ADVERTISEMENT

അമരാവതി ∙ ആന്ധ്രപ്രദേശിൽ എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി) വീണ്ടും അധികാരത്തിലെത്തുന്നതോടെ തലസ്ഥാനമായി നിശ്ചയിച്ച അമരാവതിക്കും ശാപമോക്ഷം ലഭിക്കും. അമരാവതിയിലാണ് നായിഡു സത്യപ്രതിജ്ഞ തീരുമാനിച്ചിട്ടുള്ളത്.

ഈ മാസം 12 മുതൽ ആന്ധ്രയുടെ ഔദ്യോഗിക തലസ്ഥാനം അമരാവതിയായിരിക്കുമെന്നും പ്രഖ്യാപിച്ചു. ഇത്തവണ പ്രകടനപത്രികയിൽ അമരാവതി തലസ്ഥാനമാക്കി വികസിപ്പിക്കുമെന്ന് നായിഡു പ്രഖ്യാപിച്ചിരുന്നു. 2034 ൽ ഒരു ലക്ഷം കോടി ചെലവിൽ പദ്ധതി പൂർത്തിയാക്കാനും നിശ്ചയിച്ചു. നായിഡുവിനു ഭൂരിപക്ഷം ലഭിച്ചതിനു പിന്നാലെ അമരാവതിയിലെ ഭൂമിവില നാലിരട്ടിയോളം വർധിച്ചു. 

തെലങ്കാന 2014 ൽ രൂപീകരിച്ചതോടെ തലസ്ഥാനമായ ഹൈദരാബാദ് 10 വർഷം ആന്ധ്രയുടെ കൂടി തലസ്ഥാനമായിരിക്കുമെന്നും 2024 ജൂൺ 2ന് കാലാവധി അവസാനിക്കുമെന്നും വ്യവസ്ഥ വച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡു അമരാവതിയെ ഭാവി തലസ്ഥാനമായി നിശ്ചയിച്ചു. വിജയവാഡ, ഗുണ്ടൂർ ജില്ലകൾക്കിടയിൽ 29 ഗ്രാമങ്ങളിലായി 30,000 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുത്തു.

50,000 കോടി രൂപ ചെലവിൽ 9 നഗരങ്ങളും 27 ടൗൺഷിപ്പുകളുമാണ് വിഭാവനം ചെയ്തത്. ഇതിനായി ലോകബാങ്കിൽ നിന്ന് വായ്പയും സംഘടിപ്പിച്ചു. 2015 ഒക്ടോബർ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തലസ്ഥാന നിർമാണത്തിനു തറക്കല്ലിട്ടത്. എന്നാൽ 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതോടെ നിർമാണങ്ങൾ നിർത്തിവച്ചു. 

നായിഡുവിന്റെ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡിക്ക് താൽപര്യമുണ്ടായിരുന്നില്ല. അതു പൊളിക്കാനായി അമരാവതി, വിശാഖപട്ടണം, കർണൂൽ എന്നിങ്ങനെ 3 തലസ്ഥാന നഗരങ്ങൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ നിയമ നൂലാമാലയിൽ കുടുങ്ങിയതിനെ തുടർന്ന് ഈ പദ്ധതി 2021 നവംബറിൽ വേണ്ടെന്നുവച്ചു.

English Summary:

Amaravathi to be Andhra Pradesh capital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com