ADVERTISEMENT

∙സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം ദുഷ്കരമായതോടെ, വിദേശത്തുനിന്നുള്ള വിദഗ്ധ സംഘം രക്ഷാദൗത്യത്തിൽ ചേർന്നു. തുരങ്കങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തനത്തിൽ വൈദഗ്ധ്യമുള്ള രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡന്റ് ആർനോൾഡ് ഡിക്സിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഇവിടെയെത്തി. വിദേശത്തുള്ള മറ്റു വിദഗ്ധരുമായും ദൗത്യസംഘം ബന്ധപ്പെട്ടതോടെ, സിൽക്യാര രക്ഷാപ്രവർത്തനം ആഗോളതലത്തിലെ കൂട്ടായ പ്രവർത്തനമായി മാറി. 

ദിവസം കഴിയുംതോറും തൊഴിലാളികളുടെ ആരോഗ്യനില മോശമാകാനുള്ള സാധ്യത കണക്കിലെടുത്ത് എത്രയും വേഗം അവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമമാണു നടക്കുന്നതെങ്കിലും ഹിമാലയൻ മലനിരകളുടെ അതീവ പരിസ്ഥിതിലോല സ്വഭാവം അതിനു തടസ്സമാകുന്നു. 

തൊഴിലാളികളിലേക്കെത്താനുള്ള പല വഴികൾ സംബന്ധിച്ച് ഡിക്സും സംഘവും ഇന്നലെ പഠനം നടത്തി. മലമുകളിൽനിന്നു താഴേക്കു തുരന്നിറങ്ങുന്നതിനുള്ള പ്രദേശം ഇവർ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഒന്നര മീറ്റർ വ്യാസത്തിൽ 90 മീറ്റർ കുഴിച്ചാൽ തൊഴിലാളികളിലേക്കെത്താമെങ്കിലും ഉറച്ച പാറകൾ ഏറെയുള്ളതു വെല്ലുവിളിയാണ്. അവ പൊട്ടിക്കാൻ കരുത്തുറ്റ യന്ത്രങ്ങൾ ഉടനടി എത്തിക്കാൻ സംഘം നിർദേശം നൽകി. 

തുരങ്കത്തിനുള്ളിലെ അവശിഷ്ടങ്ങൾ ഡ്രിൽ ചെയ്തു നീക്കി തൊഴിലാളികൾക്കരികിലേക്കു കുഴലുകൾ എത്തിച്ചുള്ള രക്ഷാപ്രവർത്തനം പൂർണതോതിൽ തുടങ്ങാനായിട്ടില്ല. ഡ്രിൽ ചെയ്യുമ്പോഴുള്ള പ്രകമ്പനത്തിൽ മണ്ണിടിച്ചിലുണ്ടാകുന്നതു തടയാൻ തുരങ്കം ബലപ്പെടുത്തുകയാണെന്നും അതു പൂർത്തിയായാൽ കുഴൽ കടത്തിവിടാനുള്ള ജോലികൾ അതിവേഗം ആരംഭിക്കുമെന്നും അധികൃതർ ‘മനോരമ’ യോടു പറഞ്ഞു. മണ്ണിടിഞ്ഞു വീണാൽ തുരങ്കത്തിനുള്ളിൽ നിന്നു രക്ഷാപ്രവർത്തകർക്കു പുറത്തേക്കു കടക്കാൻ മറ്റൊരു കുഴൽ ഇന്നലെ സജ്ജമാക്കി. തുരങ്കത്തിന്റെ ഇടതു വശത്തുനിന്നു മല തുരന്ന് തൊഴിലാളികൾക്ക് അരികിലേക്കെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. 

തൊഴിലാളികൾക്ക് കൂടുതൽ ഭക്ഷണമെത്തിക്കാൻ സജ്ജമാക്കിയ പൈപ്പിലൂടെ ക്യാമറ കടത്തിവിട്ട് അവരെ തൽസമയം നിരീക്ഷിക്കുന്നതിനുള്ള ശ്രമവും ഇന്നലെ രാത്രി ആരംഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി ഫോണിൽ സംസാരിച്ചു. 

ഒറ്റച്ചോദ്യം

മനോരമ:  തുരങ്കത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് 10 ദിവസമാകുന്നു. എപ്പോൾ രക്ഷിക്കാനാവും?

ഒരു കാര്യം ഉറപ്പിച്ചു പറയാം – എത്ര സമയമെടുത്താലും ഒരു പരുക്കുപോലുമില്ലാതെ എല്ലാവരെയും ഞങ്ങൾ രക്ഷിച്ചിരിക്കും. അതുപോലെ രക്ഷാപ്രവർത്തകരുടെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. അതിനായുള്ള സജ്ജീകരണങ്ങളും ഒരുക്കണം. ഇവിടെയുള്ള ടീം പൂർണ ആത്മാർഥതയോടെയാണു പ്രവർത്തിക്കുന്നത്.-ആർനോൾഡ് ഡിക്സ്

English Summary:

Uttarakhand tunnel collapse: International expert Arnold Dix arrives for Rescue Operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com