ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലെ മുഴുവൻ അംഗങ്ങളുടെയും സത്യപ്രതിജ്ഞ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി നടക്കുമ്പോൾ ശ്രദ്ധാകേന്ദ്രമാകുക രണ്ടുപേരാണ്– ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങും (ഖദൂർ സാഹിബ് മണ്ഡലം) യുഎപിഎ ചുമത്തപ്പെട്ട അബ്ദുൽ റഷീദ് ഷെയ്ഖും (ബാരാമുള്ള). ഇരുവരും നാമനിർദേശപത്രിക നൽകിയതും ജയിച്ചതും ജയിലിൽനിന്നാണ്. തിഹാർ ജയിലിൽ കഴിയുന്ന റഷീദ് പട്യാല ഹൗസ് കോടതിയിൽ നൽകിയ ഇടക്കാല ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും.

സത്യവാചകം ചൊല്ലി ചുമതലയേറ്റെടുക്കുന്നതു മുതൽ ലോക്സഭാംഗമെന്ന നിലയിൽ അവരുടെ ചുമതല എങ്ങനെ നിർവഹിക്കുമെന്നതു വരെ സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ബിഹാറിലെ പുർണിയയിൽനിന്ന് ഇക്കുറി സ്വതന്ത്രനായി ജയിച്ച പപ്പു യാദവിന്റെ ജയവുമായി ബന്ധപ്പെട്ട 2000ലെ കേസിലായിരുന്നു അത്. എംപിയെന്ന ചുമതല മണ്ഡലത്തിൽ നിർവഹിക്കാനും എംപി ഫണ്ട് വിനിയോഗിക്കുന്നതിലും ആവശ്യമായ നിർദേശങ്ങൾ നൽകാൻ തടസ്സമുണ്ടാകില്ലെന്നു സുപ്രീം കോടതി അഭിഭാഷകനായ എം.ആർ.അഭിലാഷ് പറഞ്ഞു. കേസിൽ 2 വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ ആ നിമിഷം ലോക്സഭാംഗത്വം നഷ്ടമാകും. ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പുപ്രകാരമാണിത്.

ഡൽഹി മദ്യനയ കേസിൽ ജയിലിൽ കഴിയവേ രാജ്യസഭാംഗമായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ്ങിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹി ഹൈക്കോടതി അനുമതി നൽകിയിരുന്നു. 

നിയമവഴി ഇങ്ങനെ

∙ ജയിലിൽ കഴിയുന്നവർക്കും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കാൻ അവകാശമുണ്ട്.

∙ അതിനു ജാമ്യം തേടാം. അല്ലെങ്കിൽ അധികൃതരുടെ അനുമതിയോടെ ചടങ്ങിനു പോയി വരാം.

∙ ഇതിന് ജയിൽ അധികൃതർ വിചാരണക്കോടതിയുടെ അനുമതി തേടണം. തുടർന്ന് ആദ്യം ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിക്കണം.

∙ അവിടെനിന്ന് ലോക്സഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കു കൈമാറും. അവർ നിയുക്ത എംപിയെ സ്പീക്കറുടെ ചേംബറിൽ എത്തിക്കും.

∙ ജാമ്യം നേടിയാണ് വരുന്നതെങ്കിൽ കാലാവധി കഴിയും വരെ സഭാ നടപടികളിൽ പങ്കെടുക്കാം. സത്യപ്രതിജ്ഞയെടുക്കുന്ന ദിവസം സഭയിൽ തുടർന്ന ശേഷം മടങ്ങാനാണ് പപ്പുയാദവ് കേസിൽ പറഞ്ഞത്.

∙ ജയിലിലേക്കു മടങ്ങും മുൻപ് സ്പീക്കറുടെ അനുമതി വാങ്ങണം.

∙ സഭയിലെത്താൻ കഴിയാത്ത സാഹചര്യം വ്യക്തമാക്കി അംഗം സ്പീക്കർക്കു കത്തു നൽകണം. ഇതു സഭാസമിതിയുടെ പരിഗണനയ്ക്കു വിടും. സമിതിയുടെ ശുപാർശ സഭയിൽ വോട്ടിനിട്ട് അവധി അനുവദിക്കും.

English Summary:

Future of Member of parliament's who win from jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com