ADVERTISEMENT

ന്യൂഡൽഹി ∙ പാർട്ടി നേതാക്കൾ ബിജെപിയിലേക്കു കൂടുമാറുമ്പോൾ കോൺഗ്രസ് ചോദിക്കുന്നു: ‘ആരാണ് ഇപ്പോൾ കുടുംബാധിപത്യ പാർട്ടി; ഞങ്ങളോ ബിജെപിയോ?’ കോൺഗ്രസിലായിരിക്കെ മന്ത്രി, ജനപ്രതിനിധി, സംഘടനാ ഭാരവാഹി തുടങ്ങിയ പദവികൾ വഹിച്ച രാഷ്ട്രീയ കുടുംബങ്ങളിലെ ‘മക്കൾ നേതാക്കൾ’ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും എൻഡിഎയുടെയും മുന്നണിപ്പോരാളികളായി രംഗത്തിറങ്ങാനൊരുങ്ങുകയാണ്.

∙ ജ്യോതിരാദിത്യ സിന്ധ്യ (മധ്യപ്രദേശ്): 

മുൻ കോൺഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന മാധവ്റാവു സിന്ധ്യയുടെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്ര സഹമന്ത്രി. 2020 ൽ ബിജെപിയിൽ ചേർന്നു. നിലവിൽ കേന്ദ്ര വ്യോമയാന മന്ത്രി.

∙ ജിതിൻ പ്രസാദ (യുപി): 

എഐസിസി വൈസ് പ്രസി‍ഡന്റായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്രസഹമന്ത്രി. 2021 ൽ ബിജെപിയിൽ. നിലവിൽ യുപി പൊതുമരാമത്ത് മന്ത്രി.

∙ആർ.പിഎൻ.സിങ് (യുപി): 

ഇന്ദിരാ മന്ത്രിസഭയിൽ അംഗമായിരുന്ന സി.പി.എൻ.സിങ്ങിന്റെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്ര സഹമന്ത്രി. 2022 ൽ ബിജെപിയിൽ. കഴിഞ്ഞ ദിവസം ബിജെപി രാജ്യസഭാ സീറ്റ് നൽകി.

∙ അശോക് ചവാൻ (മഹാരാഷ്ട്ര): 

കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എസ്.ബി.ചവാന്റെ മകൻ. കോൺഗ്രസ് പ്രവർത്തക സമിതിയംഗം. ആദർശ് ഫ്ലാറ്റ് അഴിമതിയിക്കേസിൽപ്പെട്ടതിനെ തുടർന്ന് അശോകിന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം രാജിവച്ച് ബിജെപിയിൽ. ഇനി ബിജെപിയുടെ രാജ്യസഭാംഗം.

∙ റീത്ത ബഹുഗുണ ജോഷി (യുപി): 

മുൻ മുഖ്യമന്ത്രി എച്ച്.എൻ.ബഹുഗുണയുടെ മകൾ. മഹിളാ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ്, യുപി പിസിസി പ്രസിഡന്റ്, എംഎൽഎ പദവികൾ വഹിച്ചു. 2016 ൽ ബിജെപിയിൽ. സംസ്ഥാനത്ത് ബിജെപി സർക്കാരിൽ വനിതാ, ശിശുക്ഷേമ മന്ത്രിയായി. നിലവിൽ ലോക്സഭാംഗം.

∙ മിലിന്ദ് ദേവ്‌റ (മഹാരാഷ്ട്ര): 

മുൻ കേന്ദ്രമന്ത്രി മുരളി ദേവ്‌റയുടെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്ര സഹമന്ത്രി. മുംബൈ പിസിസി പ്രസിഡന്റ്, ലോക്സഭാംഗം എന്നീ പദവികളും വഹിച്ചു. ജനുവരിയിൽ കോൺഗ്രസ് വിട്ട് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയിൽ (ഷിൻഡേ) ചേർന്നു.

∙ മാരി ശശിധർ റെഡ്ഡി (തെലങ്കാന): 

അവിഭക്ത ആന്ധ്ര മുൻ മുഖ്യമന്ത്രി എം. ചെന്ന റെഡ്ഡിയുടെ മകൻ. അവിഭക്ത ആന്ധ്രയിൽ കോൺഗ്രസ് മന്ത്രി. 4 തവണ കോൺഗ്രസ് എംഎൽഎ. 2022 ൽ ബിജെപിയിൽ.

∙ കുൽദീപ് ബിഷ്ണോയ് (ഹരിയാന):

മുൻ മുഖ്യമന്ത്രി ഭജൻലാലിന്റെ മകൻ. കോൺഗ്രസ് എംപി, എംഎൽഎ പദവികൾ വഹിച്ചു. ഹരിയാന ജൻഹിത് കോൺഗ്രസ് എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. 2022 ൽ ബിജെപിയിൽ.

∙ കിരൺ കുമാർ റെഡ്ഡി (ആന്ധ്ര):

അവിഭക്ത ആന്ധ്ര മുൻ മുഖ്യമന്ത്രി. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തനും സംസ്ഥാന മന്ത്രിയുമായിരുന്ന എൻ.അമർനാഥ് റെഡ്ഡിയുടെ മകൻ. 2023 ൽ ബിജെപിയിൽ.

∙ സുനിൽ ഝാക്കർ (പഞ്ചാബ്): 

കേന്ദ്രമന്ത്രിയും ലോക്സഭാ സ്പീക്കറും ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഗവർണറുമായിരുന്ന ബൽറാം ഝാക്കറുടെ മകൻ. പഞ്ചാബ് പിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, ലോക്സഭാംഗം എന്നീ പദവികൾ വഹിച്ചു. 2022 ൽ ബിജെപിയിൽ. നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ.

∙ ജി.കെ.വാസൻ (തമിഴ്നാട്): 

മുതിർന്ന കോൺഗ്രസ് നേതാവ് ജി.കെ.മൂപ്പനാരുടെ മകൻ. യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രി. തമിഴ്നാട് മുൻ പിസിസി പ്രസിഡന്റ്. 2014 ൽ തമിഴ് മാനില കോൺഗ്രസിൽ. നിലവിൽ എൻഡിഎക്കൊപ്പം.

∙ അനിൽ ആന്റണി (കേരളം): 

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനു നേതൃത്വം വഹിച്ചു. 2023 ൽ ബിജെപിയിൽ. നിലവിൽ ബിജെപി ദേശീയ സെക്രട്ടറി.

English Summary:

BJP, which ridiculed family ruling, has changed its stance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com