ADVERTISEMENT

ന്യൂഡൽഹി / തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) വ്യാപക പ്രതിഷേധം. ഡൽഹി സർവകലാശാലയിൽ എംഎസ്എഫ് പ്രവർത്തകരായ മലയാളികളടക്കം നൂറോളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളടക്കമുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.

പൗരത്വ നിയമ വ്യവസ്ഥകൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേസിലെ പ്രധാന ഹർജിക്കാരായ മുസ്‌ലിം ലീഗും ഡിവൈഎഫ്ഐയും ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനും (ആസു) ഉൾപ്പെടെ സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിലുടനീളം യു‍ഡിഎഫും എൽഡിഎഫും പ്രതിഷേധവുമായി തെരുവിലിറങ്ങി. വരുന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ കേരളത്തിലെ മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്നായി പൗരത്വ ഭേദഗതി നിയമം മാറുകയാണെന്നും വ്യക്തമായി.

അസമിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും കോലം കത്തിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ 16 പ്രതിപക്ഷ കക്ഷികൾ ഹർത്താൽ നടത്തി. ഓൾ അസം സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ 30 രാഷ്ട്രീയേതര സംഘടനകൾ ഇന്നുമുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. സംസ്ഥാനത്തുള്ള ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ നിയമം വഴിയൊരുക്കുമെന്നാണ് ഇവരുടെ വാദം. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും തമിഴ്‌നാട്ടിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വ്യക്തമാക്കി.

കേന്ദ്രം മുന്നോട്ട്; വെബ്സൈറ്റ് തുറന്നു

പ്രതിഷേധം വകവയ്ക്കാതെ കേന്ദ്ര സർക്കാർ തുടർനടപടികളിലേക്കു കടന്നു. പൗരത്വത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള വെബ്സൈറ്റ് (indiancitizenshiponline.nic.in) സജ്ജമാക്കി. 2014 ഡിസംബർ 31നു മുൻപ് ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്കു പൗരത്വത്തിന് അപേക്ഷിക്കാം.

കേരളം നിലപാട് മാറ്റണം: അമിത് ഷാ

ദേശീയ ജനസംഖ്യാ റജിസ്റ്ററുമായി (എൻപിആർ) ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാനുള്ള കേരള, ബംഗാൾ സർക്കാരുകളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. നിർധനരുടെ ക്ഷേമമുറപ്പാക്കുന്നതിനുള്ള അടിസ്ഥാന രേഖയാണ് എൻപിആർ. സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയത്തിന്റെ പേരിൽ അതു മുടക്കരുത്. മുൻ കോൺഗ്രസ് സർക്കാരുകൾ രാജ്യത്ത് പൗരത്വ നിയമം കൊണ്ടുവരാതിരുന്നത് പ്രീണനം ലക്ഷ്യമിട്ടാണെന്നും ആരോപിച്ചു.

ബംഗാളിൽ നേട്ടം ലക്ഷ്യമിട്ട് ബിജെപി

സിഎഎ ഉയർത്തിക്കാട്ടി ബംഗാളിൽ നേട്ടമുണ്ടാക്കാമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. ബംഗാളിൽ വലിയ സ്വാധീനമുള്ള മാട്ടുവ സമുദായത്തിന്റെ പിന്തുണ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു ലഭിച്ചത് സിഎഎയുടെ പേരിലാണ്. 1972 ലെ ബംഗ്ലദേശ് യുദ്ധകാലത്ത് അവിടെ നിന്നു പലായനം ചെയ്ത് ബംഗാളിലെത്തിയവരാണിവർ. 30 ലക്ഷത്തോളം മാട്ടുവ സമുദായാംഗങ്ങൾക്ക് 30 നിയമസഭാ മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുണ്ട്.

English Summary:

Protest against Citizenship amendment act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com