ADVERTISEMENT

ന്യൂഡൽഹി ∙ അടുത്ത തിരഞ്ഞെടുപ്പിൽ വനിതാസംവരണ ബിൽ ബിജെപിയുടെ മുഖ്യ പ്രചാരണായുധങ്ങളിലൊന്നാകും. യുപിഎ സർക്കാരിന്റെ കാലത്ത് വനിതാസംവരണ ബിൽ അവതരിപ്പിച്ചപ്പോൾ ബിജെപി ഐടി സെൽ അതിനെതിരെ പ്രചാരണം നടത്തിയിരുന്നെങ്കിലും അതൊക്കെ മറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ പ്രതീകമായി ബില്ലിനെ പാർട്ടി മുന്നോട്ടുവയ്ക്കും. 

ബിജെപി ആസ്ഥാനത്തു മോദിക്ക് മഹിളാ മോർച്ച സ്വീകരണം നൽകിയിരുന്നു. ഇന്നലെ ജയ്പുരിലും ഭോപാലിലും പ്രധാനമന്ത്രിയുടെ റാലിയിൽ വനിതാ പ്രവർത്തകർ കൂട്ടമായി സ്വീകരിക്കാനെത്തി. 2 ദിവസത്തെ സന്ദർശനത്തിനായി ഇന്നു ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രിക്ക് അഹമ്മദാബാദ് വിമാനത്താവളത്തിനു സമീപം 20,000 വനിതാ പ്രവർത്തകരുടെ സ്വീകരണമുണ്ട്. വനിതാ ബിൽ യാഥാർഥ്യമാക്കുന്നതിൽ മോദിയുടെ പങ്ക് വിശദീകരിക്കാൻ പിന്നീട് സംസ്ഥാനത്തുടനീളം സ്ത്രീസമ്മേളനം വിളിക്കും. മറ്റു സംസ്ഥാനങ്ങളിലും സമാന പരിപാടികൾ ആവിഷ്കരിക്കുന്നുണ്ട്. 

ബിൽ കൊണ്ടുവരാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചതുതന്നെ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ്. സെൻസസിനും മണ്ഡലപുനർനിർണയത്തിനും ശേഷമേ വനിതാസംവരണം നടപ്പാകുകയുള്ളെങ്കിലും സ്ത്രീവോട്ടർമാരെ ആകർഷിക്കാനാകുമെന്നാണു പാർട്ടി വിലയിരുത്തൽ. 2019 ൽ സ്ത്രീകളുടെ പിന്തുണയാണ് രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലെത്തിച്ചതെന്ന് മോദി പലവട്ടം വ്യക്തമാക്കിയിരുന്നു. ജി20 സമ്മേളനത്തിൽ വനിതാ നേതൃത്വത്തിലുള്ള വികസനം എന്ന കാഴ്ചപ്പാട് മോദി അവതരിപ്പിച്ചതും വലിയ ലക്ഷ്യങ്ങളോടെയാണ്. മോദിയെ സ്ത്രീശാക്തീകരണത്തിന്റെ വക്താവായാണ് ബിജെപി അവതരിപ്പിക്കാനൊരുങ്ങുന്നത്. 

സ്വച്ഛ് ഭാരത് അഭിയാനു കീഴിൽ ശുചിമുറികൾ നിർമിച്ചുനൽകിയതും ഉജ്വല പദ്ധതിയിലൂടെ സൗജന്യ ഗ്യാസ് കണക്‌ഷൻ ലഭ്യമാക്കിയതും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ വലിയ ചലനമുണ്ടാക്കിയിരുന്നു. സ്ത്രീവോട്ടർമാർ കൂട്ടത്തോടെ ബിജെപിക്കു വോട്ടു നൽകി. എന്നാൽ, 2019 ലെ കാറ്റല്ല ഇപ്പോഴെന്ന് ബിജെപിക്ക് അറിയാം. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽ സീറ്റുധാരണയായാൽ ഭഗീരഥ പ്രയത്നം വേണ്ടിവരുമെന്നും ബിജെപി തിരിച്ചറിഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയുമൊക്കെ ചർച്ചാവിഷയമാകാവുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരെ കൂടെനിർത്താൻ വനിതാസംവരണ ബിൽ സഹായിക്കുമെന്നാണു കണക്കുകൂട്ടൽ. 

പ്രതിപക്ഷ മുന്നണി സംസ്ഥാന തിരഞ്ഞെടുപ്പുകളിലേതുപോലെ സൗജന്യങ്ങൾ നൽകി ജനങ്ങളെ കൂടെനിർത്താൻ ശ്രമം നടത്തിയേക്കും. ഉത്തരേന്ത്യയിലെ ഒബിസി വിഭാഗങ്ങൾക്കുവേണ്ടി കോൺഗ്രസ് ശബ്ദിക്കാൻ തുടങ്ങിയതും ബിജെപിയുടെ വോട്ടുബാങ്കിലേക്കു കടന്നുകയറാനാണ്. ഏതെങ്കിലും തരത്തിൽ ആ വഴിക്കു വോട്ടുകൾ ചോർന്നാൽ അതു നികത്താനും സ്ത്രീവോട്ടർമാരുടെ പിന്തുണ സഹായിക്കുമെന്ന് ബിജെപിയുടെ തന്ത്രജ്ഞർ കരുതുന്നു. 

English Summary : Women's reservation, BJP targeting women votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com