ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസിന്റെ വിശാല പ്രവർത്തകസമിതിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇക്കാര്യമാവശ്യപ്പെട്ട് പ്രമേയം പാസാക്കി. ‘ഉടൻ തീരുമാനമറിയിക്കാം’ എന്നതിൽ രാഹുൽ പ്രതികരണമൊതുക്കി.

ഒറ്റക്കെട്ടായുള്ള ആവശ്യം രാഹുൽ തള്ളില്ലെന്നാണ് നേതാക്കളുടെ പ്രതീക്ഷ. വിലക്കയറ്റം, തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ വീറോടെ അവതരിപ്പിക്കാൻ രാഹുലിനെക്കാൾ മികച്ച നേതാവില്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. 

മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്. എല്ലാവരും കയ്യുയർത്തി പിന്താങ്ങി. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

സോണിയ വീണ്ടും സിപിപി അധ്യക്ഷ

ന്യൂഡൽഹി ∙ കോൺഗ്രസിന്റെ ലോക്സഭാ, രാജ്യസഭാ എംപിമാർ ഉൾപ്പെടുന്ന പാർലമെന്ററി പാർട്ടിയുടെ (സിപിപി) അധ്യക്ഷയായി സോണിയ ഗാന്ധിയെ വീണ്ടും ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. അധ്യക്ഷസ്ഥാനം ഒഴിയാനുള്ള ആഗ്രഹം കഴിഞ്ഞദിവസം സോണിയ അറിയിച്ചെങ്കിലും അവർ തുടരണമെന്ന് ഖർഗെ അടക്കമുള്ളവർ നിലപാടെടുത്തു.

വയനാട് സീറ്റ് ഒഴിഞ്ഞേക്കും

രാഹുൽ ഗാന്ധി റായ്ബറേലി സീറ്റ് നിലനിർത്തി വയനാട് ഒഴിഞ്ഞേക്കും. ഏതു മണ്ഡലം നിലനിർത്തണമെന്ന തീരുമാനം ഏതാനും ദിവസത്തിനകമുണ്ടാകുമെന്ന് കെ.സി.വേണുഗോപാൽ അറിയിച്ചു. വോട്ടർമാരോടു നേരിട്ടു നന്ദി പറയാൻ രാഹുൽ അടുത്തയാഴ്ച വയനാടും റായ്ബറേലിയും സന്ദർശിക്കും. അതിനുശേഷമാകും പ്രഖ്യാപനം.

ദേശീയ നേതാവെന്ന നിലയിൽ രാഹുൽ റായ്ബറേലി നിലനിർത്തണമെന്ന അഭിപ്രായത്തിനാണു കോൺഗ്രസിൽ മുൻതൂക്കം. രാഹുൽ വയനാട്ടിൽ തുടരണമെന്നാണ് കേരള നേതൃത്വത്തിന്റെ ആഗ്രഹമെങ്കിലും പാർട്ടിക്കു ഗുണകരമാകുന്ന ഏതു തീരുമാനത്തിനൊപ്പവും നിൽക്കുമെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്.

English Summary:

Congress working committee unanimously ask Rahul Gandhi to be the leader of the opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com