേപണങ്ങൾക്കു ശേഷമാണ് ജൂലൈ 14 ന് എൽവിഎം3–എം4 റോക്കറ്റിലേറി ചന്ദ്രയാൻ 3 കുതിച്ചുയർന്നത്. ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ തൊട്ടു. പിഎസ്എൽവി സി56 റോക്കറ്റിൽ സിംഗപ്പൂരിന്റെ 7 ഉപഗ്രങ്ങളുടെ വിക്ഷേപണമായിരുന്നു അടുത്തത്. അതിനു ശേഷമാണ് പിഎസ്എൽവി സി57 റോക്കറ്റിൽ ആദിത്യ എൽ1 ദൗത്യത്തിന്റെ വിക്ഷേപണം ഇന്നലെ നടന്നത്.

∙ ഇനി വരുന്നത് 

ഇനി യാഥാർഥ്യമാകാനുള്ളത് ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കുന്ന ‘ഗഗൻയാൻ’ ആണ്. ഈ ദൗത്യത്തിന്റെ വിവിധ പരീക്ഷണ ഘട്ടങ്ങളാണ് ഐഎസ്ആർഒ തയാറാക്കുന്നത്. ലോഞ്ച് വെഹിക്കിൾ മാർക്ക് 3 എന്ന കരുത്തൻ റോക്കറ്റിനെ മനുഷ്യയാത്രയ്ക്കു യോജിച്ച വിധം (ഹ്യൂമൻ റേറ്റഡ്) പരിഷ്കരിക്കുന്നുണ്ട്. വിക്ഷേപിച്ച റോക്കറ്റിനു തകരാർ കണ്ടെത്തിയാൽ ദൗത്യം ഉപേക്ഷിക്കാനും യാത്രക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാനുമുള്ള (ക്രൂ എസ്കേപ് സിസ്റ്റം) പരീക്ഷണം ഉടൻ നടക്കും. അതിൽ ഒരു ടെസ്റ്റ് വെഹിക്കിൾ വിക്ഷേപണം ഒക്ടോബർ ആദ്യവാരം നടക്കും.

ജിഎസ്എൽവി മാർക് 2 (ഇൻസാറ്റ് 3ഡിഎസ്), എസ്എസ്എൽവി ഡി3, പിഎസ്എൽവി സി58, ജിഎസ്എൽവി മാർക് 3 റോക്കറ്റുകളുടെ വിക്ഷേപണവും തുടർന്നുള്ള മാസങ്ങളിൽ നടക്കും. ബാഹ്യ ബഹിരാകാശത്തു കൂടിയുള്ള എക്സ്റേ വികിരണങ്ങൾ പഠിക്കാനുള്ള എക്സ്പോസാറ്റ് (XPoSat) ഉപഗ്രഹത്തിന്റെ വിക്ഷേപണമാണു മറ്റൊരു പ്രധാന പദ്ധതി. 

2024 ജനുവരിയിൽ ആദിത്യ എൽ1 ഉപഗ്രഹം ലെഗ്രാഞ്ച് ഒന്നാം പോയിന്റിൽ (എൽ1) എത്തിയ ശേഷം ആദ്യ സന്ദേശങ്ങൾ ലഭിച്ചു തുടങ്ങും.

അതോടൊപ്പം നാസയുടെ സഹകരണത്തോടെ നടത്താനിരിക്കുന്ന, ഏകദേശം 12,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നിസാർ (നാസ–ഇസ്റോ സിന്തറ്റിക് അപ്പാർച്ചർ റഡാർ) വിക്ഷേപണം 2024 ജനുവരിയിൽ ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഐഎസ്ആർഒയുടെ ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിക്കുക. ഭൂമിയുടെ ഉപരിതലത്തെക്കുറിച്ചു വിശദമായി റഡാർ തരംഗങ്ങൾ ഉപയോഗിച്ചു പഠിക്കുന്ന 3 വർഷത്തെ പദ്ധതിയാണിത്.

2024 ൽ ഗഗൻയാനിന്റെ ഭാഗമായി ആളില്ലാത്ത പേടകങ്ങളെ വഹിച്ച് എൽവിഎം3 റോക്കറ്റ് 2 പരീക്ഷണ ദൗത്യങ്ങൾ നടത്തും. ജിസാറ്റ് 20 വാർത്താവിനിമയ ഉപഗ്രഹവും 2024 ൽ വിക്ഷേപിക്കും. കൂടാതെ വാണിജ്യ വിക്ഷേപണങ്ങളും ഉണ്ടാകും.

ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യം ജപ്പാൻ എയ്റോസ്പേസ് എക്സ്പൊറേഷൻ ഏജൻസിയുമായി (ജാക്സ) ചേർന്ന് നടത്തുന്ന ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ (ലുപെക്സ്) ആകുമെന്നാണു സൂചന. ലുപെക്സിൽ ലാൻഡറും റോവറും ഉണ്ടാകും. വിക്ഷേപണ വാഹനവും റോവറും ജാക്സയുടേതും ലാൻഡർ ഇസ്റോയുടേതുമാകും. ഏറ്റവും പുതിയ സങ്കീർണമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതാകും ഇവ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആഴത്തിൽ കുഴിച്ചു സാംപിൾ ശേഖരിച്ചാണു പഠനം നടത്തുന്നത്. ചന്ദ്രയാൻ 3 ദൗത്യത്തിന് ചന്ദ്രനിലെ സൂര്യാസ്തമനത്തിനു ശേഷം പ്രവർത്തിക്കാനാകില്ല. ഈ കുറവ് പരിഹരിക്കുന്നതാകും ലുപെക്സ് ദൗത്യമെന്നാണു വിവരം.

ചൊവ്വയിലേക്കുള്ള രണ്ടാം മംഗൾയാൻ ദൗത്യം, ശുക്രനിലേക്കുള്ള ശുക്രയാൻ ദൗത്യം തുടങ്ങിയവയും ഐഎസ്ആർഒയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

∙ ഭാവിയുടെ ഗവേഷണങ്ങൾ

ഭാവിയിൽ ചെലവു കുറഞ്ഞ ഇന്ധനങ്ങൾ നിർമിക്കാനും ഐഎസ്ആർഒ ഗവേഷണം നടത്തുന്നുണ്ട്. മെത്തലോക്സ് പ്രൊപ്പല്ലന്റ് (മീഥെയ്നും ദ്രവഓക്സിജനും ചേർന്നത്), ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനം തുടങ്ങിയവയ്ക്കുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്നു. 

പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ സാങ്കേതികവിദ്യ അവതരണം (റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ടെക്നോളജി ഡെമോൺസ്ട്രേറ്റർ – ആർഎൽവി–ടിഡി), ഒരു വിക്ഷേപണ വാഹനം തന്നെ ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ച ശേഷം തിരികെ ഭൂമിയിൽ വിമാനത്തെപ്പോലെ ലാൻഡ് ചെയ്യിക്കാനും വീണ്ടും ഉപയോഗിക്കാനുമുള്ള പരീക്ഷണം തുടങ്ങിയവയും സമീപഭാവിയിൽ നടക്കും. 

അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങളിൽ, ഉയർന്ന നിലവാരത്തിൽ ശുദ്ധീകരിച്ച മണ്ണെണ്ണ ഉപയോഗിക്കുന്ന എസ്‌സിഇ 200 എന്ന ശക്തമായ എൻജിൻ ഐഎസ്ആർഒയുടെ പണിപ്പുരയിലാണ്.

Content Highlight: Aditya-L1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com