ADVERTISEMENT

ന്യൂഡൽഹി ∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ വച്ച് അതിക്രമം നേരിട്ട ആംആദ്മി പാർട്ടിയുടെ രാജ്യസഭാംഗം സ്വാതി മലിവാളിന്റെ മൊഴി ഡൽഹി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ സ്വാതിയുടെ ഔദ്യോഗിക വസതിയിലെത്തിയ പൊലീസിനു സ്വാതി ഔദ്യോഗികമായി പരാതി നൽകിയതായാണ് വിവരം. അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. ഖുഷ്‌വാഹയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം 4 മണിക്കൂറോളം ഇതിനായി ചിലവഴിച്ചു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു കാട്ടി ദേശീയ വനിതാ കമ്മിഷൻ അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനു സമൻസ് നൽകി. ഇന്നു രാവിലെ 11നു ഹാജരാകണമെന്നാണു നിർദേശം. 

തിങ്കളാഴ്ച രാവിലെയാണു കേജ്‌രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതിയെ ബൈഭവ് കുമാർ കയ്യേറ്റം ചെയ്തത്. സ്വാതി തന്നെ ഇക്കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചു പരാതിപ്പെട്ടിരുന്നു. തെറ്റു ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നു എഎപി ദേശീയ വക്താവ് സഞ്ജയ് സിങ് പ്രതികരിച്ച ശേഷവും ബൈഭവ് കുമാർ അരവിന്ദ് കേജ്‌രിവാളിനൊപ്പം യാത്ര ചെയ്യുന്നതു ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. 

ലക്നൗവിൽ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകർ അരവിന്ദ് കേജ്‌രിവാളിനോട് ഈ വിഷയം ചോദിച്ചപ്പോൾ അദ്ദേഹം ഉത്തരം പറയാതെ ഒഴിഞ്ഞുമാറി. ഇതിനേക്കാൾ വലിയ കാര്യങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടതെന്നായിരുന്നു എസ്പി നേതാവ് അഖിലേഷ് യാദവിന്റെ മറുപടി. അതേസമയം, വിഷയത്തിൽ പാർട്ടിയുടെ നിലപാട് ഇതിനോടകം പറഞ്ഞു കഴിഞ്ഞതാണെന്നും കേന്ദ്രസർക്കാരിനു കീഴിൽ സ്ത്രീകൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നുമായിരുന്നു സഞ്ജയ് സിങ്ങിന്റെ പ്രതികരണം.

പാർട്ടിയിലെ അധികാര വടംവലിയുടെ തുടർച്ചയാണു സ്വാതിയുടെ വിമതനിലപാടുകളെന്നാണു വിവരം. ഇവർ പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമാണ്. പാർട്ടിയുടെ ആരംഭം മുതൽ അരവിന്ദ് കേജ്‌രിവാളിനൊപ്പമുള്ള സ്വാതി അദ്ദേഹം ജയിലിലായ ഘട്ടത്തിൽ സമരങ്ങളിൽ സജീവമാകാതിരുന്നതു ചർച്ചയായിരുന്നു. അതേസമയം, സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്നു ബിജെപിയോട് സ്വാതി അഭ്യർഥിച്ചു.

English Summary:

Trespass at Kejriwal's residence: Swati Maliwal's statement taken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com