ADVERTISEMENT

ന്യൂഡൽഹി ∙ നേരിട്ടു നൽകുന്ന പരാതികൾ അവഗണിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ കക്ഷിനേതാക്കളെ അഭിസംബോധന ചെയ്ത് താനയച്ച കത്തിന് മറുപടി നൽകിയത് ആശ്ചര്യകരമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രസ്താവിച്ചു. ചോദ്യങ്ങൾ ചോദിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങളെ മാനിക്കുന്നതായി കത്തിൽ പറയുന്ന കമ്മിഷൻ മറുഭാഗത്ത് അവരെ ഭീഷണിപ്പെടുത്തുകയാണെന്ന് ഖർഗെ പറഞ്ഞു.

കമ്മിഷനുമേലുള്ള സമ്മർദം മനസ്സിലാവുമെന്നതിനാൽ കത്തിലെ ഭാഷയോട് വിയോജിപ്പുണ്ടെങ്കിലും കാര്യമാക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷനൊപ്പമാണു കോൺഗ്രസ് . അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു. എവിടെ നിൽക്കുന്നുവെന്ന് കമ്മിഷനിലെ ഉദ്യോഗസ്ഥരാണ് തീരുമാനിക്കേണ്ടത്. 

ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ നടത്തുന്ന വർഗീയ, വിദ്വേഷ പ്രസംഗങ്ങളിൽ നടപടിയെടുക്കുന്നതിൽ കമ്മിഷൻ പുലർത്തുന്ന നിസ്സംഗത അമ്പരിപ്പിക്കുന്നതാണ്. മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടിങ് ഡേറ്റ പ്രസിദ്ധീകരിക്കാൻ കമ്മിഷന് നിയമപരമായ ബാധ്യതയില്ലെന്ന വാദം ശരിയാണ്. എന്നാൽ, തിരഞ്ഞെടുപ്പുകളിൽ അതിയായ താൽപര്യമുള്ള ഒട്ടേറെ വോട്ടർമാർക്ക് ശതമാനക്കണക്കിനു പുറമേ എത്ര വോട്ടുകൾ ഓരോയിടത്തും പോൾ ചെയ്തുവെന്ന വിവരം കമ്മിഷനിൽ നിന്ന് ലഭിക്കാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കമ്മിഷന്റെ വിശ്വാസ്യത, വോട്ടിങ് ഡേറ്റ അടക്കമുള്ള കാര്യങ്ങളിൽ ഖർഗെ ഇന്ത്യാസഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്തിനാണ് കഴിഞ്ഞ ദിവസം കടുത്ത ഭാഷയിൽ കമ്മിഷൻ തുറന്ന മറുപടി നൽകിയത്. കത്ത് എക്സിലൂടെ ഖർഗെ പരസ്യപ്പെടുത്തിയതാണ് കമ്മിഷനെ പ്രകോപിപ്പിച്ചത്.

മാധ്യമസംഘടനകൾ കമ്മിഷനോട്: വോട്ടിങ് ഡേറ്റ പുറത്തുവിടണം; വാർത്താസമ്മേളനം നടത്തണം

തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും പൂർത്തിയാകുമ്പോൾ വാർത്താസമ്മേളനം നടത്തണമെന്നാവശ്യപ്പെട്ട് മാധ്യമസംഘടനകൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു കത്തു നൽകി. 3 ഘട്ടം പൂർത്തിയായിട്ടും ഒരു വാർത്താസമ്മേളനം പോലും നടത്താത്തതിൽ അതൃപ്തി അറിയിച്ചു. ഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻ പ്രസ് കോർ, പ്രസ് അസോസിയേഷൻ, ഫോറിൻ കറസ്‍പോണ്ടന്റ്സ് ക്ലബ്, ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ് എന്നിവ ചേർന്നാണു കത്തു നൽകിയത്. 3 ഘട്ടത്തിലും വോട്ട് ചെയ്തവരുടെ എണ്ണം പുറത്തുവിടാത്തതിലും ആശങ്ക രേഖപ്പെടുത്തി. മുൻ തിരഞ്ഞെടുപ്പുകളിൽ ഈ കണക്ക് പുറത്തുവിടുകയും വാർത്താസമ്മേളനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

English Summary:

Mallikarjun Kharge against Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com