ADVERTISEMENT

ന്യൂഡൽഹി ∙ കൃത്യമായ കാരണം അറിയിക്കാതെയുള്ള അറസ്റ്റും റിമാൻഡ് നടപടികളും നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി, ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ–ഇൻ–ചീഫുമായ പ്രബീർ പുർകായസ്ഥയെ വിട്ടയയ്ക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകൾ ചുമത്തിയുള്ള അറസ്റ്റിനെതിരെ പ്രബീർ നൽകിയ ഹർജിയിലാണു ജഡ്ജിമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ സുപ്രധാന ഉത്തരവ്.

ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ പണം കൈപ്പറ്റിയെന്ന കേസിലാണു യുഎപിഎ ചുമത്തി പ്രബീറിനെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയും കഴിഞ്ഞ വർഷം ഒക്ടോബർ 3നു ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്. 

∙ കോടതി പറഞ്ഞത്: അറസ്റ്റിന്റെ കാരണം എഴുതി നൽകാത്തതും റിമാൻഡ് അപേക്ഷയുടെ പകർപ്പ് അഭിഭാഷകർക്കു നൽകാത്തതും ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങളുടെ ലംഘനമാണ്. അറസ്റ്റ് ചെയ്തപ്പോഴും കസ്റ്റഡിയിൽ വിട്ടപ്പോഴും നടത്തിയ നിയമവിരുദ്ധതയും ഭരണഘടനാ വിരുദ്ധതയും കേസിൽ കുറ്റപത്രം സമർപ്പിച്ചുവെന്ന കാരണത്താൽ സാധൂകരിക്കപ്പെടുന്നില്ല.

∙ ജാമ്യവ്യവസ്ഥകൾ: ഉപാധികളൊന്നുമില്ലാതെയാണു വിട്ടയയ്ക്കേണ്ടതെന്നു നിരീക്ഷിച്ചെങ്കിലും കുറ്റപത്രം സമർപ്പിച്ചതു പരിഗണിച്ച സുപ്രീം കോടതി ജാമ്യവ്യവസ്ഥ നിശ്ചയിക്കാൻ വിചാരണക്കോടതിയോടു നിർദേശിച്ചു. ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി ഹർദീപ് കോർ ഈ നിർദേശങ്ങൾ നൽകി: കേസുമായി ബന്ധപ്പെട്ടു പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെയോ മാപ്പുസാക്ഷിയായി മാറിയ എച്ച്ആർ മേധാവി അമിത് ചക്രവർത്തിയെയോ ബന്ധപ്പെടരുത്, അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത്. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും സമാനമായ 2 ആൾജാമ്യങ്ങളും സമർപ്പിക്കണം.

∙ വീണ്ടും അറസ്റ്റ്: നടപടിക്രമങ്ങൾ പാലിച്ചു വീണ്ടും അറസ്റ്റ് ചെയ്യാമോയെന്ന അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവിന്റെ ചോദ്യത്തിന്, ഇപ്പോഴൊന്നും പറയുന്നില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

English Summary:

Prabir Purkayastha released by Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com