ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് 7.15നു സ്ഥാനമേൽക്കുന്ന പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നു സൂചന. പ്രത്യയശാസ്ത്രപരമായി പാർട്ടി പ്രാധാന്യം കൽപിക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകളും സഖ്യകക്ഷികൾക്കു നൽകാൻ സാധ്യത കുറവാണ്. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. 2019ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളിൽനിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഖ്യകക്ഷികളുമായുള്ള ചർച്ച പൂർത്തിയായാലേ ബിജെപിയിൽനിന്ന് എത്ര മന്ത്രിമാരെന്ന കാര്യത്തിൽ അന്തിമ രൂപമാകൂ. കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണു സൂചന.

ആഭ്യന്തരം മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനു കൈമാറി ധനമന്ത്രാലയം അമിത് ഷാ ഏറ്റെടുത്തേക്കുമെന്ന ചർച്ച ബിജെപിക്കുള്ളിലുണ്ട്. പാർട്ടി അധ്യക്ഷപദവിയിൽ ഈ മാസം കാലാവധി തീരുന്ന നഡ്ഡ മന്ത്രിസഭയിൽ തിരിച്ചെത്താനും സാധ്യതയുണ്ട്. കഴിഞ്ഞ സർക്കാരിലെ പ്രമുഖരായ രാജ്നാഥ് സിങ്ങും നിതിൻ ഗഡ്കരിയും മന്ത്രിസഭയിൽ തുടരും. ടിഡിപിയിൽനിന്ന് റാം മോഹൻ നായിഡു, ഡോ. ചന്ദ്രശേഖർ പെമ്മസനി എന്നിവർക്കാണു മുൻതൂക്കം. ചന്ദ്രബാബു നായിഡുവിന്റെ മകൻ ലോകേഷ് നിയമസഭയിലേക്കാണു ജയിച്ചതെങ്കിലും കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ട്.

ജെഡിയുവിൽനിന്ന് ലലൻ സിങ്, സഞ്ജയ് കുമാർ ഝാ, റാം നാഥ് ഠാക്കൂർ എന്നിവർക്കാണു സാധ്യത. ജെഡിയുവിന് ഒരു സഹമന്ത്രി കൂടിയുണ്ടാകും. എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആർഎൽഡിയുടെ ജയന്ത് ചൗധരി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിസഭയിലുണ്ടാകും.

മോദി, നെഹ്റുവിന്റെ റെക്കോർഡിനൊപ്പം

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റുവിനുശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. രാജ്ഘട്ട് സന്ദർശിച്ചശേഷമാകും മോദി സത്യപ്രതിജ്ഞയ്ക്കെത്തുക. അയൽരാജ്യങ്ങളിൽനിന്നുള്ള ഭരണാധികാരികളുൾപ്പെടെ എണ്ണായിരത്തോളം അതിഥികളുണ്ടാകും. രാഷ്ട്രപതിഭവന്റെ മുറ്റത്തു നടക്കുന്ന ഒരുക്കങ്ങളുടെ ഹ്രസ്വ വിഡിയോ രാഷ്ട്രപതി ദ്രൗപദി മുർമു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഡൽഹിയിൽ അതീവസുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്കു കോൺഗ്രസിനു ക്ഷണം കിട്ടിയാൽ പങ്കെടുക്കുന്ന കാര്യം ഇന്ത്യാസഖ്യത്തിലെ മറ്റു കക്ഷികളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.

English Summary:

NDA government swearing in today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com