ADVERTISEMENT

ന്യൂഡൽഹി /ചെന്നൈ ∙ മറ്റു വിഭാഗക്കാർ കൂടുതലുള്ള പ്രദേശമാണെന്നു ചൂണ്ടിക്കാട്ടി മതപരമായ ആചാരത്തിനും ആഘോഷത്തിനും അനുമതി നിഷേധിക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ തത്സമയ പ്രദർശനം, പ്രത്യേക പൂജകൾ, വഴിപാടുകൾ, അന്നദാനം എന്നിവ തമിഴ്നാട് തടഞ്ഞെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. മറുപടി നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട ബെഞ്ച് ഹർജി 29ന് വീണ്ടും പരിഗണിക്കും.

മറ്റു വിഭാഗക്കാരുള്ള സ്ഥലങ്ങളിൽ ഏതെങ്കിലും വിഭാഗത്തിന്റെ മതാചാരങ്ങൾ പൂർണമായും വിലക്കുന്ന ഉത്തരവുകൾ പാടില്ലെന്നു കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടിലെ സ്ഥിതി ചൂണ്ടിക്കാട്ടി എസ്.വിനോജ് എന്നയാളാണു കോടതിയെ സമീപിച്ചത്. ഇത്തരത്തിലുള്ള നിരോധനങ്ങളില്ലെന്നു തമിഴ്നാട് സർക്കാർ അറിയിച്ചു. എന്നാൽ, സർക്കാർ തന്നെ തത്സമയ പ്രദർശനവും മറ്റും തടയുന്ന സ്ഥിതിയുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

നേരത്തേ, രാമക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണത്തിന് തമിഴ്നാട് അനുമതി നിഷേധിച്ചെന്നും ക്ഷേത്രങ്ങളിലെ പ്രത്യേക പൂജ, ചടങ്ങുകൾ എന്നിവ തടഞ്ഞെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആരോപിച്ചിരുന്നു. എൽഇഡി സ്ക്രീനുകൾ പൊലീസ് ബലമായി പിടിച്ചെടുക്കുന്ന വിഡിയോ ദൃശ്യങ്ങളും മന്ത്രി പങ്കുവച്ചു.

സർക്കാർ തടഞ്ഞാലും രാമക്ഷേത്ര പ്രതിഷ്ഠാ ദിനം ആഘോഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും പ്രഖ്യാപിച്ചു. ചെന്നൈ വെസ്റ്റ് മാമ്പലത്തുള്ള കോതണ്ഡസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ഗവർണർ ആർ.എൻ.രവി ദർശനത്തിനു ശേഷം രാജ്‌ഭവന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽനിന്നു പോസ്റ്റ് ചെയ്ത ആരോപണവും വിവാദമായി.

ക്ഷേത്രത്തിലെ പൂജാരിമാരെല്ലാം കടുത്ത നിരാശയിലാണെന്നു തോന്നിയെന്നും രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷിക്കാനാകാത്തതു മൂലമാകാം ഇതെന്നും ഗവർണർ കുറിച്ചു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ക്ഷേത്രം അധികൃതർ ഈ ആരോപണങ്ങൾ തള്ളി. അനുകൂല സുപ്രീം കോടതി വിധി വന്നതോടെ വിവിധ ക്ഷേത്രങ്ങളിൽ പ്രദർശനം നടന്നു. കാഞ്ചീപുരത്തെ പരിപാടിയിൽ നിർമലയും പങ്കെടുത്തു.

English Summary:

Petition in Supreme Court that Tamil Nadu has banned the screening of ayodhya cosecration ceremonies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com