ADVERTISEMENT

ന്യൂഡൽഹി ∙ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ജാഗ്രത പുലർത്താൻ ഇന്ത്യാസഖ്യം ഏജന്റുമാർക്കു നിർദേശം നൽകി. സ്ഥാനാർഥിക്ക് വിജയ സർട്ടിഫിക്കറ്റ് ലഭിക്കും വരെ സഖ്യത്തിന്റെ ഏജന്റുമാർ കേന്ദ്രങ്ങളിൽ തുടരും.  വോട്ടെണ്ണൽ സുതാര്യമാണെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സഖ്യ നേതാക്കൾ ഇന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ കാണും. സഖ്യം ഒറ്റക്കെട്ടാണെന്നും ഐക്യം തുടരുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. 

ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ നിന്നുള്ള കണക്കാണ് ഇന്ത്യാസഖ്യത്തിന്റെ പക്കലുള്ളതെന്നും ഇതനുസരിച്ച് 295 സീറ്റിനു മുകളിൽ ലഭിക്കാമെന്നും ഖർഗെ പറഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ സർക്കാരിന്റെ കണക്കാണ്. കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന വിലയിരുത്തൽ യോഗത്തിൽ കോൺഗ്രസ് പങ്കുവച്ചു. 

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ (കോൺഗ്രസ്), അഖിലേഷ് യാദവ് (സമാജ്‌വാദി പാർട്ടി), ശരദ് പവാർ (എൻസിപി), മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ, ഭഗവന്ത് മാൻ (ആം ആദ്മി പാർട്ടി), ടി.ആർ.ബാലു (ഡിഎംകെ), തേജസ്വി യാദവ് (ആർജെഡി), മുഖ്യമന്ത്രി ചംപായ് സോറൻ, കൽപന സോറൻ (ജെഎംഎം), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), സീതാറാം യച്ചൂരി (സിപിഎം), ഡി.രാജ (സിപിഐ), അനിൽ ദേശായ് (ശിവസേന– ഉദ്ധവ് താക്കറെ), ദിപാങ്കർ ഭട്ടാചാര്യ (സിപിഐ എംഎൽ), മുകേഷ് സഹാനി (വികാസ്ശീൽ ഇൻസാൻ പാർട്ടി) തുടങ്ങിയവർ  പങ്കെടുത്തു. 

വിവിധ നേതാക്കൾ പങ്കുവച്ച സീറ്റ് പ്രതീക്ഷ

∙ അഖിലേഷ് യാദവ് – യുപിയിലെ 80ൽ ഇന്ത്യാസഖ്യത്തിന് 40 സീറ്റ് വരെ.

∙ അരവിന്ദ് കേജ്‌രിവാൾ – ഡൽഹിയിൽ സഖ്യത്തിന് 4 സീറ്റ്.

∙ ടി.ആർ.ബാലു – തമിഴ്നാട്ടിലെ മുഴുവൻ സീറ്റും സഖ്യത്തിന്. 

∙ ഭഗവന്ത് മാൻ – പഞ്ചാബ്– ചണ്ഡിഗഡ്:  14 സീറ്റും ആം ആദ്മിയും കോൺഗ്രസും പങ്കുവയ്ക്കും.

∙ തേജസ്വി യാദവ് – ബിഹാറിൽ ഇന്ത്യാസഖ്യത്തിന് 20 സീറ്റ് വരെ.

∙ ശരദ് പവാർ – മഹാരാഷ്ട്രയിൽ സഖ്യത്തിന് 24 – 26 സീറ്റ്.  ശിവസേനയിലെ അനിൽ ദേശായ് 33 സീറ്റ് വരെ പ്രവചിച്ചു. 

∙ ബംഗാളിൽ തൃണമൂൽ, ഇടത്, കോൺഗ്രസ് എന്നിവ ചേർന്ന് 30 സീറ്റ് വരെ നേടുമെന്നാണു വിലയിരുത്തൽ.

English Summary:

india allience confident of winning loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com