ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിലെ 2 ലോക്സഭാ സീറ്റിലും കോൺഗ്രസ് നേടിയ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ബിരേൻ സിങ്ങിനുമെതിരേയുള്ള ജനങ്ങളുടെ രോഷപ്രകടനവും കലാപത്തിന്റെ മുറിവുണക്കാൻ രാഹുൽ ഗാന്ധി നടത്തിയ സ്നേഹയാത്രയ്ക്കുള്ള മെയ്തെയ്-കുക്കി ജനതയുടെ സമ്മാനവും ആണ്. കലാപനാളുകളിൽ മണിപ്പുരിലെത്തി ഇരുവിഭാഗത്തെയും ആശ്വസിപ്പിച്ച രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിച്ചത് തൗബാൽ ജില്ലയിൽ നിന്നായിരുന്നു.

മെയ്തെയ് തീവ്രവിഭാഗത്തിനൊപ്പം ഏകപക്ഷീയമായി നിന്നിട്ടും ബിജെപിയെ അവർ തന്നെ കൈവിട്ടു. ഇരുന്നൂറിലധികം പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലധികം പേർ ഭവനരഹിതരാവുകയും ചെയ്ത കലാപം നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും പ്രധാനമന്ത്രി സ്ഥലം സന്ദർശിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമായിട്ടാണ് മണിപ്പുരിലെ ജയത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിശേഷിപ്പിച്ചത്. 

മെയ്തെയ് ഭൂരിപക്ഷ ഇന്നർ മണിപ്പുരിൽ കോൺഗ്രസ് സ്ഥാനാർഥിയും ജെഎൻയു പ്രഫസറുമായ ഡോ.ബിമൽ അക്കോയിജാം നേടിയത് ഒരു ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷമാണ്. സംസ്ഥാന മന്ത്രി തൗനാജം ബസന്തകുമാറിനെയാണ് അദ്ദേഹം തോൽപിച്ചത്. 46.93% വോട്ട് കോൺഗ്രസിന് ലഭിച്ചപ്പോൾ ബിജെപിക്ക് 33.16% ആണ് കിട്ടിയത്. നാഗാകളും കുക്കികളും താമസിക്കുന്ന ഔട്ടർ മണിപ്പുരിൽ കോൺഗ്രസിന്റെ ആൽഫ്രഡ് ആർതർ ജയിച്ചത് 85,000 വോട്ടിനാണ്. ബിജെപി സഖ്യകക്ഷിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് സ്ഥാനാർഥി തിമോത്തി സിമിക്കിനെയാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് 48.32% വോട്ട് നേടിയപ്പോൾ എൻപിഎഫിന് ലഭിച്ചത് 37.6%. കഴിഞ്ഞ തവണ 77% വോട്ടാണ് എൻപിഎഫ്-ബിജെപി സ്ഥാനാർഥി നേടിയത്. 

കലാപത്തിൽ മെയ്തെയ് വിഭാഗത്തിനൊപ്പം നിന്ന ബിരേൻ സിങ്ങിനെ ആ വിഭാഗം കൈവിട്ടതു ബിജെപിയെ ഞെട്ടിച്ചു. ബിരേൻ സിങ്ങിനെതിരേ ഉയർന്ന എതിർശബ്ദങ്ങളെ സായുധസംഘടനകളെ ഉപയോഗിച്ച് അടിച്ചമർത്തുകയായിരുന്നു ഇതുവരെ. മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ബിരേനെ മാറ്റാൻ പറയാൻ ആർക്കും ധൈര്യമില്ല. സ്വതന്ത്രമായി സംസാരിക്കാൻ പറ്റാത്ത ജനതയുടെ വിധിയെഴുത്തായാണ് ഫലത്തെ കാണുന്നത്. 

താരമായി ഗൗരവ്

തുടർച്ചയായി 2 തവണ ബിജെപി ജയിച്ച അസമിലെ ജോർഹട്ട് മണ്ഡലം കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ് പിടിച്ചെടുത്തു. അര ഡസനിലധികം മന്ത്രിമാരെയാണ് ഗൗരവിനെ തോൽപിക്കാനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിയോഗിച്ചത്. 

എഐയുഡിഎഫ് തകർച്ചയിലേക്ക്

കൊൽക്കത്ത ∙ ബിജെപിയും സഖ്യകക്ഷികളും ആധിപത്യം പുലർത്തിയിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിനു മുന്നേറ്റം. മേഖലയിലെ 25 സീറ്റിൽ 7 എണ്ണം കോൺഗ്രസ് നേടി. ബിജെപിക്ക് 13 സീറ്റ് ലഭിച്ചു. ഒരു സീറ്റ് കുറഞ്ഞു. 

കഴിഞ്ഞ തവണ അസമിൽ മൂന്നും മേഘാലയയിൽ ഒന്നും സീറ്റാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. അസമിൽ 3 സീറ്റ് നിലനിർത്തിയ കോൺഗ്രസ് മണിപ്പുരിലെ 2 മണ്ഡലങ്ങളിലും മേഘാലയയിലെ തുറ മണ്ഡലത്തിലും നാഗാലാൻഡിലെ ഏക സീറ്റിലും ജയിച്ചു. അസമിൽ എഐയുഡിഎഫ് തലവൻബദറുദ്ദീൻ അജ്മൽ തുടർച്ചയായി ജയിക്കുന്ന ദുബ്രി മണ്ഡലം 10 ലക്ഷത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് പിടിച്ചെടുത്തത് ശ്രദ്ധേയമായി. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് റക്കീബുൽ ഹുസൈനാണ് റെക്കോർഡ് വിജയം നേടിയത്. അസമിലെ ന്യൂനപക്ഷങ്ങൾ കോൺഗ്രസിനു കീഴിൽ വീണ്ടും അണിനിരക്കുന്നതിന്റെ സൂചനയാണിത്.

ബിജെപിക്കു വേണ്ടി ന്യൂനപക്ഷ വോട്ടുകൾ വിഘടിപ്പിക്കുന്ന ജോലിയാണ് അജ്മൽ ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ന്യൂനപക്ഷങ്ങൾ കോൺഗ്രസിനൊപ്പം വീണ്ടും ചേർന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി സംഭവിച്ചേക്കാം. നൗഗാവിൽ സിറ്റിങ് എംപി പ്രദ്യുത് ബർദലോയ് വീണ്ടും ജയിച്ചു.

English Summary:

Congress victory in both loksabha seats of Manipur considered as gift of love to Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com